'ആനകളുള്ള കൊടുംവനമാണത്, ജീവൻ അപായപ്പെടാതെ തിരികെ ലഭിച്ചത് അത്ഭുതകരം'

ശരണ്യയുടെ മടങ്ങിവരവിനെ 'ദൈവത്തിന്റെ കയ്യൊപ്പ്' എന്നാണ് ദൗത്യസംഘം വിശേഷിപ്പിച്ചത്

'ആനകളുള്ള കൊടുംവനമാണത്, ജീവൻ അപായപ്പെടാതെ തിരികെ ലഭിച്ചത് അത്ഭുതകരം'
dot image

ബെംഗളൂരു: ആനകളുള്ള കൊടുംവനത്തിലാണ് കോഴിക്കോട് സ്വദേശിനിയായ ശരണ്യ കുടുങ്ങിയതെന്ന് രക്ഷാദൗത്യസംഘത്തിലുള്‍പ്പെട്ടവര്‍. അതീവ ദുര്‍ഘടമായ പ്രദേശമാണത്. നാല് ദിവസത്തോളം തനിച്ച് കഴിഞ്ഞ ശരണ്യയെ സുരക്ഷിതയായി കണ്ടെത്താന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് കാണുന്നത്. വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള മേഖലയില്‍ നിന്ന് ജീവന്‍ അപായപ്പെടാതെ തിരികെ ലഭിച്ചത് അത്ഭുതകരമാണെന്നും സംഘാംഗങ്ങള്‍ പറഞ്ഞു. ശരണ്യയുടെ മടങ്ങിവരവിനെ 'ദൈവത്തിന്റെ കയ്യൊപ്പ്' എന്നാണ് ദൗത്യസംഘം വിശേഷിപ്പിച്ചത്.

നാല് ദിവസത്തെ തിരച്ചിലിനൊടുവില്‍ ഇന്ന് വൈകിട്ടോടെയായിരുന്നു ഉള്‍വനത്തില്‍ നിന്ന് ശരണ്യയെ കണ്ടെത്തിയത്. വഴിതെറ്റിയതിനെ തുടര്‍ന്ന് കാട്ടില്‍ കുടുങ്ങുകയായിരുന്നു എന്നായിരുന്നു ശരണ്യ വനത്തില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം പ്രതികരിച്ചത്. കയ്യില്‍ അഞ്ഞൂറ് മില്ലിയുടെ വെള്ളക്കുപ്പി മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആനയുള്ള സ്ഥമാണെന്ന് തോന്നിയിരുന്നുവെന്നും ശരണ്യ പറഞ്ഞിരുന്നു.

കുടകിലെ തടിയന്‍ഡമോള്‍ കൊടുമുടി കയറാനിറങ്ങിയതായിരുന്നു ശരണ്യ. ഏപ്രില്‍ രണ്ടാം തീയതി വ്യാഴാഴ്ചയാണ് ശരണ്യയെ കാണാതായത്. വ്യാഴാഴ്ച രാവിലെ വനംവകുപ്പില്‍ നിന്ന് അനുമതി വാങ്ങിയ ശേഷമായിരുന്നു ശരണ്യ ഉള്‍പ്പെട്ട സംഘം ട്രക്കിങ്ങിനായി പുറപ്പെട്ടത്. എന്നാല്‍ ഇതിനിടെ ശരണ്യയെ കാണാതാകുകയായിരുന്നു. ശരണ്യയെ കണ്ടെത്തുന്നതിന് ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചിരുന്നു. ശരണ്യക്കായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ഇടപെടല്‍ നടത്തിയിരുന്നു.

സാഹസികത ഏറെ ഇഷ്ടപ്പെടുന്ന ആളായിരുന്നു ശരണ്യ. ട്രക്കിങ്ങിനായായിരുന്നു ശരണ്യ കുടകില്‍ എത്തിയത്. കുടകിലെ ഒരു ഹോം സ്റ്റേയിലായിരുന്നു താമസിച്ചിരുന്നത്. ഒറ്റയ്ക്ക് ട്രക്കിങ്ങ് നടത്തായിരുന്നു ശരണ്യക്ക് താത്പര്യം. ഇക്കാര്യം ഹോം സ്റ്റേ അധികൃതരോട് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിന് അനുമതിയില്ലാത്തതിനാല്‍ ഹോം സ്റ്റേയില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ക്കൊപ്പം ചേരുകയായിരുന്നു. ശരണ്യയ്‌ക്കൊപ്പം ഒന്‍പത് പേരായിരുന്നു യാത്ര പുറപ്പെട്ടത്.

Content Highlights- Members of the rescue team described Sharanya’s survival as miraculous after she was found in a dense forest area inhabited by elephants in kodag

dot image
To advertise here,contact us
dot image