
ബൊഗോത്ത: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്താനില്‍ കൊല്ലപ്പെട്ടവര്‍ക്ക് കൊളംബിയ അനുശോചനം രേഖപ്പെടുത്തിയ സംഭവത്തില്‍ നിരാശ പ്രകടിപ്പിച്ച് ശശി തരൂര്‍ എംപി. ഭീകരരെ അയക്കുന്ന രാജ്യത്തിനെയും സ്വയരക്ഷയ്ക്കായി പ്രതിരോധിക്കുന്ന രാജ്യത്തെയും തമ്മില്‍ താരതമ്യപ്പെടുത്താനാവില്ലെന്ന് ശശി തരൂര്‍ പറഞ്ഞു.
പാകിസ്താന്‍ സ്‌പോണ്‍സര്‍ ചെയ്തതാണ് പഹല്‍ഗാം ആക്രമണമെന്നതിനുള്ള വ്യക്തമായ തെളിവ് ഇന്ത്യയുടെ പക്കലുണ്ട്. ഇന്ത്യ പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. കൊളംബിയയെ ഇത് ബോധ്യപ്പെടുത്താന്‍ തയ്യാറാണ്. കൊളംബിയയെ പോലെ നിരവധി ഭീകര പ്രവര്‍ത്തനങ്ങള്‍ അതിജീവിച്ച രാജ്യമാണ് ഇന്ത്യ. നാല് പതിറ്റാണ്ടായി ഭീകരാക്രമണങ്ങളെ ഇന്ത്യ അതിജീവിക്കുകയാണെന്നും തരൂര്‍ പറഞ്ഞു. പ്രതിരോധം എന്നത് ഒരു മാന്യമായ വാക്കാണെന്നും എന്നാല്‍ പാകിസ്താൻ്റെ പക്കലുള്ള പല ആയുധങ്ങളും പ്രതിരോധത്തിനുള്ളതല്ല ആക്രമണത്തിനുള്ളതാണെന്ന് തരൂര്‍ വ്യക്തമാക്കി.
ഓപ്പറേഷന്‍ സിന്ദൂറിന്റെ ഗ്ലോബല്‍ ഔട്ട്‌റീച്ച് മിഷന് നേതൃത്വം നല്‍കി പ്രതിനിധി സംഘത്തിനൊപ്പം കൊളംബിയയിലാണ് തരൂർ. തരൂരിനൊപ്പം എംപിമാരായ സറഫറാസ് അഹ്‌മദ്, ജിഎം ഹരീഷ് ബാലയോഗി, ശശാങ്ക് മണി ത്രിപതി, തേജസ്വി സൂര്യ, ഭുബനേശ്വര്‍ കലിത, മല്ലികാര്‍ജുന്‍ ദേവ്ദ, മിലിന്‍ഡ് ദിയോറ, മുന്‍ യുഎസ് അംബാസഡര്‍ തരഞ്ജിത് സിങ് സന്ദു എന്നിവരുടെ സംഘമാണ് കൊളംബിയയിലെത്തിയത്.
Content Highlights- 'Colombia expresses condolences to those killed in Pakistan'; Shashi Tharoor expresses disappointment