

ന്യൂഡൽഹി: റിപബ്ലിക് ദിന പരേഡില് കേരളത്തിൻ്റെ നിശ്ചലദൃശ്യ മാതൃക തള്ളി കേന്ദ്ര സർക്കാർ. കേരളത്തിന്റെ വികസന ദൃശ്യങ്ങള് ഉള്പ്പെടുന്ന നിശ്ചല ദൃശ്യ മാതൃകകൾക്കാണ് കേന്ദ്ര സര്ക്കാർ അനുമതി നിഷേധിച്ചത്. നേരത്തെ സംസ്ഥാനം നല്കിയ പത്ത് ഡിസൈനുകളും കേന്ദ്രം തള്ളി. ലൈഫ് പദ്ധതി ഉൾപ്പെടെയുള്ള നിശ്ചല കേന്ദ്ര സര്ക്കാര് നിര്ദ്ദേശിച്ച പ്രമേയത്തിന് അനുസൃതമല്ലാത്തത് കാരണമാണ് അനുമതി നിഷേധിച്ചത്. കേരളം നല്കിയ നിശ്ചല ദൃശ്യം മറ്റൊരു പരിപാടിയായ ഭരത് പര്വ്വില് അവതരിപ്പിക്കാമെന്നാണ് പ്രതിരോധ മന്ത്രാലയം നല്കിയ മറുപടി. കേരളം ഇതിനോട് പ്രതികരിച്ചിട്ടില്ല. നേരത്തെ പഞ്ചാബ്, പശ്ചിമ ബംഗാള് സര്ക്കാരുകളുടെ പ്ലോട്ട് നിര്ദ്ദേശവും കേന്ദ്ര സര്ക്കാര് തള്ളിയിരുന്നു.
ജനാധിപത്യത്തിന്റ മാതാവ്, വികസിത ഭാരതം എന്നീ രണ്ട് വിഷയങ്ങളിലായി പത്ത് മാതൃകകളാണ് കേരളം നല്കിയിരുന്നത്. കേന്ദ്ര സർക്കാർ മൂന്ന് ഘട്ടങ്ങളിലായാണ് ഈ മാതൃകകൾ പരിശോധിച്ചത്. ഇതിനെ തുടന്ന് കേന്ദ്രസർക്കാർ ചില ഭേദഗതികൾ നിർദ്ദേശിച്ചിരുന്നു. ഈ ഭേദഗതികൾ വരുത്തി നാല് മാതൃകകൾ കേരളം വീണ്ടും സമർപ്പിക്കുകയായിരുന്നു. ജനാധിപത്യത്തിന്റെ മാതാവ് എന്ന വിഷയത്തിൽ സമർപ്പിച്ച സ്വാതന്ത്ര്യസമര സേനാനി അക്കാമ്മ ചെറിയാൻ്റെ പ്രതിമ ഉള്പ്പെട്ട മാതൃക. വികസിത ഭാരതമെന്ന വിഷയത്തില് ലൈഫ് മിഷൻ പദ്ധതി കേന്ദ്രീകരിച്ചുള്ള മാതൃകയായിരുന്നു കേരളം സമർപ്പിച്ചത്. മലയാളി ശാസ്ത്രജ്ഞ ടെസി തോമസിന്റെ പ്രതിമ അടങ്ങിയ മാതൃകയായിരുന്നു കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ നേട്ടം പറഞ്ഞുള്ള മോഡലായി സമർപ്പിച്ചത്. കേരള ടൂറിസത്തിൻ്റെ മാതൃകയായിരുന്നു നാലാമത്തേത്. ഈ നാല് മാതൃകകളും കേന്ദ്ര പ്രതിരോധമന്ത്രാലയം തള്ളുകയായിരുന്നു.
2023ലെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിൻ്റെ മാതൃകയ്ക്ക് അനുമതി ലഭിച്ചിരുന്നു. എന്നാൽ 2022ലും 2020ലും കേരളത്തിന്റെ നിശ്ചലദൃശ്യങ്ങളുടെ മാതൃക കേന്ദ്രസർക്കാർ തള്ളിയിരുന്നു. നിശ്ചലദൃശ്യങ്ങള്ക്ക് അനുമതി നിഷേധിച്ചതിനെതിരെ പഞ്ചാബ് പശ്ചിമബംഗാൾ ഉള്പ്പടെയുള്ള സംസ്ഥാനങ്ങൾ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയിട്ടുണ്ട്.