

ബംഗ്ലാദേശ് പേസ് ബൗളർ മുസ്തഫിസുർ റഹ്‌മാനെ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധം കടുക്കുകയാണ്. മുസ്തഫിസുറിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് റിലീസ് ചെയ്തതിന് പിന്നാലെ ഐപിഎല്ലിന് ബംഗ്ലാദേശ് സർക്കാർ രാജ്യത്ത് അനിശ്ചിതകാല വിലക്ക് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഇന്ത്യയിൽ വെച്ച് നടക്കുന്ന ടി-20 ലോകകപ്പിൽ വേദിമാറ്റവും ബംഗ്ലാദേശ് ടീം ഐസിസിഐയോട് ആവശ്യപ്പെട്ടു.
ഇപ്പോഴിതാ ഐപിഎല്ലിനെ കുറിച്ച് ആശങ്ക അറിയിക്കുകയാണ് ബംഗ്ലാദേശിൽ മുസ്തഫിസുറിന്റെ സഹതാരമായ തൻസിം സാക്കിബ്. 'എന്തുകൊണ്ടാണ് മുസ്തഫിസുറിനെ ഐപിഎല്ലിൽ നിന്ന് പുറത്താക്കിയതെന്ന് വ്യക്തമല്ല. ഒരുപക്ഷേ രാഷ്ട്രീയ കാരണങ്ങളുണ്ടാകാം,' തൻസിമിനെ ഉദ്ധരിച്ച് ഡെയ്ലി സ്റ്റാർ പറഞ്ഞു.
അതോടൊപ്പം ക്രിക്കറ്റിൽ നിന്നും രാഷ്ട്രീയത്തെ അകറ്റി നിർത്തുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
'പക്ഷേ, ക്രിക്കറ്റിൽ നിന്ന് രാഷ്ട്രീയം വിട്ടുനിൽക്കുന്നതാണ് നല്ലത്. കളിക്കാർ എന്ന നിലയിൽ, ഞങ്ങൾ രാഷ്ട്രീയ വശത്തെക്കുറിച്ച് ചിന്തിക്കുന്നില്ല.
ഐപിഎല്ലിൽ കളിക്കാനുള്ള ആഗ്രഹം കൊണ്ടാണ് ഞങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്യുന്നത്. അടുത്ത വർഷം, ഞങ്ങളുടെ പേരുകൾ അയയ്ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിന് മുമ്പ് ഞങ്ങൾ ഏജന്റുമാരുമായും രാജ്യത്തെ പ്രസക്തരായ ആളുകളുമായും കൂടിയാലോചിക്കും,' തൻസീം കൂട്ടിച്ചേർത്തു.
Content Highlights- Tanzim Sakib reacts to Mustafizur ipl ban