
മലപ്പുറം: മത്സരിക്കുന്നതിനായി ലഭിച്ചിരിക്കുന്ന അവസരം വ്യക്തിപരമായി ലഭിച്ചതല്ലെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. മലപ്പുറം ജില്ലയിലെയും നിലമ്പൂരിലെയും എല്ലാ കോൺഗ്രസ്, യുഡിഎഫ് പ്രവർത്തകരുടെയും പിന്തുണയോടെ കോൺഗ്രസ് നൽകിയ അവസരം നല്ലരീതിയിൽ വിനിയോഗിക്കുമെന്നും ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി. ഐക്യത്തോടെ മുന്നോട്ട് പോയി മികച്ച ഭൂരിപക്ഷത്തോടെ നിലമ്പൂരിൽ വിജയിക്കും. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ആര്യാടൻ ഷൗക്കത്ത്. കഴിഞ്ഞ രണ്ട് ടേമായി കൈവിട്ട നിലമ്പൂർ തിരിച്ച് പിടിക്കുമെന്നും ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി. മൂന്ന് പതിറ്റാണ്ടോളം നിലമ്പൂരിൽ നിന്നും വിജയിച്ച പിതാവ് ആര്യാടൻ മുഹമ്മദിൻ്റെ വികസന പ്രവർത്തനങ്ങൾ തുടരും. കഴിഞ്ഞ ഒരു പതിറ്റാണ്ടായി നിലമ്പൂരിൽ ഉണ്ടായ വികസന മുരടിപ്പ് തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്ന ജീവിത ദുരിതങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുമെന്നും ആര്യാടൻ ഷൗക്കത്ത് കൂട്ടിച്ചേർത്തു.
നിലമ്പൂരിൽ മത്സരിക്കാൻ തന്നെപ്പോലെ യോഗ്യതയും അർഹതയുമുള്ള പലരുമുണ്ടെന്നും ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി. ആര് സ്ഥാനാർത്ഥിയായാലും നിലമ്പൂരിൽ ഐക്യത്തോടെ പ്രവർത്തിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നതും ആര്യാടൻ ഷൗക്കത്ത് ചൂണ്ടിക്കാണിച്ചു. അതിനാൽ നിലമ്പൂരിൽ യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകും. നിലമ്പൂരിൽ മുൻകാലങ്ങളെ അപേക്ഷിച്ച് മുന്നൊരുക്ക പ്രവർത്തനങ്ങളെല്ലാം നന്നായി ചെയ്തിട്ടുണ്ട്. അടുത്തകാലത്തായി നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങൾ പരിശോധിച്ചാൽ നിലമ്പൂരിൽ യുഡിഎഫിന് മുന്നേറ്റമുണ്ടായതായി കാണാമെന്നും ആര്യാടൻ ഷൗക്കത്ത് ചൂണ്ടിക്കാണിച്ചു. കോൺഗ്രസിൻ്റെ സംസ്ഥാന-ദേശീയ നേതൃത്വങ്ങൾ തന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദി രേഖപ്പെടുത്തുന്നുവെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. നേതൃത്വം അർപ്പിച്ച വിശ്വാസം കാത്ത്സൂക്ഷിച്ച് മികച്ച വിജയത്തിനായി മുന്നോട്ടു പോകുമെന്നും അതിനായി എല്ലാ പ്രവർത്തകരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നതായും ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി.
ആര്യാടൻ ഷൗക്കത്തിനെ നിലമ്പൂരിൽ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നേരത്തെ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം എഐസിസി പുറത്തിറക്കിയിരുന്നു. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കണമെന്ന നിർദ്ദേശം കെപിസിസി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയെ അറിയിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം ഉണ്ടായത്. നേരത്തെ ആര്യാടൻ ഷൗക്കത്തിൻ്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പി വി അൻവർ രംഗത്ത് വന്നിരുന്നെങ്കിലും അതൊന്നും പരിഗണിക്കാതെയാണ് കെപിസിസി നേതൃത്വത്തിൻ്റെ തീരുമാനത്തിന് ഹൈക്കമാൻഡ് പച്ചക്കൊടി കാണിച്ചത്. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ പരസ്യ നിലപാടുമായി അൻവർ രംഗത്ത് വന്നതോടെയാണ് ഇന്ന് രാവിലെ ഉണ്ടാകുമെന്ന് കരുതിയിരുന്ന പ്രഖ്യാപനം നീണ്ടത്. മലപ്പുറം ഡിസിസി പ്രസിഡൻ്റ് വി എസ് ജോയ്‌യെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു അൻവർ തുടക്കം മുതൽ ആവശ്യപ്പെട്ടിരുന്നത്. അൻവറിൻ്റെ എതിർപ്പിന് പിന്നാലെ കെപിസിസി അധ്യക്ഷനും വി ഡി സതീശനും കൂടിയാലോചനകൾ നടത്തിയതിന് ശേഷമാണ് അൻവറിന് വഴങ്ങേണ്ടെന്ന് തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാനുള്ള നിർദ്ദേശം കെപിസിസി നേതൃത്വം ഹൈക്കമാൻഡിന് സമർപ്പിച്ചത്.
പി വി അൻവർ രാജിവെച്ചതോടെ ഒഴിവ് വന്ന നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ജൂണ്‍ 19ന് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. ജൂണ്‍ 23 നാണ് വോട്ടെണ്ണല്‍. പി വി അന്‍വര്‍ രാജി വെച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂണ്‍ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂണ്‍ രണ്ടിനാണ് നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി. നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ അഞ്ചാണ്.
Content Highlights: Aryadan Shoukath reacts to his candidature in the Nilambur by-election