
ആലപ്പുഴ: കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വീണ്ടും അമ്പലപ്പുഴ എംഎല്‍എയ്‌ക്കെതിരെ ജി സുധാകരന്‍ രംഗത്ത്. ഫേസ്ബുക്കില്‍ എന്തെങ്കിലും എഴുതിയതു കൊണ്ട് ജനം അംഗീകരിക്കില്ലെന്നും ഫേസ്ബുക്കില്‍ എന്തെങ്കിലും എഴുതിയിട്ട് നേരം കളയാം എന്ന് കരുതരുതെന്നും ജി സുധാകരന്‍ പറഞ്ഞു. വസ്തുതകള്‍ പറഞ്ഞാല്‍ അത് തിരുത്താന്‍ തയ്യാറാകണമെന്നും കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തെ തകര്‍ത്തു എന്ന് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോടായിരുന്നു ജി സുധാകരന്റെ പ്രതികരണം.
'സിഎച്ച് മുഹമ്മദ് കോയയുടെ കാലത്തുണ്ടായ ഒരു സാംസ്‌കാരിക സ്ഥാപനത്തെയാണ് തകര്‍ത്തത്. അത് ഒരു പുരാവസ്തു കേന്ദ്രം കൂടിയായിരുന്നു. പറയുന്നത് തെറ്റായി കണ്ടിട്ട് കാര്യമില്ല. കാര്യങ്ങളെ ഉള്‍ക്കൊളളാന്‍ തയ്യാറാകണം. വസ്തുതകള്‍ പറഞ്ഞാല്‍ അത് തിരുത്താന്‍ തയ്യാറാകണം. കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തെ തകര്‍ത്തു എന്ന് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു'- ജി സുധാകരന്‍ പറഞ്ഞു. വസ്തുതകള്‍ പറയുമ്പോള്‍ ആരും ഗൗനിക്കുന്നില്ല. മാധ്യമങ്ങള്‍ തമ്മില്‍ തല്ലിക്കാനാണ് ശ്രമിക്കുന്നത്. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നില്ല, താന്‍ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്നും ജി സുധാകരന്‍ പറഞ്ഞു.
എച്ച് സലാമിനെ നിര്‍ദേശിച്ചത് താനാണെന്നും അദ്ദേഹത്തെ വിജയിപ്പിക്കാന്‍ ഒരുപാട് നടന്ന് പ്രസംഗിച്ചിട്ടുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി. പാര്‍ട്ടി പ്രായ പരിധി നിശ്ചയിച്ച് മാറ്റിയപ്പോള്‍ പലരും ബഹുമാനിക്കുന്നുണ്ടെങ്കിലും ചിലര്‍ തന്നെ കല്യാണത്തിന് വിളിക്കരുത് എന്നുവരെ പറയുന്നുണ്ടെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
കുഞ്ചൻ നമ്പ്യാർ സ്മാരകത്തിന്റെ നിർമാണം ശരിയല്ലെന്നും യുദ്ധക്കളമാക്കിയെന്നും കഴിഞ്ഞ ദിവസം ജി സുധാകരന്‍ പറഞ്ഞിരുന്നു. ഇതിനെതിരെ എച്ച് സലാം എംഎൽഎ രംഗത്തെത്തിയിരുന്നു. എംഎൽഎ എന്ന നിലയിലും സ്മാരകസമിതിയുടെ ഭാഗമായും നിന്നുകൊണ്ട് പുതിയ മന്ദിരത്തിന്റെ നിർമ്മാണത്തിൽ താൻ വ്യക്തിപരമായ ഉത്തരവാദിത്വം നിർവഹിച്ചിട്ടുണ്ടെന്നും അമ്പലപ്പുഴ രാമവർമ്മ ചെയർമാൻ ആയിരുന്നപ്പോഴും പള്ളിപ്പുറം മുരളി ചെയർമാൻ ആയിരുന്ന കഴിഞ്ഞ സർക്കാരിന്റെ കാലത്തും സ്മാരക സമിതിയുടെ വൈസ് ചെയർമാനായി താൻ പ്രവർത്തിച്ചിരുന്നു. ആ സമയം മുതൽ സ്മാരകത്തിന്റെ വികസനത്തിന് വേണ്ടി ഏറെ താല്പര്യപൂർവ്വമാണ് താൻ പ്രവർത്തിക്കുന്നത് എന്നും എംഎൽഎ പറഞ്ഞു.
അനാവശ്യങ്ങൾ പലപ്പോഴും പറയുമ്പോഴും പ്രതികരിക്കാത്തത് ഭാഷ വശമില്ലാത്തത് കൊണ്ടോ പറയാൻ അറിയാത്തത് കൊണ്ടോ അല്ല, തന്നെ പോലെയുള്ളവരുടെ ഉള്ളിൽ ബഹുമാനം അവശേഷിക്കുന്നത് കൊണ്ടാണ്. അത് ഇനിയും കളഞ്ഞുകുളിക്കരുത് എന്നാണ് സുധാകരനെ ഉന്നംവെച്ച് എച്ച് സലാം ഫേസ്ബുക്കിൽ കുറിച്ചത്.
Content Highlights: g sudhakaran against h salam mla on kunjan nambiar memorial