സാമൂഹിക-സാംസ്കാരിക വഴികൾ കൂടി സ്വന്തമായ രാഷ്ട്രീയക്കാരൻ; നിലമ്പൂർ തിരിച്ച് പിടിക്കാൻ ആര്യാടന്‍ ഷൗക്കത്ത്

നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായ ആര്യാടന്‍ ഷൗക്കത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന ആര്യാടന്‍ മുഹമ്മദിൻ്റെ മകനാണ്

dot image

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺഗ്രസ് ഹൈക്കമാൻഡ് നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായ ആര്യാടന്‍ ഷൗക്കത്തിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. പി വി അൻവർ രാജിവച്ച സാഹചര്യത്തിലാണ് വീണ്ടും ഒരു തിരഞ്ഞെടുപ്പിനെ നേരിടാൻ നിലമ്പൂർ മണ്ഡലം ഒരുങ്ങുന്നത്. മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയ്‌യെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കണമെന്ന അൻവറിന്റെ ആവശ്യം തളളി കളഞ്ഞാണ് ആര്യാടന്‍ ഷൗക്കത്തിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മകനാണ് ആര്യാടന്‍ ഷൗക്കത്ത് . നാല് തവണ മന്ത്രിയും 34 വര്‍ഷം നിലമ്പൂര്‍ എംഎല്‍എയുമായിരുന്നു ആര്യാടന്‍ മുഹമ്മദ്. ആ തട്ടകത്തിലേക്കാണ് ആര്യാടന്‍ ഷൗക്കത്ത് മത്സരത്തിനിറങ്ങുന്നത് എന്നത് ഏറെ പ്രധാന്യമുളള കാര്യമാണ്. 2016ൽ പി വി അൻവറിനോട് നിലമ്പൂരിൽ ആര്യാടന്‍ ഷൗക്കത്ത് പരാജയപ്പെട്ടിരുന്നു.

രാഷ്ട്രീയത്തിനൊപ്പം സിനിമ, സാമൂഹിക, സാംസ്‌ക്കാരിക ഭരണരംഗങ്ങളില്‍ കഴിവ് തെളിയിച്ച വ്യക്തിത്വമാണ് ആര്യാടന്‍ ഷൗക്കത്ത്. പതിനാലാം വയസില്‍ നിലമ്പൂര്‍ മാനവേദന്‍ സ്‌കൂളില്‍ കെ എസ് യുവിന്റെ സ്‌കൂള്‍ ലീഡറായി തിരഞ്ഞെടുത്തതോടെയാണ് പൊതു പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട്, കെ എസ് യു നിലമ്പൂര്‍ താലൂക്ക് സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറി, കേരള ദേശീയ വേദി മലപ്പുറം ജില്ലാ പ്രസിഡന്റ്, കെപിസിസി അംഗം, നിലമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, നിലമ്പൂര്‍ നഗരസഭ ചെയര്‍മാൻ, രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സംഘധന്‍ ദേശീയ കണ്‍വീനര്‍, സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്ളും വഹിച്ചിട്ടുണ്ട്.

സിപിഐഎം സിറ്റിങ് സീറ്റില്‍ അട്ടിമറി വിജയം നേടിയാണ് ആര്യാടന്‍ ഷൗക്കത്ത് 2005ല്‍ നിലമ്പൂര്‍ പഞ്ചായത്തംഗവും തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റുമായത്. നിലമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരിക്കെ 'ജ്യോതിര്‍ഗമയ' പദ്ധതിയിലൂടെ എല്ലാവര്‍ക്കും നാലാം ക്ലാസ് പ്രാഥമിക വിദ്യാഭ്യാസ യോഗ്യതയുള്ള ഇന്ത്യയിലെ ആദ്യ ഗ്രാമമായി നിലമ്പൂരിനെ മാറ്റിയതോടെയാണ് ആര്യാടന്‍ ഷൗക്കത്ത് ദേശീയ തലത്തില്‍ അറിയപ്പെട്ടത്. 'ജ്യോതിര്‍ഗമയ' പദ്ധതിയിലൂടെ ദേശീയ സാക്ഷരത മിഷന്റെ ദേശീയ സാക്ഷരതാ പുരസ്‌ക്കാരവും അദ്ദേഹത്തിന് ലഭിച്ചു. അഞ്ച് വര്‍ഷം നിലമ്പൂര്‍ പഞ്ചാത്ത് പ്രസിഡന്റും തുടര്‍ന്ന് നിലമ്പൂര്‍ നഗരസഭയായി മാറിയപ്പോള്‍ പ്രഥമ നഗരസഭ ചെയര്‍മാനുമായിരുന്നു ആര്യാടന്‍ ഷൗക്കത്ത്. 10 വര്‍ഷംകൊണ്ട് സംസ്ഥാനത്തിനും രാജ്യത്തിനും മാതൃകയായ ഒട്ടേറെ പദ്ധതികള്‍  നടപ്പാക്കിയാണ് ശ്രദ്ധേയനായത്.

ആര്യാടന്‍ ഷൗക്കത്തിന്റെ മാതൃകാ പദ്ധതികള്‍ പരിഗണിച്ചാണ് നിലമ്പൂരിന് അന്താരാഷ്ട്ര അംഗീകാരം തേടിയെത്തിയത്. ബാലസൗഹൃദ പദ്ധതി പരിഗണിച്ച് യൂണിസെഫ് നിലമ്പൂരിനെ ബാലസൗഹൃദ നഗരമായി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ, സാമൂഹിക ക്ഷേമ പദ്ധതികള്‍ പരിഗണിച്ച് യുനെസ്‌കോ നിലമ്പൂരിന് ലേണിങ് സിറ്റി പദവി നല്‍കി ആദരിച്ചിരുന്നു. സ്ത്രീധനരഹിത ഗ്രാമം, നാല്‍പ്പത് വയസ് വരെയുള്ള എല്ലാവര്‍ക്കും പത്താം ക്ലാസ് യോഗ്യത നേടിക്കൊടുത്ത സമീക്ഷ, ആയിരം വീട്, ആദിവാസി, ദലിത് സമൂഹത്തെ മുന്‍പന്തിയിലെത്തിച്ച ഒപ്പത്തിനൊപ്പം, വിശപ്പ് രഹിത ഗ്രാമം, സ്വയംതൊഴില്‍ പരിശീലനത്തിലൂടെ ജീവിതോപാധി നല്‍കിയ വഴികാട്ടി, സര്‍ക്കാര്‍ സ്‌കൂളില്‍ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ഇംഗ്ലണ്ടില്‍ നിന്നും അധ്യാപകരെ എത്തിച്ച സദ്ഗമയ അടക്കം സംസ്ഥാനത്തിന് മാതൃകയായ പദ്ധതികളാണ് ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരില്‍ നടപ്പാക്കിയത്. ആര്യാടന്‍ ഷൗക്കത്ത് പഞ്ചായത്ത് പ്രസിഡന്റായിരിക്കവെയാണ് നിലമ്പൂര്‍ താലൂക്കാശുപത്രിയില്‍ സൗജന്യ ഡയാലിസിസ് സെന്റര്‍ ആരംഭിച്ചത്. സംസ്ഥാനത്ത് താലൂക്കാശുപത്രിയിലെ ആദ്യത്തെ ഡയാലിസിസ് സെന്ററായിരുന്നു നിലമ്പൂരിലേത്. ആരോഗ്യരംഗത്തെ പ്രവര്‍ത്തനത്തിന് നിലമ്പൂരിന് സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ കേരള പുരസ്‌ക്കാരവും നേടിക്കൊടുത്തു.

തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ നിലകളില്‍ സിനിമാരംഗത്തും ആര്യാടന്‍ ഷൗക്കത്ത് കഴിവ് തെളിയിച്ചിട്ടുണ്ട്. പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തില്‍, വിലാപങ്ങള്‍ക്കപ്പുറം എന്നീ മൂന്ന് സിനിമകള്‍ക്ക് മികച്ച തിരക്കഥക്കും സിനിമക്കുമുള്ള സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ ആശയാദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വര്‍ത്തമാനകാലത്ത് ഫാസിസത്തെ ചെറുക്കുന്ന പ്രമേയവുമായെത്തിയ 'വര്‍ത്തമാനം' എന്ന സിനിമക്കും കഥയെഴുതിട്ടുണ്ട്. കെപിസിസിയുടെ സാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതി സംസ്ഥാന പ്രസിഡന്റായിരിക്കെ തെരുനാടകവും കലാരൂപങ്ങളുമായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഏഴ് കലാജാഥകളാണ് നടത്തിയത്.

ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ എന്നതിലപ്പുറം സ്വപ്രയത്‌നത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സിനിമാ രംഗങ്ങളില്‍ കഴിവു തെളിയിച്ച വ്യക്തിത്വമാണ് ആര്യാടന്‍ ഷൗക്കത്ത്. നിലമ്പൂര്‍ മാനവേദന്‍ സ്‌കൂള്‍, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, മമ്പാട് എം.ഇ.എസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ജന്തുശാസ്ത്രത്തില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി. പി വി മറിയെ എന്നാണ് അദ്ദേഹത്തിന്റെ മാതാവിന്റെ പേര്. ഭാര്യ മുംതാസ് ബീഗം. ഡോ. ഒഷിന്‍ സാഗ, ഒലിന്‍ സാഗ, ഒവിന്‍ സാഗ എന്നിവർ മക്കളാണ്.

Content Highlights: Biography Of Nilambur UDF Candidate Aryadan Shoukath

dot image
To advertise here,contact us
dot image