

2026 ഫിഫ ലോകകപ്പിൽ നോക്കൗട്ടിൽ പ്രവേശിച്ച് കാനറികൾ. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് എതിരാളികളായിരുന്ന സ്കോട്ലാൻഡിനെ തകർത്താണ് ബ്രസീൽ നോക്കൗട്ടിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ബ്രസീലിനായി വിനീഷ്യസ് ജൂനിയർ സ്കോർ ചെയ്തു. ഏഴാം മിനിട്ടിലും ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്തുമായിരുന്നു വിനിയുടെ ഗോളുകൾ പിറന്നത്. കൂടാതെ മത്സരത്തിന്റെ 60-ആം മിനിറ്റിൽ മത്യേയൂസ് കുന്യയും ബ്രസീലിനായി വലകുലുക്കി.
ആദ്യ ഗോൾ നേടിയതിന് പിന്നാലെ രണ്ടാമതും വിനി രണ്ടാമതും സ്കോട്ലൻഡിന്റെ ഗോൾമുഖത്തേക്ക് ഇരച്ചുകയറി ഗോൾ നേടിയെങ്കിലും വാർ തീരുമാനം തിരിച്ചടിയായി. റിവ്യൂവിലൂടെ റഫറി ആ ഗോൾ നിഷേധിച്ചു. 1 - 0 എന്ന സ്കോർ ബോർഡുമായി മത്സരത്തിന്റെ ആദ്യ പകുതിക്ക് വിസിൽ മുഴങ്ങും എന്ന കരുതിയിടത്ത് മഞ്ഞപ്പടയുടെ രക്ഷകനായി വിനീഷ്യസ് വീണ്ടും എത്തി. അങ്ങനെ ഇഞ്ചുറി ടൈമിലെ ഗോളിലൂടെ ആദ്യ പകുതി 2 - 0 ന് അവസാനിച്ചു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ തങ്ങളുടെ ആക്രമണങ്ങൾക്ക് മൂർച്ചകൂട്ടിയാണ് സ്കോട്ലാൻഡ് മൈതാനത്തെത്തിയത്. എന്നാൽ, ഫിനിഷിങ്ങിൽ വരുത്തിയ പിഴവുകൾ അവർക്ക് ഗോളുകൾ കണ്ടെത്തുന്നതിൽ തിരിച്ചടിയായി.
ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ മത്സരത്തിന്റെ 75-ആം മിനിറ്റിൽ അതും സംഭവിച്ചു. ആ മഞ്ഞക്കുപ്പായത്തിൽ സുൽത്താൻ കളത്തിലെത്തി. ഗോൾ ഒന്നും കണ്ടെത്താനായില്ലെങ്കിലും മൈതാനത്ത് താൻ ഉണ്ടായിരുന്ന സമയത്തിൽ ഒരു ഷോർട് ഉതിർക്കാനും താരത്തിനായിരുന്നു.
ഗ്രൂപ്പ് ടേബിളിൽ ചാമ്പ്യന്മാരായ ബ്രസീലിന് മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയും അടക്കം ഏഴ് പോയിന്റാണ് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള മോറോസിക്കോയ്ക്കും ഏഴ് പോയിന്റ് തന്നെയാണ് ഉള്ളതെങ്കിലും ഗോൾ ശരാശരിയിൽ ബ്രസീൽ പോയിന്റ് പട്ടികയുടെ തലപ്പത്തേറി. അതേസമയം ഒരു ജയം പോലും നേടാനാകാതെ ഹെയ്തി പുറത്തായപ്പോൾ, മൂന്ന് പോയിന്റോടെ മൂന്നാം സ്ഥാനത്തെത്തി സ്കോട്ലൻഡ് നോക്കൗട്ട് പ്രതീക്ഷ നിലനിർത്തി.
Content highlight: Canaries fly high Brazil group B winners