
കൊടും പട്ടിണിയിൽ നിസ്സഹായരായി നിൽക്കുന്ന മനുഷ്യർക്ക് സഹായം എത്തിക്കാൻ ഗാസയിലേക്ക് തിരിച്ച മാഡ്‌ലീൻ കപ്പലിനെയും ആക്ടിവിസ്റ്റുകളെയും ഇസ്രായേൽ തടയുകയും കപ്പൽ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. സ്വീഡിഷ് കാലാവസ്ഥാ ആക്ടിവിസ്റ്റ് ഗ്രേറ്റ തുൻബർഗും യൂറോപ്യൻ പാർലമെന്റ് അംഗം റിമ ഹസ്സനുമടക്കം നിരവധി മനുഷ്യാവകാശപ്രവർത്തകരാണ് കപ്പിൽ ഉള്ളത്. എഫ്എഫ്‌സി സംഘടിപ്പിച്ച ഒരു ദൗത്യത്തിന്റെ ഭാഗമായിരുന്ന മാഡ്‌ലീൻ ബോട്ട് ജൂൺ ആറിനാണ് സിസിലിയിൽ നിന്ന് പുറപ്പെട്ടത്. ജൂൺ 9 ന് ഗാസ തീരത്ത് എത്തേണ്ട കപ്പലിൽ ഗാസയിലേക്കുള്ള അവശ്യവസ്തുക്കളായിരുന്നു. എഫ്എഫ്‌സി സംഘടിപ്പിച്ച ഈ ദൗത്യത്തിന് ഉപയോഗിച്ച കപ്പലിന് മാഡ്‌ലീൻ എന്ന പേര് നൽകിയതിന് എന്ന പേര് നൽകിയതിന് പിന്നിലൊരു കഥയുണ്ട്.
ഗാസയിലെ ഒരേയൊരു വനിത മത്സ്യതൊഴിലാളിയായ മാഡ്‌ലീൻ കുലാബിന്റെ പേരാണ് ഈ കപ്പലിന് നൽകിയിരിക്കുന്നത്. എന്തുകൊണ്ടാണ് കപ്പലിന് മാഡ്‌ലിന്റെ പേര് നൽകിയത് എന്നല്ലേ? ഗാസ മുനമ്പിലെ ഏക വനിത മത്സ്യത്തൊഴിലാളിയായായ മാഡ്‌ലീൻ കുലാബ് തന്റെ പതിനഞ്ചാം വയസിലാണ് ആദ്യമായി മത്സ്യബന്ധനത്തിന് പോകുന്നത്. അന്ന് മുതൽ തന്റെ പിതാവിനൊപ്പം ബോട്ടിലെ ചെറിയ ജോലികൾ ചെയ്ത് അവരോടൊപ്പം ജീവിച്ച മാഡ്‌ലീൻ ഗാസയിലെ മത്സ്യത്തൊഴിലാളികൾക്ക് അപരിചിതയായിരുന്നില്ല. എന്നാൽ ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ, 2023 നവംബർ മാസം മാഡ്‌ലീന് പിതാവിനെ നഷ്ടമായി. അന്ന് പൂർണ ഗർഭിണിയായിരുന്ന മാഡ്‌ലീനുമായി ആ കുടുംബം യൂനിസിലേക്കും, റഫയിലേക്കും അവിടെ നിന്ന് നുസൈറത്തിലേക്കും പാലായനം ചെയ്തു. പിന്നീട്, ജനുവരി മാസത്തിൽ ഇസ്രയേൽ സൈന്യം കുടിയിറക്കപ്പെട്ട മനുഷ്യരെ തിരികെ മടങ്ങാൻ അനുവദിച്ചപ്പോൾ മാഡ്‌ലീന്റെ കുടുംബവും തിരികെയെത്തി. വ്യോമാക്രമണത്തിൽ തകർന്നുപോയ വീടിന് മുന്നിൽ പ്രതീക്ഷ നഷ്ടപ്പെട്ടവരെ പോലെ ആ കുടുംബം ഇരുന്നു.
പാലായന സമയത്ത് ഖാൻ യൂനിസിൽ വളരെ മോശം സാഹചര്യത്തിലായിരുന്നു, മാഡ്‌ലീന്റെ നാലാമത്തെ പ്രസവം. മതിയായ വൈദ്യസഹായമോ, മരുന്നുകളോ ഇല്ലാത്ത പ്രസവം ചിന്തിക്കാൻ കഴിയാത്ത ദുരിതമായിരുന്നു മാഡ്‌ലീന് സമ്മാനിച്ചത്. പ്രസവശേഷം ആശുപത്രി കിടക്കകളുടെ അഭാവത്തിൽ ഉടൻ തന്നെ ആശുപത്രി വിടേണ്ടി വന്നത് അവരുടെ ദുരിതം വർധിപ്പിച്ചു.
പ്രസവാനന്തരം ഒരു സ്ത്രീക്കും, പിറന്ന ഉടനെ കുഞ്ഞിനും ലഭിക്കേണ്ട പരിഗണനകളൊന്നും ഇല്ലാതെ മാഡ്‌ലീനും കുഞ്ഞും വെറും നിലത്ത് കിടന്നുറങ്ങി. കുഞ്ഞിനെങ്കിലും കൊടുക്കേണ്ട അത്യാവശ്യ സാധനങ്ങൾ ലഭിക്കാൻ ആ കുടുംബം അങ്ങേയറ്റം പാടുപെട്ടു. തിരിച്ചെത്തുമ്പോളേക്കും മാഡലീന്റെ കുടുംബത്തിന് എല്ലാം നഷ്ടമായിരുന്നു, കുഞ്ഞുങ്ങളുടെയും അവരുടെയും ജീവൻ മാത്രമായിരുന്നു അവർക്ക് ബാക്കിയുണ്ടായിരുന്നത്. അവരുടെ ഉപജീവന മാർഗമായിരുന്ന ബോട്ടുകളും മത്സ്യബന്ധന ഉപകരണങ്ങളുമെല്ലാം വ്യോമാക്രമണത്തിൽ തകർന്നിരുന്നു. ഇനി എന്ത് എന്നുള്ള ചോദ്യം മാത്രം അവർക്ക് മുന്നിൽ ബാക്കിയായി.
'ഒരു കാലത്ത് ഞങ്ങളുടെ കുടുംബത്തിൽ ഭക്ഷണത്തിൽ ഏറ്റവുമധികം ഉൾപ്പെട്ടിരുന്ന മത്സ്യ വിഭവങ്ങൾ ഇന്ന് ഞങ്ങൾക്ക് അന്യമായി' എന്നായിരുന്നു മാഡ്‌ലീൻ അൽ ജസീറയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞത്. അന്ന് ഉപകരണങ്ങൾ നശിച്ച് പോയതിനാലും, വളരെയധികം അപകടസാധ്യതകൾ ഉണ്ടായിരുന്നതിനാലും വളരെ കുറച്ച് മത്സ്യത്തൊഴിലാളികൾ മാത്രമായിരുന്നു കടലിൽ പോയിരുന്നത്. ഇന്ന് ഗാസയിലേയ്ക്ക് സഹായവുമായി പോയ ആക്ടിവിസ്റ്റ് ഗ്രെറ്റ തൻബെർഗ് അടക്കമുള്ള 12 അംഗ സംഘം സഞ്ചരിച്ച കപ്പലിന് മാഡ്‌ലീൻ എന്ന പേരല്ലാതെ മറ്റെന്ത് പേരിടണം എന്ന ചോദ്യത്തിന്റെ ഉത്തരമാണ് അവർ കടന്ന് പോയ ഈ ജീവിതസാഹചര്യങ്ങൾ.
ഗാസയിലെ ഉപരോധം തകർക്കാൻ ഇറങ്ങിത്തിരിക്കുന്ന കപ്പലിന് തന്റെ പേരാണ് ഇടുന്നതെന്ന് ഒരു ഐറിഷ് ആക്ടിവിസ്റ്റ് സുഹൃത്തിൽ നിന്നാണ് മാഡ്‌ലീൻ അറിയുന്നത്. 'ഞാൻ ഏറെ സന്തോഷവതിയാണ്. വലിയ ഉത്തരവാദിത്തബോധവും, അഭിമാനവും തോന്നിയ നിമിഷമാണിത്. ജീവിതത്തിന്റെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച്, അപകടസാധ്യതകൾ മുന്നിൽ കണ്ടിട്ടും ഗാസയ്ക്കൊപ്പം നിലയുറപ്പിക്കുന്ന ഈ പ്രവർത്തകരോട് പറഞ്ഞറിയിക്കാൻ കഴിയാത്ത നന്ദിയുണ്ട്.' മാഡ്‌ലീൻ പറഞ്ഞു.
നിലവിൽ ആക്ടിവിസ്റ്റുകളും കപ്പലും എവിടെയാണെന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. ഇസ്രയേൽ സൈന്യം ബോട്ടിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതും, ലൈഫ് ജാക്കറ്റ് ധരിച്ചിരുന്ന ക്രൂ അംഗങ്ങൾക്ക് ഭക്ഷണം നൽകുന്നതുമായ ഒരു ഒരു വീഡിയോ ഇസ്രയേലി വിദേശകാര്യ മന്ത്രാലയം എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗാസയിലെ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ചതിനെത്തുടർന്നാണ് സൈന്യം സഹായ ബോട്ട് തടഞ്ഞതെന്നാണ് ഇസ്രയേലി വിദേശകാര്യ മന്ത്രാലയം നൽകുന്ന വിശദീകരണം. ഗാസയിലേക്കുളള സഹായം മാനുഷിക പരിഗണനയോടെ തന്നെ കൈമാറുമെന്നും ഇസ്രായേൽ അവകാശപ്പെടുന്നുണ്ട്. അതേസമയം വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആക്ടിവിസ്റ്റുകളെ മോചിപ്പിക്കാൻ അതാത് രാജ്യങ്ങൾ ശ്രമങ്ങൾ നടത്തുന്നുമുണ്ട്.
Content Highlight; Madleen Kulab: Gaza’s First Fisherwoman Inspires Aid Ship Named in Her Honor