

ഫിഫയെയും റഫറിയെയും വിമർശിച്ചതിന് പരാഗ്വേയൻ കമന്റേറ്റർക്ക് ലോകകപ്പ് വിലക്ക്. ലോകകപ്പിൽ പരാഗ്വേയും തുർക്കിയും തമ്മിലുള്ള മത്സരത്തിനിടെ ഫിഫയ്ക്കും മാച്ച് റഫറിക്കും എതിരെ മോശം പരാമർശങ്ങൾ നടത്തിയ പരാഗ്വേയൻ ഫുട്‌ബോൾ കമന്റേറ്റർ ജോർജ് ചിപ്പി വേരയുടെ മീഡിയ ക്രെഡൻഷ്യലുകൾ ഫിഫ റദ്ദാക്കി.
തുർക്കിയുമായുള്ള മത്സരത്തിൽ പരാഗ്വേ താരം മിഗുവൽ അൽമിറോണിനെ റഫറി ഇവാൻ ബാർട്ടൻ ചുവപ്പ് കാർഡ് കാണിച്ച് പുറത്താക്കിയതാണ് സംഭവങ്ങളുടെ തുടക്കം. കളിക്കളത്തിൽ തർക്കമുണ്ടാകുമ്പോൾ കൈകൊണ്ട് വായപൊത്തി സംസാരിക്കാൻ പാടില്ലെന്ന പുതിയ നിയമം ലംഘിച്ചതിനാണ് അൽമിറോണിന് ചുവപ്പ് കാർഡ് ലഭിച്ചത്. ഇത്തരത്തിൽ ഈ ടൂർണമെന്റിൽ പുറത്താക്കപ്പെടുന്ന ആദ്യ താരമായിരുന്നു അദ്ദേഹം.
ഇത് മത്സരത്തിന്റെ ടെലിവിഷൻ ലൈവിൽ ജോർജ് ചിപ്പി വെരക്ക് സ്വയം നിയന്ത്രണം നഷ്ടപ്പെടാനിടയാക്കി. പരാഗ്വേ പത്ത് പേരായി ചുരുങ്ങിയതോടെ കമന്റേറ്റർ നിയന്ത്രണം നഷ്ടപ്പെട്ട് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയെയും റഫറിയെയും 'കള്ളന്മാർ' എന്ന് വിളിക്കുകയും അവർ ഫുട്‌ബോളിനെ കൊല്ലുകയാണെന്ന് ആരോപിക്കുകയും ചെയ്തു. പിന്നീട് ജോർജ് ചിപ്പി വെര ഖേദപ്രകടനം നടത്തിയെങ്കിലും അദ്ദേഹത്തിന്റെ ലോകകപ്പ് റിപ്പോർട്ടിങ് അനുമതി ഫിഫ റദ്ദാക്കി.
Content highlights: football commentator banned for calling fifa president and referee thieves