ചാരവൃത്തിക്കായി ഇന്ത്യയിൽ സ്ലീപ്പർ സെൽ, ഒരു ഫോൺ കോളിൽ വിസ; പാക് ചാരന്മാരുടെ 'മാഡം ഇൻ'

ഇന്ത്യയില്‍ നിന്നുള്ള യൂട്യൂബര്‍മാര്‍ക്ക് പാകിസ്ഥാനില്‍ എല്ലാ സഹായങ്ങളും ചെയ്ത് നല്‍കിയത് മാഡം എന്‍ ആയിരുന്നു

dot image

പ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയില്‍ നിരവധി പാക് ചാരന്മാരെ കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്തിരുന്നു. സ്വന്തം രാജ്യത്തെ വഞ്ചിച്ച് വിവരങ്ങള്‍ മറ്റൊരു രാജ്യത്തിന് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്ത നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. പാകിസ്ഥാനില്‍ നിന്ന് ഇവര്‍ക്ക് സഹായമെത്തിക്കാന്‍ ഒരു മാഡം എന്‍ ഉണ്ട്. ഇന്ത്യയില്‍ നിന്നുള്ള യൂട്യൂബര്‍മാര്‍ക്ക് പാകിസ്ഥാനില്‍ എല്ലാ സഹായങ്ങളും ചെയ്ത് നല്‍കിയത് ഈ മാഡം എന്‍ ആയിരുന്നു.

ലാഹോറില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന നൊഷാബ ഷെഹ്സാദ് എന്ന സ്ത്രീയാണ് ഇന്ത്യയില്‍ നിന്നുള്ള യൂട്യൂബര്‍മാര്‍ക്ക് പാകിസ്ഥാന്‍ സന്ദര്‍ശനത്തിനുള്ള സൗകര്യങ്ങള്‍ ചെയ്ത് കൊടുത്തിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് നൊഷാബ പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് ഇന്ത്യന്‍ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് 'മാഡം-എന്‍' എന്ന പേരിലേക്ക് അന്വേഷണ സംഘം എത്തുന്നത്. ലോഹറില്‍ 'ജയ് യാന ട്രാവല്‍ ആന്‍ഡ് ടൂറിസം' എന്ന ട്രാവല്‍ ഏജന്‍സി നടത്തുന്ന നൊഷാബ ഷെഹ്‌സാദ് ആണ് മാഡം എന്‍ എന്ന് വിളിക്കപ്പെടുന്ന സ്ത്രീയെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. നൊഷാബയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ചാരവൃത്തിക്കായി സ്ലീപ്പര്‍ സെല്‍ സ്ഥാപിക്കാനുള്ള പദ്ധതികള്‍ നടന്നിരുന്നതായും ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. പാക് സൈന്യത്തിന്റെയും, ഐഎസ്‌ഐയുടെയും നിര്‍ദേശപ്രകാരമായിരുന്നു നൊഷാബയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍.

നൊഷാബയുടെ ഭര്‍ത്താവ് പാക് സിവില്‍ സര്‍വീസില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ്. ഇന്ത്യയില്‍ നിന്നും പാകിസ്ഥാനിലെത്തുന്ന യൂട്യൂബര്‍മാരെ പാക് സൈന്യത്തിനും ഐഎസ്‌ഐയ്ക്കും പരിചയപ്പെടുത്തി കൊടുക്കുന്നത് നൊഷാബയായിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ ഇന്ത്യയില്‍ നിന്നുള്ള മൂവായിരത്തോളം ആളുകള്‍ക്കും വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരായ 1500 പേര്‍ക്കും നൊഷാബ വഴി പാകിസ്ഥാനിലെത്താന്‍ സഹായം ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഡല്‍ഹിയിലെ പാകിസ്ഥാന്‍ എംബസിയിലും മാഡം എന്നിന് വലിയ സ്വാധീനമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ സ്വാധീനങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ പലര്‍ക്കും ഒറ്റ ഫോണ്‍ കോളില്‍ പാക് വിസ അനുവദിച്ച് നല്‍കിയിരുന്നത്. നൊഷാബയുടെ തന്നെ സ്‌പോണ്‍സര്‍ഷിപ്പിലാണ് ഇവിടെ നിന്ന് പോയ പല യൂട്യൂബര്‍മാര്‍ക്കും വിസ ലഭിച്ചിരുന്നത്. അടുത്തിടെ ഡല്‍ഹി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളില്‍ നൊഷാബ ഏജന്റുമാരെയും നിയമിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇവര്‍ ട്രാവല്‍ ഏജന്‍സിക്കുള്ള പ്രചാരണങ്ങളും നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍, ഇന്ത്യയിലെ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച ഈ വാര്‍ത്തകളും ആരോപണങ്ങളും നിഷേധിക്കുകയാണ് നൊഷാബ. മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നാണ് നൊഷാബയുടെ പ്രതികരണം.

Content Highlight; Madam N: Pakistani ISI-Linked Travel Agent Allegedly Assists Indian YouTubers

dot image
To advertise here,contact us
dot image