ജമാഅത്തെ ഇസ്‌ലാമി ആർഎസ്എസിന്റെ ഇസ്‌ലാം പതിപ്പ്; പിഡിപിയുമായി സാമ്യമില്ല; എം വി ഗോവിന്ദനെ പിന്തുണച്ച് സിപിഐ

ഇന്നലത്തെ പിഡിപി അല്ല ഇന്നുള്ളതെന്നും ബിനോയ് വിശ്വം പറഞ്ഞു

dot image

നിലമ്പൂര്‍: ജമാഅത്തെ ഇസ്‌ലാമിയും പിഡിപിയും ഒരുപോലെയല്ലെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ അഭിപ്രായത്തോട് ചേര്‍ന്ന് നിന്ന് സിപിഐ. ആര്‍എസ്എസിന്റെ ഇസ്‌ലാം പതിപ്പാണ് ജമാഅത്തെ ഇസ്‌ലാമിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പിഡിപിയും ജമാഅത്തെ ഇസ്‌ലാമിയും തമ്മില്‍ സാമ്യമില്ല. ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ എന്ന് പറഞ്ഞവരാണ് ജമാഅത്തെ ഇസ്‌ലാമിയെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഇന്നലത്തെ പിഡിപി അല്ല ഇന്നുള്ളതെന്നും ബിനോയ് വിശ്വം പറഞ്ഞു. അന്നത്തെ തീവ്രവാദ സ്വഭാവമോ പ്രവര്‍ത്തനമോ പിഡിപിക്ക് ഇന്നില്ല. കോണ്‍ഗ്രസിന്റെ തലയില്‍ നില്‍ക്കുന്ന ജമാഅത്തെ ഇസ്‌ലാമി എന്ന ഭാരം അവര്‍ ഇറക്കിവെയ്ക്കട്ടെയെന്നും ബിനോയ് വിശ്വം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയെ തള്ളിയും പിഡിപിയെ പിന്തുണച്ചുമുള്ള നിലപാടാണ് എം വി ഗോവിന്ദന്‍ കഴിഞ്ഞ ദിവസങ്ങളിലും ഇന്നും സ്വീകരിച്ചത്. ജമാഅത്തെ ഇസ്ലാമി ലോകമെമ്പാടുമുള്ള വര്‍ഗീയ ശക്തിയാണെന്ന് ഇന്നലെ മാധ്യമങ്ങളെ കണ്ടപ്പോള്‍ എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഹിന്ദു രാഷ്ട്രം വേണമെന്ന് ആര്‍എസ്എസ് പറയുന്നതുപോലെ ഇസ്ലാമിക രാഷ്ട്രം വേണമെന്ന് ആവശ്യപ്പെടുന്ന പാര്‍ട്ടിയാണ് ജമാഅത്തെ ഇസ്ലാമി. പിഡിപിക്ക് അങ്ങനെയൊരു നിലപാടില്ല. കേരളത്തെ സംബന്ധിച്ച് പിഡിപി പീഡിപ്പിക്കപ്പെട്ട വിഭാഗമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.

ഇന്ന് മാധ്യമങ്ങളോട് പ്രതികരിക്കവയേയും എം വി ഗോവിന്ദന്‍ നിലപാട് ആവര്‍ത്തിച്ചു. ജമാഅത്തെ ഇസ്‌ലാമിയുമായി തങ്ങള്‍ക്ക് യാതൊരു രാഷ്ട്രീയ കൂട്ടുകെട്ടുമില്ലെന്നും അന്നും ഇന്നും എന്നും അങ്ങനെയായിരിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു. യുഡിഎഫിലെ ഘടകകക്ഷികള്‍ ഇതുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാക്കണം. അന്‍വറിനെ ഒപ്പം കൂട്ടാത്തവരാണ് യുഡിഎഫ്. അങ്ങനെയുള്ളവര്‍ക്ക് ജമാഅത്തെ ഇസ്‌ലാമിയെ കൂട്ടുന്നതില്‍ എന്ത് ന്യായീകരണമാണ് പറയാനുള്ളതെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു.

കഴിഞ്ഞ ദിവസം നിലമ്പൂരില്‍ നടത്തിയ വാര്‍ത്താസമ്മേനത്തിലാണ് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ഇടതുസര്‍ക്കാരിനെതിരായ വിധിയെഴുത്താകുമെന്ന് റസാഖ് പാലേരി പറഞ്ഞിരുന്നു. മതരാഷ്ട്രവാദം അടക്കം ഉയര്‍ത്തിപ്പിടിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ കക്ഷിയായ വെല്‍ഫെയര്‍ പാര്‍ട്ടി മതേതരവാദം ഉയര്‍പ്പിടിക്കുന്ന യുഡിഎഫിനെ പിന്തുണയ്ക്കുന്നത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കി. ജമാഅത്തെ ഇസ്ലാമി വര്‍ഗീയ ശക്തികളോ മതരാഷ്ട്രവാദികളോ അല്ലെന്നായിരുന്നു വിവാദങ്ങളോട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചത്. യുഡിഎഫിനെതിരെ നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് രംഗത്തെത്തിയിരുന്നു. ചേരേണ്ടവര്‍ തന്നെയാണ് ചേരുക എന്നായിരുന്നു ഇതിനോട് എം സ്വരാജ് പ്രതികരിച്ചത്.

Content Highlights- CPI state secretary binoy viswam support to m v govindan on his statement about jamaat e islami and pdp

dot image
To advertise here,contact us
dot image