

ആദ്യകാല ഇസ്‌ലാമിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പുരാവസ്തു കണ്ടെത്തലുകളുമായി സൗദി ഹെറിറ്റേജ് കമ്മീഷൻ. മക്കയ്ക്ക് സമീപമുള്ള ചരിത്രപ്രസിദ്ധമായ അൽജുഹ്ഫ മീഖാത്ത് സൈറ്റിൽ നടത്തിയ ആദ്യഘട്ട ഖനനത്തിൽ പതിമൂന്ന് ശവകുടീരങ്ങൾ ഉൾപ്പെടെ 1,700-ലധികം അപൂർവ പുരാവസ്തുക്കളാണ് കണ്ടെത്തിയത്. ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റി ഓഫ് എക്‌സെറ്ററുമായി സഹകരിച്ചായിരുന്നു പഠനം നടത്തിയത്.
മക്കയിൽ നിന്ന് 187 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന അൽജുഹ്ഫ, പ്രവാചകൻ മുഹമ്മദ് നബി തന്റെ ചരിത്രപ്രസിദ്ധമായ ഹിജ്‌റ വേളയിൽ കടന്നുപോയ വിശുദ്ധ ഭൂമിയാണ്. ആദ്യകാല ഇസ്‌ലാമിക കാലഘട്ടം മുതൽ ഈജിപ്ത് അടക്കമുള്ള പ്രദേശങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ പ്രധാന മീഖാത്തുകളിൽ ഒന്നായിരുന്നു ഇത്. ഇവിടെ നടത്തിയ വിപുലമായ സർവേയിലാണ് മൺപാത്രങ്ങൾ, അപൂർവ ഗ്ലാസ് കഷണങ്ങൾ, കല്ലിൽ കൊത്തിയ രൂപങ്ങൾ, മുത്തുകൾ, വിവിധ ലോഹങ്ങൾ എന്നിവ ഗവേഷകർ കണ്ടെടുത്തത്. ചരിത്ര സ്രോതസ്സുകൾ പ്രകാരം ഹിജ്‌റ രണ്ടാം നൂറ്റാണ്ടിൽ ജലലഭ്യതയും വലിയ വിപണികളും കൊണ്ട് ഏറെ അഭിവൃദ്ധി പ്രാപിച്ച ഒരു നഗരമായിരുന്നു അൽജുഹ്ഫ.
At Al-Juhfah archaeological Miqat, our survey and documentation work continues, revealing enduring traces that narrate the history of the site.#SaudiHeritageCommission pic.twitter.com/3EORCEdWIO
— هيئة التراث (@MOCHeritage) June 4, 2026
കണ്ടെത്തലുകളിൽ ഏറ്റവും ശ്രദ്ധേയമായത് ഉമവിയ്യ, അബ്ബാസിയ്യ ഭരണകാലഘട്ടത്തോളം പഴക്കമുള്ള 13 പുരാതന ശവകുടീരങ്ങളാണ്. കൂടാതെ, ഇവിടെ നിന്ന് ലഭിച്ച പല കരകൗശല വസ്തുക്കളും അക്കാലത്തെ ഈജിപ്ത്, ശാം, അബിസീനിയ തുടങ്ങിയ വിദൂര പ്രദേശങ്ങളിൽ നിന്ന് എത്തിച്ചേർന്നതാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ അൽജുഹ്ഫ ഒരു വലിയ ആഗോള വ്യാപാര-തീർത്ഥാടക കേന്ദ്രമായിരുന്നു എന്നതിന്റെ വ്യക്തമായ തെളിവുകളാണ് ഈ കണ്ടെത്തലുകൾ. പ്രദേശത്തിന്റെ കൂടുതൽ ചരിത്രവഴികൾ തേടി രണ്ടാം ഘട്ട പഠനങ്ങളിലേക്ക് കടക്കാനൊരുങ്ങുകയാണ് സൗദി ഹെറിറ്റേജ് കമ്മീഷൻ.
Content Highlights: The Saudi Heritage Commission has revealed a major discovery believed to contain important clues about the early Islamic era. Researchers say the findings could contribute to a better understanding of historical developments, cultural traditions, and the spread of Islam in the region.