ഇന്ത്യൻ നാവികസേന യുദ്ധരംഗത്തേക്ക് വന്നിരുന്നെങ്കിൽ പാകിസ്താനെ നാല് ഭാഗങ്ങളായി വിഭജിച്ചേനെ: രാജ്‌നാഥ് സിംഗ്

ഓപ്പറേഷൻ സിന്ദൂറിൽ നാവികസേനയുടെ പങ്കിനെ പ്രശംസിച്ച അദ്ദേഹം ഇന്ത്യൻ നാവികസേനയുടെ തയ്യാറെടുപ്പ് തന്നെ പാകിസ്താനെ ഭയപ്പെടുത്താൻ പര്യാപ്തമായിരുന്നുവെന്നും കൂട്ടിച്ചേർത്തു

dot image

പനാജി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഓപ്പറേഷൻ സിന്ദൂറിൽ നാവികസേനയുടെ പങ്കിനെ പ്രശംസിച്ച അദ്ദേഹം ഇന്ത്യൻ നാവികസേനയുടെ തയ്യാറെടുപ്പ് തന്നെ പാകിസ്താനെ ഭയപ്പെടുത്താൻ പര്യാപ്തമായിരുന്നുവെന്നും കൂട്ടിച്ചേർത്തു. ഇന്ത്യൻ നാവികസേന യുദ്ധരംഗത്തേക്ക് വന്നിരുന്നെങ്കിൽ 1971-ലേതിനേക്കാൾ മോശമായ ഫലം പാകിസ്താൻ നേരിടേണ്ടിവരുമായിരുന്നുവെന്നും നാല് ഭാഗങ്ങളായി വിഭജിക്കപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Rajnath Singh boarded the Indian Navy's indigenous aircraft carrier INS Vikrant
രാജ്നാഥ് സിംഗ് ഐഎൻഎസ് വിക്രാന്തിൽ

"ഇന്ത്യൻ നാവികസേന യുദ്ധരംഗത്തേക്ക് വന്നപ്പോൾ പാകിസ്താൻ രണ്ടായി വിഭജിക്കപ്പെട്ടിരുന്നു എന്നതിന് 1971 ഒരു സാക്ഷിയാണ്. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ നാവികസേന യുദ്ധരംഗത്തേക്ക് വന്നിരുന്നെങ്കിൽ പാകിസ്താൻ നാലായി വിഭജിക്കപ്പെടുമായിരുന്നു എന്ന് ഞാൻ കരുതുന്നു," പ്രതിരോധ മന്ത്രി പറഞ്ഞു.

"ഓപ്പറേഷൻ സിന്ദൂറിൽ, ഇന്ത്യൻ നാവികസേന അവരുടെ നിശബ്ദ സേവനത്തിലൂടെ ഓരോ ഇന്ത്യക്കാരനെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നിശബ്ദത പാലിച്ചിട്ടും, പാകിസ്താൻ സൈന്യത്തെ കെണിയിൽ വീഴ്ത്തുന്നതിൽ ഇന്ത്യൻ നാവികസേന വിജയിച്ചു. ഈ സംയോജിത പ്രവർത്തനത്തിൽ നാവികസേനയുടെ പങ്ക് മഹത്തരമാണ്. ഓപ്പറേഷൻ സിന്ദൂറിൽ വ്യോമസേന പാകിസ്താൻ മണ്ണിലെ ഭീകര താവളങ്ങൾ നശിപ്പിച്ചപ്പോൾ, അറബിക്കടലിലെ നിങ്ങളുടെ ആക്രമണാത്മക വിന്യാസം, അതുല്യമായ സമുദ്ര മേഖല അവബോധം എന്നിവ കൊണ്ട് പാകിസ്താനെ സ്വന്തം തീരങ്ങളിൽ ഒതുക്കി", മന്ത്രി കൂട്ടിച്ചേർത്തു. ഒരു വെടി പോലും ഉതിർക്കാതെ നാവികസേന എതിരാളിയെ എങ്ങനെ ഞെട്ടിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

'നിങ്ങളുടെ ശക്തമായ തയ്യാറെടുപ്പ് ശത്രുവിന്റെ മനോവീര്യം തകർത്തു. നിങ്ങളുടെ തയ്യാറെടുപ്പ് മാത്രം മതിയായിരുന്നു പാകിസ്താന്. നിങ്ങൾ നടപടിയെടുക്കേണ്ട ആവശ്യമില്ലായിരുന്നു. നിങ്ങളുടെ തയ്യാറെടുപ്പിൽ ശത്രു സ്തബ്ധരായി. ഇന്ത്യൻ നാവികസേനയുടെ അപാരമായ ശക്തി, സൈനിക ചാതുര്യം എന്നിവ പാകിസ്താൻ തിരിച്ചറിഞ്ഞു എന്ന് മാത്രമല്ല, അവർ അതിനെ ഭയപ്പെടുകയും ചെയ്തു,'. സേനയുടെ സമാനതകളില്ലാത്ത കഴിവിനെക്കുറിച്ച് ഊന്നിപ്പറഞ്ഞ അദ്ദേഹം ഓപ്പറേഷനിൽ നാവികസേന പൂർണ്ണമായും ഇടപെട്ടില്ല എന്നത് പാകിസ്താന്റെ ഭാഗ്യമാണെന്ന മുന്നറിയിപ്പും നൽകി. ഭാവിയിലെ ഏത് പ്രകോപനത്തിനും നാവികസേന പൂർണ്ണമായും സജ്ജരായിരിക്കണമെന്നും പ്രതിരോധ മന്ത്രി ആവശ്യപ്പെട്ടു.

'ഇതുവരെ സംഭവിച്ചതെല്ലാം ഒരു സന്നാഹമത്സരം മാത്രമാണ്. പാകിസ്താൻ വീണ്ടും എന്തെങ്കിലും ചെയ്യാൻ തുനിഞ്ഞാൽ, അപ്പോൾ നാവികസേനയും നടപടിയെടുക്കും, അന്ന് പാകിസ്താന് എന്ത് സംഭവിക്കുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ. വിക്രാന്ത് എന്നതിന്റെ അർത്ഥം, അജയ്യമായ ധൈര്യം, അജയ്യമായ ശക്തി എന്നെല്ലാമാണ്. ഇന്ന്, നിങ്ങൾ ധീരരായ സൈനികർക്കിടയിൽ നിൽക്കുമ്പോൾ, ഈ പേരിന്റെ അർത്ഥം യാഥാർത്ഥ്യമാകുന്നത് ഞാൻ കാണുന്നു. നിങ്ങളുടെ കണ്ണുകളിലെ ദൃഢനിശ്ചയം ഇന്ത്യയുടെ യഥാർത്ഥ ശക്തിയെ പ്രതിഫലിപ്പിക്കുന്നു',രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു.

2022 സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഐഎൻഎസ് വിക്രാന്ത് കമ്മീഷൻ ചെയ്തത്. ഇന്ത്യയുടെ വളർന്നു വരുന്ന സമുദ്രശക്തിയുടെ പ്രതീകമായ ഐഎൻഎസ് വിക്രാന്തിന് ഏകദേശം 20,000 കോടി രൂപയായിരുന്നു ‌നിർമ്മാണചിലവ്. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിലായിരുന്നു ഐഎൻഎസ് വിക്രാന്തിൻ്റെ നിർമ്മാണം.

Content Highlights: Defence Minister Rajnath Singh praises Indian Navy

dot image
To advertise here,contact us
dot image