
പത്തനംതിട്ട: പത്തനംതിട്ടയില്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപികയായ ഭാര്യയ്ക്ക് 14 വര്‍ഷമായി ശമ്പളം ലഭിക്കാത്ത മനോവിഷമത്തില്‍ ഭര്‍ത്താവ് ജീവനൊടുക്കിയതിനു പിന്നാലെ ശമ്പള കുടിശ്ശികയുടെ ഒരു ഭാഗം ലഭിച്ചു. 53 ലക്ഷം രൂപയാണ് ശമ്പള കുടിശിക. ഇതില്‍ 29 ലക്ഷം രൂപ അധ്യാപികയുടെ അക്കൗണ്ടില്‍ വന്നു. ബാക്കി തുക പിഎഫിലേക്ക് മാറ്റി. പത്തനംതിട്ട നാറാണംമുഴി സെന്റ് ജോസഫ് ഹൈസ്‌കൂളിലെ അധ്യാപികയ്ക്കാണ് ശമ്പള കുടിശ്ശികയുടെ ഒരു ഭാഗം ലഭിച്ചത്. ഇവര്‍ക്ക് ശമ്പള കുടിശിക ലഭ്യമാക്കാന്‍ തുടര്‍നടപടി സ്വീകരിക്കാതിരുന്ന മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പത്തനംതിട്ട ഡിഇ ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും തുടര്‍നടപടി വൈകിയതിനാണ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്.
നാറാണംമുഴി സ്വദേശി ഷിജോ ത്യാഗരാജന്‍ ആണ് ഭാര്യയ്ക്ക് 14 വര്‍ഷമായി ശമ്പളം ലഭിക്കാത്ത മനോവിഷമത്തില്‍ ജീവനൊടുക്കിയത്. ഓഗസ്റ്റ് മൂന്നിനാണ് ഷിജോയെ കാണാതായത്. വൈകുന്നേരം ആറുമണി മുതല്‍ ഷിജോയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീടിന് ഒന്നര കിലോമീറ്റര്‍ അകലെ വനമേഖലയില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഷിജോയുടെ ഭാര്യയ്ക്ക് 14 വര്‍ഷമായി ശമ്പളം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ഷിജോയുടെ ഭാര്യയ്ക്ക് അനുകൂലമായി ഉത്തരവിട്ടു. എന്നാല്‍ ഡിഇഒ ഓഫീസ് തുടര്‍നടപടിയെടുത്തില്ല. ഇതില്‍ മനംനൊന്താണ് ഷിജോ ആത്മഹത്യ ചെയ്തത്. കൃഷിവകുപ്പിൽ ഫീൽഡ് സ്റ്റാഫ് ആണ് ഷിജോ ത്യാഗരാജൻ.
Content Highlights: aided school teacher gets half of pending salary after husband kill himself