
യുവേഫ സൂപ്പർ കപ്പ് വേദിയിൽ യുദ്ധ വിരുദ്ധ, സമാധാന സന്ദേശവുമായി യുവേഫ. ഇന്നലെ ഇറ്റലിയിലെ ഉഡിനിൽ നടന്ന പി എസ് ജി ടോട്ടൻഹാം ഫൈനലിന് മുന്നോടിയായി കൂറ്റൻ ബാനറുകൾ യുവേഫ ഉയർത്തി. 'കുട്ടികളെ കൊല്ലുന്നത് നിർത്തുക, സാധാരണക്കാരെ കൊല്ലുന്നത് നിർത്തുക' , തുടങ്ങിയവയായിരുന്നു ആ വലിയ ബാനറിൽ എഴുതിയിരുന്നത്.
യുവേഫ ഫൗണ്ടേഷൻ ഫോർ ചിൽഡ്രൻ മെഡെസിൻസ് ഡു മോണ്ടെ, മെഡെസിൻസ് സാൻസ് ഫ്രോണ്ടിയേഴ്‌സ്, ഹാൻഡിക്യാപ്പ് ഇന്റർനാഷണൽ എന്നിവയുമായി പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചതിന് ശേഷമാണ് ഈ പ്രദർശനം നടന്നത്. ഗാസ ഉൾപ്പെടെ നിരവധി പ്രദേശങ്ങളിലെ യുദ്ധബാധിതരായ കുട്ടികൾക്ക് സഹായം നൽകുന്നതാണ് ഈ സംരംഭം.
കഴിഞ്ഞ ദിവസം പലസ്തീനെതിരെ നിരന്തരം ആക്രമണങ്ങൾ തുടരുന്ന ഇസ്രയേലിനോടുള്ള യുവേഫയുടെ മൗനത്തിൽ ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സലാ വിമർശനവുമായി രംഗത്തെത്തിയിരുന്നു. അൽ ഉബൈദിയുടെ മരണത്തിൽ അനുശോചനവുമായി എത്തിയ യുവേഫയുടെ പോസ്റ്റ് പങ്കുവെച്ച് കൊണ്ട് അൽ അൽ ഉബൈദി എങ്ങനെയാണ് മരിച്ചത്?, എന്തുകൊണ്ടാണ്, എവിടെ ? എന്നീ ചോദ്യങ്ങൾ സലാ ഉയർത്തി.
പലസ്തീൻ ഫുട്ബാളിന്റെ 'പെലെ’ എന്നറിയപ്പെട്ട സുലൈമാൻ അൽ ഉബൈദ് കഴിഞ്ഞ ആഴ്ച്ചയാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. പലസ്തീൻ ദേശീയ ടീമിനുവേണ്ടിയും ഗസ്സ, വെസ്റ്റ് ബാങ്ക് ടീമുകൾക്കും കളിച്ച് മൈതാനത്ത് പലസ്തീൻ പോരാട്ടവീര്യങ്ങളുടെ പ്രതീകമായ 41കാരൻ ഗസ്സയിലെ സഹായ വിതരണ കേന്ദ്രത്തിൽ ഭക്ഷണത്തിനായി മക്കൾക്കൊപ്പം വരി നിൽക്കുമ്പോഴാണ് ഇസ്രായേൽ സൈന്യം ആക്രമിച്ച് കൊലപ്പെടുത്തിയത്.
Content Highlights: UEFA opens its eyes after Salah's criticism; Peace message banner goes up at Super Cup venue