പാകിസ്താന് വേണ്ടി ചാരപ്രവൃത്തി; ഉത്തർപ്രദേശിൽ ഒരാൾ അറസ്റ്റിൽ

ഐഎസ്‌ഐയ്ക്ക് ഇയാൾ നിർണായക വിവരങ്ങൾ ചോർത്തിനൽകി എന്നാണ് കണ്ടെത്തൽ

dot image

കാൻപൂർ: പാകിസ്താന് വേണ്ടി ചാരപ്രവൃത്തി ചെയ്‌തെന്ന ആരോപണത്തിൽ ഉത്തർപ്രദേശിൽ ഒരാൾ അറസ്റ്റിൽ. ഷഹ്സാദ് എന്നയാളെയാണ് ഉത്തർപ്രദേശ് പൊലീസിന്റെ സ്പെഷ്യൽ പൊലീസ് ടാക്സ് ഫോഴ്സ് അറസ്റ്റ് ചെയ്തത്.

പാകിസ്താന്റെ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐയ്ക്ക് ഇയാൾ നിർണായക വിവരങ്ങൾ ചോർത്തിനൽകി എന്നാണ് കണ്ടെത്തൽ. കഴിഞ്ഞ വർഷങ്ങളിൽ നിരവധി തവണ ഇയാൾ പാകിസ്താനിലേക്ക് യാത്രകൾ നടത്തിയെന്നും തുണിത്തരങ്ങളും മറ്റും കടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ മറവിലായിരുന്നു ഇയാൾ ചാരപ്രവൃത്തി നടത്തിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യയിലെ ഐഎസ്‌ഐ ഏജന്റുമാർക്ക് പണവും ഇന്ത്യൻ സിം കാർഡുകളും ഇയാൾ നൽകിയിട്ടുണ്ട്. തന്റെ പ്രദേശത്തെ നിരവധി പേരെ പാകിസ്താന് വേണ്ടി ചാരപ്രവൃത്തി ചെയ്യാൻ ഇയാൾ നിർബന്ധിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.

യൂട്യൂബറായ ജ്യോതി മൽഹോത്രയടക്കം ആറ് പേരെ അറസ്റ്റ് ചെയ്ത് കുറച്ച് ദിവസങ്ങൾ മാത്രമാകുമ്പോഴാണ് ഷഹ്സാദിന്റെയും അറസ്റ്റ് ഉണ്ടാകുന്നത്. ഇവർ പാകിസ്താൻ ഇന്റലിജൻസിന് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്.

'ട്രാവൽ വിത്ത് ജോ" എന്നാണ് ജ്യോതി മൽഹോത്രയുടെ യൂട്യൂബ് ചാനലിന്റെ പേര്. 2023-ൽ ജ്യോതി പാകിസ്താൻ സന്ദർശിച്ചതായും അവിടെ വെച്ച് ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലെ ജീവനക്കാരനായ എഹ്‌സാൻ-ഉർ-റഹീം എന്ന ഡാനിഷുമായി അടുത്ത ബന്ധം സ്ഥാപിച്ചതായും റിപ്പോർട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിനെത്തുടർന്ന് കേന്ദ്ര സർക്കാർ ഡാനിഷിനെ 2025 മെയ് 13-ന് പദവിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. നിരവധി പാകിസ്താൻ ഇന്റലിജൻസ് ഓപ്പറേറ്റീവുകൾക്ക് ജ്യോതിയെ ഡാനിഷ് പരിചയപ്പെടുത്തിയതായും കണ്ടെത്തിയിരുന്നു.

Content Highlights: UP Man arrested for spying to pakistan

dot image
To advertise here,contact us
dot image