പ്രിയങ്ക ചോപ്രയെ ആരാധിക്കുന്ന,ഹിന്ദി സിനിമകള്‍ ഇഷ്ടമുള്ള തായ്‌ലന്‍ഡിന്‍റെ ആദ്യ ലോകസുന്ദരി

ഹൈദരാബാദിൽ ശനിയാഴ്ച്ച രാത്രി നടന്ന ഫൈനൽ മത്സരത്തിലായിരുന്നു 72-ാം ലോക സുന്ദരിയായി സുചാതയെ തിരഞ്ഞെടുത്തത്

dot image

'നമ്മുടെ പ്രിയപ്പെട്ടവര്‍ ബഹുമാനത്തോടെ ഓര്‍ക്കുന്ന ആളുകളായി നാം മാറണം. എത്ര ദൂരം പിന്നിട്ടാലും നമ്മുടെ പ്രവൃത്തികള്‍ ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടിരിക്കണം.' ഇതുവരെയുള്ള യാത്ര എന്തുപഠിപ്പിച്ചുവെന്ന ജഡ്ജസിന്റെ ചോദ്യത്തിന് ലോകസുന്ദരി ഒപല്‍ സുചാതയുടെ മറുപടി ഇപ്രകാരമായിരുന്നു. പ്രവൃത്തികളിലൂടെ നാം എല്ലാക്കാലത്തും ഓര്‍മിക്കപ്പെടണമെന്ന വലിയൊരു കാഴ്ചപ്പാട് പങ്കുവച്ചാണ് തായ്‌ലൻഡ് സ്വദേശിനി ഒപാല്‍ സുചാത 72-ാം ലോകസുന്ദരി കിരീടത്തില്‍ മുത്തമിടുന്നത്. ആദ്യമായാണ് മിസ് വേള്‍ഡ് കിരീടം തായ്ലന്‍ഡില്‍ എത്തുന്നത്. "ഇത് ഞങ്ങളുടെ ആദ്യ മിസ് വേള്‍ഡ് കിരീടമാണ്. കഴിഞ്ഞ 70 വര്‍ഷമായി ഞങ്ങള്‍ ഇതിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. എനിക്കുറപ്പാണ് എന്‍റെ രാജ്യത്തെ ജനങ്ങള്‍ എന്നെപ്പോലെ വളരെയധികം അഭിമാനിക്കുന്നുണ്ടാകും." ഒപാല്‍ പറയുന്നു. ജീവിതത്തിലെ ഏറ്റവും മികച്ച ദിനമാണ് ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സൗന്ദര്യ സംരക്ഷണത്തോടൊപ്പം സാമൂഹിക കാര്യങ്ങളിലും കൃത്യമായ ധാരണയുള്ള വ്യക്തിയാണ് ഒപൽ. തന്റെ 16-മത്തെ വയസിൽ സ്തനാരോഗ്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിന് അവർ ആരംഭിച്ച 'ഒപൽ ഫോർ ഹെർ' എന്ന ക്യാംപെയ്ൻ ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. സ്വന്തം മാറിടത്തിൽ കണ്ടെത്തിയ മുഴ നീക്കം ചെയ്ത ഒപലിന്റെ കഥയും അവൾ കാംപെയ്‌നിൽ എഴുതിച്ചേർത്തിരുന്നു.

108 പേരുണ്ടായിരുന്ന മത്സരത്തിൽ നിന്നും 40 പേരായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. മിസ് വേൾഡ് പുരസ്‌കാരം നേടുന്ന ആദ്യത്തെ തായ്‌ലാൻഡ് സ്വദേശിനിയായ സുചിത 21 വയസുകാരിയാണ്.

2003 സെപ്റ്റംബർ 20ന് തായ്‌ലൻഡിലെ ഫുക്കറ്റ് നഗരത്തിലാണ് സുചാത ജനിച്ചത്. തായ്, ചൈനീസ്, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യമുള്ള പെൺകുട്ടിയാണ് ഒപൽ. 2024ലെ മിസ് യൂണിവേഴ്‌സ് തായ്‌ലാൻഡ് പട്ടം നേടിയതോടെയാണ് ഒപൽ ലോകസുന്ദരി മത്സരത്തിൽ പങ്കെടുക്കാനെത്തുന്നത്. ആഗോളതലത്തിലുണ്ടായിരിക്കുന്ന ഈ നേട്ടം തായ്‌ലാൻഡിന് പ്രധാനമായിരുന്നു.


ബാങ്‌കോക്കിലെ സുക്‌സ സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഒപൽ പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. ഇന്ന് സ്ത്രീ ശാക്തീകരണത്തിന് മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന ആൾ കൂടിയാണ് ഒപൽ.

മെക്‌സിക്കോ സിറ്റിയിൽ നടന്ന അന്താരാഷ്ട്ര മിസ് യൂണിവേഴ്‌സ് 2024 മത്സരത്തിൽ തായ്‌ലാൻഡിനെ പ്രതിനിധീകരിച്ച ഒപൽ മൂന്നാം റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2021ലാണ് സൗന്ദര്യമത്സരങ്ങളിലേക്കുള്ള ഒപലിന്റെ കടന്ന് വരവ്. ആ വർഷത്തെ മിസ് റട്ടാൻകോസിൽ പങ്കെടുത്തെങ്കിലും ലിസ്റ്റിൽ കയറാൻ കഴിഞ്ഞില്ല. പിന്നീട് 2022ൽ മിസ് യൂണിവേഴ്‌സ് തായ്‌ലാൻഡ് മത്സരത്തിൽ പങ്കെടുത്തു.

ദക്ഷിണേഷ്യയിലെ ആദ്യ മിസ് യൂണിവേഴ്‌സ് കിരീടമാണ് ഒപൻ അണിഞ്ഞിരിക്കുന്നത്. 2024ലെ മിസ് യൂണിവേഴ്സ് തായ്‌ലൻഡ് മത്സരം ബാങ്കോക്കിൽ വെച്ച് നടന്നപ്പോൾ മിസ് ബ്യൂട്ടി, മിസ് ചാമിങ് ടാലന്റ്, മിസ് കോൺഫിഡൻസ് തുടങ്ങിയ നിരവധി പ്രത്യേക അവാർഡുകൾ സ്വന്തമാക്കുകയും ഒടുവിൽ കിരീടം ചൂടുകയും ചെയ്തു. പിന്നീട് 2024ൽ തന്നെ മെക്സിക്കോ സിറ്റിയിൽ വെച്ച് നടന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുത്തു. ഇവിടെ വെച്ച് വോയ്സ് ഓഫ് ചെയ്ഞ്ച് അവാർഡ് അവർ സ്വന്തമാക്കി.

ഇതാദ്യമായാണ് ഒരു തായ്‌ലാൻഡുകാരി മിസ് വേൾഡ് കിരീടം ചൂടുന്നത്. ദക്ഷിണപൂർവ്വ ഏഷ്യയിലും ഇതാദ്യമായാണ് മിസ് വേൾഡ് കിരീടം എത്തുന്നത് എന്ന പ്രത്യേകതയും ഒപൽ കൊണ്ടുവന്നിരിക്കുന്നു.


ഇന്റർനാഷണൽ റിലേഷൻസ് വിദ്യാർഥിയും മോഡലുമാണ് ഒപൽ. ലോകമെമ്പാടുനിന്നും 108 മത്സരാർഥികൾ മാറ്റുരച്ച വേദിയിൽ അവസാന ഇരുപതിലാണ് ഇന്ത്യയുടെ നന്ദിനി ഗുപ്ത ഇടംനേടിയത്. മുൻ ലോകസുന്ദരി മാനുഷി ഛില്ലർ, നടൻ റാണ ദഗുബാട്ടി, നടി നമ്രത ശിരോദ്കർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചിരുന്നു. ജാക്വിലിൻ ഫെർണാണ്ടസ്, ഇഷാൻ ഖട്ടർ എന്നിവരുടെ കലാപരിപാടികളും അരങ്ങേറിയിരുന്നു. തുടർച്ചയായി രണ്ടാംവർഷമാണ് ഇന്ത്യ ലോകസുന്ദരിമത്സരത്തിന്റെ വേദിയാകുന്നത്.

ബോളിവുഡ് സിനിമകള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന ഒപലിന്‍റെ പ്രിയപ്പെട്ട സിനിമ ആലിയ ഭട്ട് നായികയായെത്തിയ ഗംഗുഭായി കത്തിയാവാഡി ആണ്. " എനിക്ക് ആലിയ ഭട്ടിനെ അറിയാം. ഞാന്‍ ഗംഗുഭായി കത്തിയാവാഡി കണ്ടിട്ടുണ്ട്. എന്‍റെ ദൈവമേ, എനിക്കത് വലിയ ഇഷ്ടമായി. വളരെ പ്രചോദനകരമായ ഒന്നായിരുന്നു അത്.' ഒപല്‍ പറഞ്ഞു. മിസ് വേള്‍ഡ് കിരീടം നേടിയ ഇന്ത്യക്കാരില്‍ ഒപലിന് ഏറ്റവും ഇഷ്ടം മാനുഷി ഛില്ലറിനെയും പ്രിയങ്ക ചോപ്രയെയുമാണ്.

Content Highlight; Thailand's Opal Suchata Chuangsri Crowned Miss World 2025

dot image
To advertise here,contact us
dot image