
Jun 13, 2025
04:05 AM
കണ്ണൂർ: റാപ്പർ വേടനെതിരായ വിമർശനങ്ങളിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വേടൻ കേരളത്തിൻ്റെ പടനായകനാണെന്ന് അദ്ദേഹം പറഞ്ഞു. വേടൻ്റേത് കലാഭാസമാണെന്ന് പറഞ്ഞ ആർഎസ്എസ് മുഖമാസികയായ കേസരിയുടെ മുഖ്യപത്രാധിപർ ഡോ. എൻ ആർ മധുവിനായിരുന്നു എം വി ഗോവിന്ദന്റെ മറുപടി.
ജാതിക്കെതിരായ പ്രവർത്തനമാണ് വേടൻ്റേത്. വേടനെതിരായ പൊലീസ് നീക്കം ബോധപൂർവമാണ്. അത് തെറ്റ് തന്നെയാണ്. വേടൻ്റെ പ്രവർത്തനത്തിൽ ചില ഉദ്യോഗസ്ഥർക്ക് കല്ലുകടിയുണ്ട്. പുല്ലിപ്പല്ല് വിവാദത്തിൽ വേടനെതിരായ കേസ് വേണ്ടാത്ത ഇടപെടലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ വേണ്ടാത്ത ഇടപെടലാണ് നടത്തിയത്. സവർണ ബോധമുള്ളവരാണ് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നുവെന്നായിരുന്നു ഡോ. എൻ ആർ മധു പറഞ്ഞത്. വേടന്റെ പിന്നിൽ രാജ്യത്തിന്റെ വിഘടനവാദികളാണെന്നും വളർന്നു വരുന്ന തലമുറയുടെ മനസിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമായി അരങ്ങ് വാഴുകയാണെന്നും മധു പറഞ്ഞിരുന്നു. വേടന് പിന്നിൽ ശക്തമായ സ്‌പോൺസർ ശക്തികൾ ഉണ്ട്. അത് സൂക്ഷ്മമായി പഠിച്ചാൽ രാജ്യത്തിന്റെ വിഘടനം സ്വപ്നം കണ്ട് കഴിയുന്ന തമോമയ ശക്തികൾ അയാളുടെ പിന്നിലുണ്ടെന്ന് കൃത്യമാണ്. അത്തരം കലാഭാസങ്ങളെ നാലമ്പലങ്ങളിൽ കടന്ന് വരുന്നത്.
ചെറുത്ത് തോൽപ്പിക്കണം. വേടന്റെ പാട്ടിന് ആള് കൂടാൻ പാട്ട് വെയ്ക്കുന്നവർ അമ്പല പറമ്പിൽ ക്യാബറയും വെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. റാപ്പർ വേടനെതിരെ ആരോപണങ്ങളുന്നയിച്ച് കലാപത്തിന് ആഹ്വാനം ചെയ്തെന്ന പരാതിയിൽ എൻ ആർ മധുവിനെതിരെ കിഴക്കെ കല്ലട പൊലീസ് കേസെടുത്തിരുന്നു. ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ സെക്രട്ടറി ശ്യാം മോഹൻ നൽകിയ പരാതിയിലായിരുന്നു കേസ്.
Content Highlights: mv govindan supports rapper vedan