
ഏഷ്യാ കപ്പിലെ ഇന്ത്യക്ക് വേണ്ടി സഞ്ജു സാംസണിന് ഇറങ്ങാൻ സാധ്യത ഇല്ലെന്ന് ഒരുപാട് ചർച്ചയായിരുന്നു. സഞ്ജുവിന് പകരം ജിതേഷ് ശർമ കളിക്കുമെന്ന വാർത്തകളായിരുന്നു ഇതിന് ചുക്കാൻ പിടിച്ചത്. എന്നാൽ യുഎഇക്കെതിരെയുള്ള ആദ്യ മത്സരത്തിൽ വിക്കറ്റ് കീപ്പറായി സഞ്ജു തന്നെയായിരുന്നു എത്തിയത്.
വൈസ് ക്യാപ്റ്റനായി ശുഭ്മാൻ ഗിൽ എത്തിയതോടെ ഓപ്പണിങ് സ്ഥാനം തെറിച്ചെങ്കിലും സഞ്ജു പാകിസ്ഥാനെതിരെയുള്ള അടുത്ത മത്സരത്തിലും സഞ്ജു കളിക്കുമെന്ന കാര്യം ഉറപ്പാണ്. ഇതിനിടെ സഞ്ജു ബാറ്റിങ് പൊസിഷനിൽ എവിടെ വേണമെങ്കിലും കളിക്കാൻ തയ്യാറാണെന്ന് പറയുകയാണ് ഇന്ത്യൻ ബാറ്റിങ് കോച്ച് സിതാൻഷു കൊതാക്. സഞ്ജുവിന് ലോവർ ഓർഡറിലും തിളങ്ങാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'സഞ്ജു സാംസൺ അഞ്ചാമതും ആറാമതും അധികം ബാറ്റ് ചെയ്തിട്ടില്ല, അതിനർത്ഥം അവന് അവിടെ തിളങ്ങാൻ സാധിക്കില്ല എന്നല്ല. സഞ്ജുവിന് എവിടെ വേണമെങ്കിലും ബാറ്റ് ചെയ്യാൻ സാധിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ടീമിന് എവിടെയാണോ അവനെ ആവശ്യം അവിടെ കോച്ചും ക്യാപ്റ്റനും ചേർന്ന് കളിപ്പിക്കും. എവിടെ ബാറ്റ് ചെയ്താലും അവൻ സന്തോഷവാനാണ്. കോതാക് പറഞ്ഞു.
'ഞങ്ങളുടെ ബാറ്റിങ് ലൈനപ്പ് നോക്കിയാൽ എല്ലാ ബാറ്റർമാരും എവിടെ വേണമെങ്കിലും കളിക്കാൻ സാധിക്കുന്നവരാണ്. സാഹചര്യം അനുസരിച്ച് കളിക്കാൻ സാധിക്കുന്ന ഒരു നാലഞ്ച് കളിക്കാർ ഞങ്ങൾക്കൊപ്പമുണ്ട്. അവരെല്ലാം എവിടെ വേണമെങ്കിലും ബാറ്റ് വീശാൻ സാധിക്കുന്നവരാണ്.
സഞ്ജുവിനെ അഞ്ചാമനായാണ് കഴിഞ്ഞ മത്സരത്തിൽ ഇറക്കാൻ ഉദ്ദേശിച്ചത്. എന്നാൽ അടുത്ത മത്സരത്തിൽ അത് മാറിയേക്കാം. എല്ലാവർക്കും അവരുടെ റോൾ കൃത്യമായി അറിയാം. സാഹചര്യം അനുസരിച്ച് അതിന് വ്യക്തത വരുത്തും,' അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ചാം നമ്പറിൽ ഇന്ത്യക്ക് വേണ്ടി 20.62 ശരാശരിയിൽ 62 റൺസാണ് നേടിയിട്ടുള്ളത്. ഓപ്പണിങ്ങിൽ മൂന്ന് ശതകമടക്കം 62 റൺസ് സ്വന്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചു.
Content Highlights- Indian Batting coach Says Sanju can bat anywhere in Indian team