'മെസിയുടെ വരവിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചാൽ സ്റ്റേഡിയം ഫിഫ നിലവാരത്തിലേക്ക് ഉയര്‍ത്തും'; സ്പോർട്സ് കൗണ്‍സിൽ

കേരളത്തിലെ രണ്ട് സ്റ്റേഡിയങ്ങളും ഫിഫ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചാല്‍ നവീകരണം വേഗത്തിലാക്കുമെന്നും യു ഷറഫലി റിപ്പോര്‍ട്ടറിനോട് പറഞ്ഞു

dot image

അര്‍ജന്റൈന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസിയും സംഘവും കേരളത്തിലേക്കെത്തുന്നതിൽ സ്‌റ്റേഡിയങ്ങളെ കുറിച്ച് ആശങ്ക വേണ്ടെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി. ഒക്ടോബറോടെ മെസി കേരളത്തിലെത്തുമെന്നും ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഒരാഴ്ചയ്ക്കകം ഉണ്ടാവുമെന്നും ഉറപ്പായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ സ്റ്റേഡിയങ്ങളുടെ നിലവാരത്തെ കുറിച്ച് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചത്.

കേരളത്തിലെ രണ്ട് സ്റ്റേഡിയം ഉന്നത നിലവാരത്തില്‍ നവീകരിക്കും. മെസി കേരളത്തിലെത്താന്‍ അഞ്ച് മാസം സമയമുണ്ട്. ഇതിനിടയില്‍ കേരളത്തിലെ രണ്ട് സ്റ്റേഡിയങ്ങളും ഫിഫ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചാല്‍ നവീകരണം വേഗത്തിലാക്കുമെന്നും യു ഷറഫലി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

'കേരളത്തിലെ ഏറ്റവും മികച്ച രണ്ട് സ്റ്റേഡിയങ്ങളാണ് കൊച്ചി കലൂര്‍ സ്റ്റേഡിയവും തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും. ഫിഫ നിലവാരമുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കാനുള്ള നിലവാരം ഈ സ്റ്റേഡിയങ്ങള്‍ക്കുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ടര്‍ഫില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ രണ്ടോ മൂന്നോ മാസങ്ങള്‍ക്കുള്ളില്‍ അവ പരിഹരിക്കാവുന്നതാണ്', ഷറഫലി പറഞ്ഞു.

'സ്റ്റേഡിയങ്ങളെ കുറിച്ച് യാതൊരു ആശങ്കയും വേണ്ട. രണ്ടോ മൂന്നോ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഫിഫയോ അര്‍ജന്റീന ടീമോ ആവശ്യപ്പെടുന്ന തരത്തിലുള്ള നിലവാരത്തിലേക്ക് സ്റ്റേഡിയങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയും. മെസി വരാന്‍ ഇനിയും അഞ്ച് മാസങ്ങള്‍ നമുക്ക് മുന്നിലുണ്ട്. മെസി കേരളത്തിലേക്ക് വരുന്നെന്ന ഔദ്യോഗിക സ്ഥിരീകരണം വരുന്നതോടെ ഒരുക്കങ്ങള്‍ വേഗത്തിലാക്കാന്‍ സാധിക്കും', ഷറഫലി വ്യക്തമാക്കി.

അല്‍പസമയം മുന്‍പാണ് അര്‍ജന്റൈന്‍ ഫുട്ബോള്‍ താരം ലയണല്‍ മെസി കേരളത്തില്‍ കളിക്കാനെത്തുന്നതില്‍ ആശയക്കുഴപ്പം നീങ്ങിയത്. ഇത് സംബന്ധിച്ച് ഒഴാഴ്ചയ്ക്കകം അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകും. കരാര്‍ പ്രകാരം തുടര്‍നടപടികളുമായി മുന്നോട്ട് പോകാന്‍ റിപ്പോര്‍ട്ടറിന് എഎഫ്എ അനുമതി നല്‍കി.

സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍, ആര്‍ബിഐ, വിദേശ കാര്യമന്ത്രാലയം, ധനമന്ത്രാലയം എന്നിവരുടെ അനുമതി ഇതിനകം ലഭിച്ചിരുന്നു. നിലവിലെ നടപടികള്‍ കഴിഞ്ഞ ശേഷമായിരിക്കും പണം അടക്കേണ്ട തിയ്യതി നിര്‍ദേശിക്കുക. മെസി കേരളത്തിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട ഇവന്റ് സ്പോണ്‍സര്‍ ചെയ്യുമെന്നറിയിച്ചത് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയാണ്.

മെസിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതില്‍ തടസ്സങ്ങളില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ റിപ്പോര്‍ട്ടര്‍ ടി വി മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിന്‍ റിപ്പോര്‍ട്ടിലൂടെ പങ്കുവെച്ചിരുന്നു. മെസി വരില്ലെന്ന തരത്തില്‍ വാര്‍ത്ത പൊട്ടിപുറപ്പെട്ടതിന്റെ ഉറവിടം അറിയില്ലെന്നും ആന്റോ അഗസ്റ്റിന്‍ വ്യക്തമാക്കിയിരുന്നു.

Content highlights: 'Two stadiums will be upgraded to FIFA standards within three months'; Sports Council

dot image
To advertise here,contact us
dot image