അത്ര 'തഗ്ഗ്' വേണ്ട; കമൽഹാസന്റെ 'തഗ്ഗ് ലൈഫി’ന് കർണാടകയിൽ നിരോധനം

കന്നഡ ഭാഷയെക്കുറിച്ചുള്ള കമൽഹാസന്റെ പ്രസ്താവന വിവാദമായതോടെയാണ് നിരോധനം

dot image

ബെംഗളൂരു: നടൻ കമൽഹാസന്റെ പുതിയ സിനിമയായ ‘തഗ്ഗ് ലൈഫി’ന്റെ റിലീസിന് നിരോധനം ഏർപ്പെടുത്തി കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ്. കന്നഡ ഭാഷയെക്കുറിച്ചുള്ള കമൽഹാസന്റെ പ്രസ്താവന വിവാദമായതോടെയാണ് നിരോധനം. സംഭവത്തിൽ ക്ഷമാപണം നടത്തില്ലെന്ന് കമൽഹാസൻ വ്യക്തമാക്കിയിരുന്നു. കമൽ ഹാസൻ മാപ്പ് പറഞ്ഞില്ലെങ്കിൽ ചിത്രത്തിന്റെ റിലീസ് അനുവദിക്കില്ലെന്ന് കന്നഡ സംഘടനകൾ പറഞ്ഞിരുന്നു. ജൂൺ അഞ്ചിനാണ് തഗ്ഗ് ലൈഫിൻ്റെ റിലീസ് തീരുമാനിച്ചിരുന്നത്. വിവാദപരാമർശത്തിൽ കമൽ ഹാസൻ മാപ്പ് പറയണമെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് അന്ത്യശാസനം നൽകിയിരുന്നു.

കന്നഡയുടെ ഉത്പത്തി തമിഴിൽ നിന്നാണെന്ന കമൽ ഹാസൻ്റെ പരാമർശത്തിലായിരുന്നു കന്നഡ സംഘടനകൾ കമൽ ഹാസൻ്റെ മാപ്പ് ആവശ്യപ്പെട്ടതും അന്ത്യശാസന പരിധി നൽകിയതും. എന്നാൽ തെറ്റ് ചെയ്‌തെങ്കിൽ മാത്രം മാപ്പ് പറയുമെന്നും അല്ലെങ്കിൽ മാപ്പ് പറയില്ലെന്നുമായിരുന്നു കമൽ ഹാസന്റെ പ്രതികരണം. ഇതൊരു ജനാധിപത്യ രാജ്യമാണ്. താൻ നിയമത്തിലും നീതിയിലും വിശ്വസിക്കുന്നുവെന്നും കമൽ ഹാസൻ പ്രതികരിച്ചിരുന്നു. കർണാടക, ആന്ധ്രാപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളോടുള്ള തന്റെ സ്‌നേഹം സത്യമാണെന്നും കമൽ ഹാസൻ പറഞ്ഞു. പ്രത്യേക അജണ്ടയുള്ളവർ ഒഴികെ ആരും ഇത് സംശയിക്കില്ല. മുൻപും തനിക്ക് ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ടെന്നും കമൽ ഹാസൻ വിശദീകരിച്ചു.

തഗ്ഗ് ലൈഫിന്റെ പ്രൊമോഷൻ പരിപാടിക്കിടെയായിരുന്നു കമൽ ഹാസന്റെ പരാമർശം വിവാദമായത്. വേദിയിൽ ഉണ്ടായിരുന്ന കന്നഡ നടൻ ശിവരാജ് കുമാറിനെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് പിന്നാലെയായിരുന്നു കമൽ കന്നഡ ഭാഷയെക്കുറിച്ച് പരാമർശിച്ചത്. 'എന്റെ കുടുംബമാണിത്. അതുകൊണ്ടാണ് അദ്ദേഹം (ശിവരാജ് കുമാർ) ഇവിടെ വന്നത്. അതുകൊണ്ടാണ് ഞാൻ എന്റെ പ്രസംഗം ജീവൻ, ബന്ധം, തമിഴ് എന്ന് പറഞ്ഞ് തുടങ്ങിയത്. നിങ്ങളുടെ ഭാഷ (കന്നഡ) തമിഴിൽ നിന്ന് പിറന്നതാണ്. അതുകൊണ്ട് നിങ്ങളും ഇതിൽ ഉൾപ്പെടുന്നു' എന്നായിരുന്നു കമൽ ഹാസൻ പറഞ്ഞത്.

കമലിന്റെ പരാമർശത്തിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, സാംസ്‌കാരികമന്ത്രി ശിവരാജ് എസ് തങ്കടഗി അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. കമൽ ഹാസന് കന്നഡയുടെ ചരിത്രത്തെക്കുറിച്ച് ബോധ്യമില്ലെന്നായിരുന്നു സിദ്ധരാമയ്യ പറഞ്ഞത്. ഭാഷയ്ക്കും മണ്ണിനും ജനത്തിനുമെതിരെ സംസാരിക്കുന്ന ആരോടും ക്ഷമിക്കില്ലെന്നും അത് കമൽ ഹാസൻ ആണെങ്കിലും അങ്ങനെയായിരിക്കുമെന്നുമായിരുന്നു മന്ത്രി ശിവരാജ് എസ് തങ്കടഗി പറഞ്ഞത്. പരമാർശത്തിൽ മാപ്പ് പറഞ്ഞില്ലെങ്കിൽ കമൽ ഹാസന്റെ ചിത്രങ്ങൾ കർണാടകയിൽ പ്രദർശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന് ശിവരാജ് എസ് തങ്കടഗി കത്ത് നൽകുകയും ചെയ്തിരുന്നു.

മുപ്പത്തിയെട്ട് വർഷങ്ങൾക്ക് ശേഷം മണിരത്‌നവും കമൽ ഹാസനും ഒന്നിച്ചെത്തുന്ന ചിത്രമാണ് തഗ്ഗ് ലൈഫ്. രംഗരായ ശക്തിവേൽ നായകർ എന്ന കഥാപാത്രത്തെയാണ് കമൽ ഹാസൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിമ്പു, തൃഷ, അഭിരാമി, ജോജു ജോർജ്, അശോക് സെൽവൻ, ഐശ്വര്യ ലക്ഷ്മി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എ ആർ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത്.

Content Highlights: Kamal Haasan's film 'Thug Life' faces ban in Karnataka

dot image
To advertise here,contact us
dot image