'കേരള ജനത അതിജീവിതയ്‌ക്കൊപ്പമാണ്, അടൂർ പ്രകാശിന്റേത് വ്യക്തിപരമായ നിലപാട് അതിനെ അങ്ങനെ കാണണം'; വി എം സുധീരൻ

ദിലീപിനെ പിന്തുണച്ച യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍

'കേരള ജനത അതിജീവിതയ്‌ക്കൊപ്പമാണ്, അടൂർ പ്രകാശിന്റേത് വ്യക്തിപരമായ നിലപാട് അതിനെ അങ്ങനെ കാണണം'; വി എം സുധീരൻ
dot image

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനെ പിന്തുണച്ച യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. അടൂര്‍ പ്രകാശിന്റേത് വ്യക്തിപരമായ നിലപാട് മാത്രമാണ്, അതിനെ അങ്ങനെ കാണണമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. 'കോണ്‍ഗ്രസിന്റെ നിലപാട് പറഞ്ഞുകഴിഞ്ഞു. പി ടി തോമസ് എടുത്ത നിലപാടായിരുന്നു ആ പോരാട്ടത്തിന്റെ ആധാരം. കേരള ജനത അതിജീവിതയ്‌ക്കൊപ്പമാണ്. കേരളത്തില്‍ ഇത്ര ക്രൂരമായ അതിക്രമം ഒരു നടിക്കെതിരെ നടന്നിട്ടില്ല. നടി ആക്രമിക്കപ്പെട്ട സംഭവം നാടിനെ നടുക്കുന്നതാണ്.' വി എം സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

അടൂര്‍ പ്രകാശിന്റെ അഭിപ്രായത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. അടൂര്‍ പ്രകാശിന്റേത് വ്യക്തിപരമായ അഭിപ്രായമെന്നായിരുന്നു നേതാക്കള്‍ പ്രതികരിച്ചത്. അടൂര്‍ പ്രകാശിന്റെ പരാമര്‍ശം വ്യക്തിപരമാണെന്ന് മുന്‍ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടു.

യുഡിഎഫിന്റെ ചെയര്‍മാന്‍ പ്രതിപക്ഷ നേതാവാണെന്നും നടിയെ ആക്രമിച്ച കേസില്‍ അദ്ദേഹം വ്യക്തത വരുത്തിയിട്ടുണ്ടെന്നും ഹസ്സന്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ വിധി വായിച്ച ശേഷം മറുപടി പറയുമെന്നും എല്ലാ കാലത്തും അതിജീവിതക്കൊപ്പമാണെന്നും രമേശ് ചെന്നിത്തലയും പ്രതികരിച്ചു. അടൂര്‍ പ്രകാശിന്റേത് വ്യക്തിപരമായ അഭിപ്രായമെന്നായിരുന്നു കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫും പ്രതികരിച്ചത്.

ദിലീപിന് നീതി ലഭ്യമായി എന്നാണ് കരുതുന്നതെന്നായിരുന്നു അടൂര്‍ പ്രകാശ് പറഞ്ഞത്. നടിയെന്ന നിലയില്‍ ആ കുട്ടിയോടൊപ്പമാണെന്ന് പറയുമ്പോഴും നീതി എല്ലാവര്‍ക്കും കിട്ടണമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങവേയായിരുന്നു അടൂര്‍ പ്രകാശിന്റെ പ്രതികരണം.

'ദിലീപിന് നീതി ലഭ്യമായെന്നാണ് വ്യക്തിപരമായ അഭിപ്രായം. കലാകാരന്‍ എന്ന നിലയില്‍ മാത്രമല്ല ദിലീപുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന വ്യക്തി കൂടിയാണ് ഞാന്‍. കോടതി നീതി നല്‍കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പൊലീസുകാര്‍ കെട്ടിച്ചമച്ചതാണെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്', അടൂര്‍ പ്രകാശ് പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന സര്‍ക്കാര്‍ നിലപാടിനെയും അദ്ദേഹം പരിഹസിച്ചിരുന്നു. സര്‍ക്കാരിന് മറ്റ് ജോലിയില്ലാത്തതിനാലാണ് അപ്പീല്‍ പോകുന്നതെന്നായിരുന്നു അടൂര്‍ പ്രകാശിന്റെ പരിഹാസം.

Content Highlight; Senior Congress leader V M Sudheeran rejects UDF convener Adoor Prakash, who supported Dileep

dot image
To advertise here,contact us
dot image