
പാലക്കാട്: പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി കഥാകൃത്ത് വൈശാഖൻ. സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ല സാഹിത്യകാരന്മാർ എം സ്വരാജിനെ പിന്തുണച്ചതെന്നും ആഴത്തിലുള്ള വായനയും ജനകീയ ബന്ധവുമുള്ള സ്വരാജ് നിലമ്പൂരിൽ നിന്ന് നിയമസഭയിൽ എത്തേണ്ടത് അനിവാര്യമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
സാഹിത്യകാരന്മാർ ബുദ്ധിയുള്ളവരാണ്. ഏത് പിന്തുണയ്ക്കണം പിന്തുണയ്‌ക്കേണ്ട എന്നുള്ളത് കൃത്യമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. ആശാസമരം സംസ്ഥാന സർക്കാർ പരിഗണിച്ചില്ല എന്നുള്ളത് തെറ്റാണ്. ഏറ്റവും ഉയർന്ന ഓണറേറിയം നൽകുന്നത് കേരള സർക്കാരാണെന്നും വൈശാഖൻ കൂട്ടിച്ചേർത്തു. ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു സാഹിത്യകാരന്മാർക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചത്. ആശമാർ സമരം നടത്തിയപ്പോൾ കാണാത്തവർ സ്വരാജിന് പിന്തുണമായി എത്തിയെന്നായിരുന്നു വി ഡി സതീശൻ പ്രതികരിച്ചത്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിനുശേഷം കെ സച്ചിദാനന്ദൻ, കെ ആർ മീര, റഫീക്ക് അഹമ്മദ് തുടങ്ങി നിരവധി സാഹിത്യകാരന്മാർ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന് പിന്തുണയർപ്പിച്ച് രംഗത്തെത്തിയിരുന്നു.
അഭിമതനായ സ്വരാജ് ജയിക്കണമെന്നാണ് ആഗ്രഹമെന്നായിരുന്നു സച്ചിദാനന്ദന്റെ പ്രതികരണം. മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോണ്‍ഗ്രസിന് പ്രത്യേകം അഭിനന്ദനമെന്നായിരുന്നു കെ ആർ മീര പറഞ്ഞത്. കാര്‍ട്ടൂണ്‍ വരച്ചാണ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ റഫീക്ക് അഹമ്മദ് പ്രതികരിച്ചത്. പതിനാറാം നൂറ്റാണ്ടില്‍ ജനിച്ച പൂന്താനം നമ്പൂതിരി തന്റെ വോട്ട് അന്‍വറിന് എന്ന് പ്രഖ്യാപിക്കുന്നതാണ് കാര്‍ട്ടൂണ്‍. ''സ്ഥാനമാനങ്ങള്‍ ചൊല്ലി കലഹിച്ചു നാണം കെട്ടു നടക്കുന്നു ചിലര്‍'' എന്ന വരികളും ഇതിലുൾപ്പെടുത്തിയിരിക്കുന്നു. അതിനിടെ സാഹിത്യകാരന്മാർ പരസ്യ രാഷ്ട്രീയ നിലപാട് പറഞ്ഞതിനെതിരെ പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി എഫ് മാത്യൂസ്, എഴുത്തുകാരി സാറാ ജോസഫ് അടക്കമുള്ളവർ രംഗത്തെത്തിയുന്നു. നിലമ്പൂരിൽ വോട്ടില്ലാത്തതിനാൽ കണ്ണീരൊഴുക്കുകയും വാവിട്ടു കരയുകയും ചെയ്യുന്ന എഴുത്തുകാരെ ഓർത്ത് പൊട്ടിക്കരഞ്ഞു പോകുന്നുവെന്നായിരുന്നു ഇതിന് പി എഫ് മാത്യൂസ് നൽകിയ മറുപടി.സ്വരാജ് വന്നാലും ഷൗക്കത്ത് വന്നാലും ബിജെപി വന്നാലും ഏമാന്‍മാര്‍ക്ക് ആശമാരുടേതുപോലെ അവഗണിക്കപ്പെടുന്ന മനുഷ്യരുടെ പ്രശ്‌നങ്ങളൊന്നും പ്രശ്‌നങ്ങളായേ തോന്നില്ലെന്നായിരുന്നു സാറാ ജോസഫിന്റെ വിമർശനം.
Content Highlights: Writer Vaisakhan's responds to VD Satheesan