

തൃശ്ശൂർ: വിയ്യൂര്‍ ജില്ലാ ജയിലില്‍ കുഴഞ്ഞുവീഴുകയും ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്ത റിമാന്‍ഡ് പ്രതിയുടെ മരണ കാരണം മര്‍ദ്ദനം മൂലമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തൃശ്ശൂര്‍ ചിറ്റിശ്ശേരി സ്വദേശിയായ രേഷ് ബാബുവായിരുന്നു ചികിത്സയിലിരിക്കെ മരിച്ചത്. പ്ലേറ്റ്‌ലെറ്റ് കുറ്റഞ്ഞതിനെ തുടര്‍ന്ന് തലയില്‍ രക്തസ്രാവം ഉണ്ടായതോടെ അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതാണ് മരണകരാണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. ശരീര ഭാഗത്ത് കണ്ട മുറിവുകള്‍ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞതിനെ തുടര്‍ന്നുണ്ടായ രക്തസ്രാവമാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പ്ലേറ്റ്‌ലെറ്റ് കുറഞ്ഞതിന്റെ കാരണം തേടി രേഷ് ബാബുവിന്റെ ആന്തരികാവയവങ്ങള്‍ പത്തോളജി പരിശോധനയ്ക്ക് അയച്ചു.
മെയ് പതിനാറിന് അടിപിടിക്കേസിലാണ് രേഷ് ബാബുവിനെ തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പതിനേഴിന് തൃശ്ശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-1 ഇയാളെ റിമാന്‍ഡ് ചെയ്തു. മെയ് 26ന് പനിയെ തുടർന്ന് ജയിലില്‍ കുഴഞ്ഞുവീണെന്ന് പറഞ്ഞ് രേഷ് ബാബുവിനെ പൊലീസുകാർ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് മരണം.
ഇതിന് പിന്നാലെ പൊലീസിനെതിരെ ആരോപണവുമായി രേഷിന്റെ പിതാവ് ബാബു രംഗത്തെത്തി. ഈസ്റ്റ് പൊലീസിന്റെ കസ്റ്റഡിയില്‍ ഇരിക്കുന്ന സമയത്ത് മകനെ കണ്ടിരുന്നുവെന്നും ആ സമയം മുഖത്തോ ശരീരത്തോ മര്‍ദ്ദനമേറ്റ രീതിയിലുള്ള പാടുകള്‍ ഇല്ലായിരുന്നുവെന്നുമായിരുന്നു പിതാവ് പറഞ്ഞത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം മകനെ കണ്ടിരുന്നു. ആ സമയം മകന്റെ മുഖത്തും ശരീരത്തും മര്‍ദ്ദനമേറ്റ തരത്തിലുള്ള പാടുകള്‍ ഉണ്ടായിരുന്നു. മകന്റെ പല്ലുകള്‍ ഇളകിയ നിലയിലായിരുന്നുവെന്നും ചുണ്ടും മുഖവും കരിനീലിച്ച നിറത്തിലായിരുന്നുവെന്നും പിതാവ് പറഞ്ഞിരുന്നു.
ജന്മനാ മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് രേഷ് ബാബു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇടയ്ക്ക് രേഷ് ബാബു വീട് വിട്ട് പോകുമായിരുന്നു. ഇത്തരത്തില്‍ മുപ്പത് ദിവസം മുന്‍പ് രേഷ് വീട് വിട്ട് പോയിരുന്നു. അതിന് ശേഷം തൃശ്ശൂര്‍ നഗരത്തില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് രേഷ് ബാബുവെന്ന് പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ കസ്റ്റഡിയിലെടുത്ത ശേഷം കേസ് ചാര്‍ജ് ചെയ്ത് റിമാന്‍ഡ് ചെയ്യുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു. അതേസമയം രേഷ് ബാബുവിനെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് പൊലീസ് പറഞ്ഞത്.
Content Highlights- Postmortem report stated that the death of a remand prisoner in Viyyur Jail was not caused by physical assault. According to the findings, the prisoner suffered a brain hemorrhage after a significant drop in platelet count