'ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്നവരുടെ പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കരുത്'; കെ റെയിലിൽ നിലപാടറിയിച്ച് എൻഎസ്എസ്
ജനങ്ങളെ വിശ്വാസത്തിലെടുക്കുക എന്നത് ഒരു സർക്കാരിന്റെ ധാർമിക ഉത്തരവാദിത്വം ആണ്.
30 March 2022 2:20 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: കെ റെയിലിൽ നിലപാടറിയിച്ച് എൻഎസ്എസ്. ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്നവരുടെ പ്രതിഷേധങ്ങളെ സർക്കാർ കണ്ടില്ലെന്ന് നടിക്കരുത്. വികസന പദ്ധതികൾ നടപ്പിലാക്കരുത് എന്ന അഭിപ്രായമില്ല. ജനങ്ങളുടെ ആശങ്കയകറ്റണം. ദീർഘ വീക്ഷണം ഇല്ലാത്ത സാമ്പത്തിക പുരോഗതി മാത്രം ലക്ഷ്യമിട്ടുള്ള പദ്ധതി ജനക്ഷേമകരമാകില്ലെന്നും എൻഎസ്എസ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ജനങ്ങളെ വിശ്വാസത്തിലെടുക്കുക എന്നത് ഒരു സർക്കാരിന്റെ ധാർമിക ഉത്തരവാദിത്വം ആണ്. പദ്ധതി മൂലം സർക്കാർ കടക്കെണിയിലാകാനുള്ള സാധ്യതയില്ലേ എന്നും എൻഎസ്എസ് ചോദിച്ചു. തുടര്‍ച്ചയായുളള പ്രളയവും കൊവിഡ് വ്യപാനവും ഉണ്ടാക്കിയിട്ടുളള സാമ്പത്തികാഘാതം കണക്കിലെടുക്കുകയാണെങ്കില്‍ സര്‍ക്കാര്‍ ഏത് തരം പദ്ധതികള്‍ക്കാണ് മുന്‍തൂക്കം കൊടുക്കേണ്ടതെന്ന് ചിന്തിക്കേണ്ടതാണ്. ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നതിന് എന്‍എസ്എസ് എതിരല്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
സില്‍വര്‍ ലൈന്‍ വരുമ്പോള്‍ ജനങ്ങള്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് കുറയും. അത് കാര്‍ബണ്‍ ബഹിര്‍ഗമന വാതകങ്ങള്‍ കുറയ്ക്കുമെന്നും സില്‍വര്‍ ലൈന്‍ അനുകൂലികള്‍ വാദിക്കുന്നുണ്ട്. സ്വകാര്യ വാഹനങ്ങള്‍ കേരളത്തില്‍ ഇന്ന് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അത് കൊണ്ടു ആ വാദം നിലനില്‍ക്കില്ല. കേരളത്തിന്റെ ഭൂപ്രകൃതിക്ക് എതിരാണ് കെ റെയില്‍ എന്നാണ് പല ശാസ്ത്ര സംഘടനകളും പറയുന്നതെന്നും എന്‍എസ്എസ് ചൂണ്ടിക്കാട്ടി.
വലിയ പദ്ധതികള്‍ കൊണ്ടുവരുമ്പോള്‍ ഒരു വിഭാഗം ആളുകള്‍ക്ക് നഷ്ടമുണ്ടാകും. ഇത് വസ്തുതയാണ്. എന്നാല്‍ അവര്‍ നടത്തുന്ന പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കരുത്. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ച് ജനങ്ങളെ വിശ്വാസത്തിലെടുക്കുക എന്നതും ഒരു സര്‍ക്കാരിന്റെ ധാര്‍മ്മിക ഉത്തരവാദിത്തമാണെന്നും എന്‍എസ്എസ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
STORY HIGHLIGHTS: NSS says they Not against the plan and express their stands on K Rail