'സുഡിയോ ബഹിഷ്കരിക്കണം' ; ആഹ്വാനവുമായി ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം രംഗത്ത്

എന്നാൽ പ്രതിഷേധറാലിയോടോ വിമര്‍ശനങ്ങളോടോ സുഡിയോയോ ടാറ്റയോ നിലവില്‍ പ്രതികരണമൊന്നും അറിയിച്ചിട്ടില്ല

ഭാവന രാധാകൃഷ്ണൻ
2 min read|08 Jun 2025, 12:38 pm
dot image

വളരെ ചെറിയ കാലം കൊണ്ട് തന്നെ ന്യൂ ജനറേഷന്‍ പിള്ളേര്‍ക്കിടയില്‍ തരംഗമായ ഷോപ്പിംഗ് ബ്രാന്‍ഡാണ് സുഡിയോ. 2016 ല്‍ ആരംഭിച്ച ഈ ബ്രാന്‍ഡിന് നിലവില്‍ 755 സ്റ്റോറുകളാണ് ഉള്ളത്. യാതൊരുവിധത്തിലുള്ള പരസ്യമോ, ഓണ്‍ലൈന്‍ ആപ്പോ ഈ ബ്രാന്‍ഡിന് ഇല്ല എന്നത് തന്നെയാണ് സുഡിയോയുടെ ഏറ്റവും വലിയ പ്രത്യേകത. ട്രെന്‍ഡിയും സ്റ്റൈലിഷുമായ വസ്ത്രങ്ങളും ആകസസറീസുമെല്ലാം സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്ന വിലയില്‍ വിപണിയില്‍ എത്തിച്ചതിലൂടെയാണ് സുഡിയോ കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ വിപണി കീഴടക്കിയത്. എന്നാൽ ഇപ്പോൾ സോഷ്യല്‍ മീഡിയയിലാകെ ഉപഭോക്താകളുടെ പ്രിയപ്പെട്ട ബ്രാൻഡ് ഒരിക്കൽ കൂടി ചര്‍ച്ചയായിരിക്കുകയാണ്. സുഡിയോ ബഹിഷ്കരിക്കണമെന്നുള്ള ആവശ്യവുമായി കേരളത്തിലുൾപ്പടെ പ്രതിഷേധ റാലികൾ നടന്നു.

ജെന്‍സി കിഡ്സിന് ഏറെ പ്രിയപ്പെട്ട ഈ ഷോപ്പിംഗ് ബ്രാന്‍ഡിന് എന്താണ് സംഭവിച്ചത് ? എന്തുകൊണ്ടാണ് സുഡിയോയിക്കെതിരെ പെട്ടന്നൊരു ബഹിഷ്‌കരണാഹ്വാനം ?

കഴിഞ്ഞ ദിവസം സുഡിയോയുടെ കോഴിക്കോട് ഔട്ട്ലെറ്റിന് മുന്‍പില്‍ ഒരു പ്രതിഷേധ റാലി നടന്നു. സുഡിയോ ബഹിഷ്‌കരിക്കണമെന്നാവശ്യവുമായി ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ സ്റ്റുഡന്റ് ഇസ്ലാമിക് ഓര്‍ഗനൈസേഷനാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇസ്രായേലുമായി സഹകരിക്കുന്ന കമ്പനിയെന്ന നിലയില്‍ ടാറ്റ ഗ്രൂപ്പിനെ ബഹിഷ്‌കരിക്കണമെന്ന ആഗോള തലത്തിലെ ആഹ്വാനത്തിന്റെ ഭാഗമായിട്ടാണ് പ്രതിഷേധം നടന്നത്.

പാലസ്തീനിലെ ഇസ്രയേലിന്റെ കൂട്ടക്കുരുരുതിക്ക് ടാറ്റ ഗ്രൂപ്പിനും ഉത്തരവാദിത്തമുണ്ടെന്നാണ് ബഹിഷ്‌കരണം ആവശ്യപ്പെടുന്നവരുടെ വിമര്‍ശനം. ഇസ്രയേലുമായി പല സുപ്രധാന കരാറുകളും ടാറ്റക്കുണ്ടെന്നും ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന സൈനിക നടപടികളില്‍ ടാറ്റയും പങ്കാളികളാണെന്നും ആരോപണമുണ്ട്. ബലിപെരുന്നാള്‍ അടുത്തിരിക്കെ സുഡിയോയില്‍ നിന്ന് വസ്ത്രങ്ങള്‍ വാങ്ങരുതെന്ന നിലപാടാണ് എസ്ഐഒ ഉന്നയിക്കുന്നത്.

പലസ്തീനിലെ ഇസ്രയേല്‍ ആക്രമണങ്ങളെ ആഗോള തലത്തില്‍ എതിര്‍ക്കുന്ന കൂട്ടായ്മയായ ബിഡിഎസിന്റെ (ബോയ്കോട് ഡൈവെസ്റ്റ്മെന്റ് സാങ്ഷന്‍സ്) ആഹ്വാന പ്രകാരമാണ് കേരളത്തിലും പ്രതിഷേധം നടന്നത്. ഇതിന്റെ ഭാഗമായിരുന്നു കോഴിക്കോട്ടെ സുഡിയോ ഔട്ട്ലെറ്റിലേക്ക് നടന്ന പ്രതിഷേധറാലിയും. സുഡിയോ മാത്രമല്ല ഇസ്രയേലിനെ പിന്തുണയ്ക്കുന്നുവെന്ന് ചൂണ്ടികാട്ടി അഡിഡാസ്, എച്ച് ആന്റ് എം, ടോമി ഹില്‍ഫിഗര്‍, കാല്‍വിന്‍ ക്ലെയ്ന്‍, വിക്ടോറിയാസ് സീക്രട്, ടോം ഫോര്‍ഡ്, സ്‌കെചേര്‍സ് അടക്കം നിരവധി അന്താരാഷ്ട്ര ബ്രാന്റുകള്‍ക്കെതിരെയും ബഹിഷ്‌കരണാഹ്വാനം നിലനില്‍ക്കുന്നുണ്ട്. എന്നാൽ പ്രതിഷേധറാലിയോടോ വിമര്‍ശനങ്ങളോടോ സുഡിയോയോ ടാറ്റയോ നിലവില്‍ പ്രതികരണമൊന്നും അറിയിച്ചിട്ടില്ല.

Content Highlights- 'Boycott the Zudio'; Jamaat-e-Islami's student wing calls for boycott

dot image
To advertise here,contact us
dot image