കൊൽക്കത്ത: മോശം കാലാവസ്ഥയെത്തുടർന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഹെലികോപ്ടർ അടിയന്തിരമായി നിലത്തിറക്കി. ദൂരക്കാഴ്ച ഇല്ലാത്തതിനാൽ സെവോക് വ്യോമതാവളത്തിലാണ് ഹെലികോപ്ടർ ഇറക്കിയത്. ലാൻഡിംഗിനിടെ മമതയുടെ കാൽമുട്ടിനും ഇടുപ്പെല്ലിനും പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവം. വിശ്രമം ആവശ്യമുള്ളതിനാൽ ആശുപത്രിയിൽ തുടരാൻ ഡോക്ടർമാർ ആവശ്യപ്പെട്ടെങ്കിലും പ്രാഥമിക ചികിത്സക്ക് ശേഷം മമത വസതിയിലേക്ക് പോയി.
മോശം കാലാവസ്ഥയിൽ ലാൻഡിംഗിന് മുൻപ് ഹെലികോപ്ടർ കുലുങ്ങിയിരുന്നു. പഞ്ചായത്ത് തെരഞ്ഞെെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി ക്രാന്തിയിലെ പൊതുപരിപാടിയിൽ സംസാരിച്ച ശേഷം ബഗ്ദോഗ്രയിലേക്ക് പോകുകയായിരുന്നു മമത. ഹെലികോപ്ടർ നിലത്തിറക്കിയതോടെ റോഡ് മാർഗം വിമാനത്താവളത്തിലെത്തി കൊൽക്കത്തയിലേക്ക് തിരിച്ചു. ബംഗാൾ ഗവർണർ ആനന്ദ ബോസ് മമതയെ വിളിച്ച് ആരോഗ്യനില അന്വേഷിച്ചു.
അതേസമയം ജൽപായ്ഗുരിയിൽ നടന്ന പരിപാടിയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മമത രംഗത്തെത്തി. ബിജെപിക്ക് ആറു മാസമേ ആയുർദൈർഘ്യമുള്ളൂ എന്നും ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി തുടച്ചു നീക്കപ്പെടുമെന്നും പരിപാടിയിൽ മമത പറഞ്ഞു.