

മഹാരാഷ്ട്രയിലെ ദക്ഷിണ മുംബൈയിൽ സായാഹ്ന സവാരിക്കിറങ്ങിയതാണ് ഒരു 79കാരി. എന്നും വൈകുന്നേരം പുറത്ത് നടക്കാനിറങ്ങാറുള്ള ഇവർ സമയം കഴിഞ്ഞിട്ടും തിരികെ എത്താത്തിനെ തുടർന്ന് കുടുംബം ആശങ്കയിലായപ്പോഴാണ് ചെറുമകൻ ചെയ്‌തൊരു ബുദ്ധിപരമായ നീക്കം അവരെ കണ്ടെത്താൻ സഹായിച്ചത്. സാങ്കേതിക വിദ്യ വളരെ അധികം പുരോഗമിച്ച കാലഘട്ടത്തിൽ ശാസ്ത്രത്തിന്റെ ഈ കണ്ടുപിടിത്തത്തിന് നന്ദി പറയുകയാണ് ഇവരുടെ കുടുംബം.
മുത്തശ്ശിയുടെ നെക്‌ളസിൽ ചെറുമകൻ ഒരു ജിപിഎസ് ഘടിപ്പിച്ചിരുന്നതാണ് വഴിത്തിരിവായത്. സൈറ ബി താജുദ്ദീൻ മുല്ലയെന്ന വൃദ്ധയെ നടത്തത്തിനിടയിൽ ഒരു ഇരുചക്ര വാഹനം ഇടിച്ചിരുന്നു. തുടർന്ന് സംഭവസ്ഥത്തുണ്ടായിരുന്നവർ ഇവരെ ആശുപത്രിയിൽ എത്തിച്ചു. KEM ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്.
മുത്തശ്ശിയെ കാണാനില്ലെന്ന് മനസിലാക്കിയതോടെ ചെറുമകൻ മുഹമ്മദ് വാസി അയൂബ് മുല്ല ജിപിഎസ് ആക്ടിവേറ്റ് ചെയ്തു. ഇതോടെ വീട്ടിൽ നിന്നും അഞ്ചു കിലോമീറ്റർ മാത്രം അകലെയുള്ള ആശുപത്രിയിൽ ലോക്കേഷൻ കാണിച്ചു. പെട്ടെന്ന് തന്നെ കുടുംബം ആശുപത്രിയിലെത്തി. തലയ്ക്ക് പരിക്കേറ്റ മുല്ലയെ കുടുംബം ജെജെ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ മുല്ല സുഖം പ്രാപിച്ച് വരികയാണ്.
Content Highlights: Family found missing grandmother through GPS fitted in Necklace