
ബെംഗളൂരു: ഡെപ്യൂട്ടി കമ്മീഷണറെ പാകിസ്താനി എന്ന് വിളിച്ച സംഭവത്തിൽ ബിജെപി നേതാവ് എൻ രവികുമാർ മാപ്പ് പറയണമെന്ന് കർണാടക ഹൈക്കോടതി. തന്റെ മേലുള്ള എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രവികുമാർ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർദേശം.
കേണൽ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ മധ്യപ്രദേശ് ബിജെപി മന്ത്രിയുടെ അവസ്ഥ ഓർമിപ്പിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിർദേശം. 'ഇത്തരം പരാമർശങ്ങളല്ല ഒരു നേതാവ് നടത്തേണ്ടത്. മധ്യപ്രദേശ് മന്ത്രിയോട് സുപ്രീംകോടതി പറഞ്ഞത് എന്താണെന്ന് അറിയാമല്ലോ. രവികുമാറും വ്യത്യസ്തനല്ല, ഇത്തരത്തിൽ ഒരു പരാമർശവും ഒരു നേതാവ് നടത്താൻ പാടില്ല'; ഹൈക്കോടതി പറഞ്ഞു. ശേഷം മാപ്പ് പറയാനും ആവശ്യപ്പെട്ടു.
കൽബുർഗി ഡെപ്യൂട്ടി കമ്മീഷണറായ ഫൗസിയ താരാനും എന്ന ഉദ്യോഗസ്ഥക്കെതിരെയാണ് എൻ രവികുമാർ വിദ്വേഷ പരാമർശം നടത്തിയത്. ഫൗസിയ ഐഎഎസ് ഓഫീസറാണോ എന്നും പാകിസ്താനിൽ നിന്നാണ് അവർ വരുന്നത് വരുന്നത് എന്നുമായിരുന്നു രവികുമാറിന്റെ പരാമർശം. ഇതിന് പ്രവർത്തകർ കയ്യടിച്ചു. തുടർന്ന് ഈ കയ്യടി കേട്ടാൽ അവർ പാകിസ്താനിയാണെന് ഉറപ്പാണെന്നും രവികുമാർ പറഞ്ഞു.
പരാമർശം വിവാദമായതോടെ രവികുമാറിനെതിരെ കൽബുർഗി സ്റ്റേഷൻ ബസാർ പൊലീസ് കേസെടുത്തിരുന്നു. നേരത്തെയും വിവാദ പരാമർശങ്ങൾ ഒരുപാട് നടത്തിയ നേതാവാണ് രവികുമാർ. പട്ടികജാതി വിഭാഗങ്ങൾക്കെതിരെയും സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയുമുള്ള പരാമർശത്തിന് രവികുമാറിനെതിരെ മുൻപ് കേസെടുത്തിരുന്നു.
രവികുമാറിനെതിരെ കർണാടക കോൺഗ്രസും രംഗത്തുവന്നിരുന്നു. രാജ്യത്തെമ്പാടുമുള്ള ബിജെപി നേതാക്കൾ ഇത്തരം പരാമർശങ്ങൾ നടത്തുകയാണെന്നും ഇത് ഇവരുടെ ജീർണിച്ച മനഃസ്ഥിതിയെയാണ് വെളിപ്പെടുത്തുന്നതെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക് ഖർഗെ വിമർശിച്ചിരുന്നു. സ്വന്തം രാജ്യത്തെ ജനങ്ങളെ ഈ രീതിയിൽ വിശേഷിപ്പിക്കുന്നവരെ ഇന്ത്യക്കാർ എന്ന് വിശേഷിപ്പിക്കാനാകുമോ എന്നും പ്രിയങ്ക് ഖർഗെ ചോദിച്ചിരുന്നു.
നേരത്തെ മധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷാ കേണൽ സോഫിയ ഖുറേഷിക്കെതിരെ നടത്തിയ വിദ്വേഷ പരാമർശവും വലിയ വിവാദമായിരുന്നു. വിജയ് ഷായുടെ ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീംകോടതി രാജ്യം നിങ്ങളെയോർത്ത് ലജ്ജിക്കുന്നുവെന്നും ക്ഷമാപണം മുതലക്കണ്ണീരാകാമെന്നുമാണ് വിമർശിച്ചത്. മന്ത്രിയുടെ ക്ഷമാപണം സുപ്രീംകോടതി അംഗീകരിച്ചിരുന്നില്ല. തുടർന്ന് മന്ത്രിയുടെ ഹര്‍ജിയില്‍ മധ്യപ്രദേശ് സര്‍ക്കാരിന് കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. നിലവിൽ പരാമർശം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിരിക്കുകയാണ് മധ്യപ്രദേശ് സർക്കാർ.
Content Highlights: Karnataka Highcourt asks BJP leader to apologize for pakistani remarks against an IAS officer