

യുഎഇയിൽ കടുത്ത വേനൽ ചൂടിനെത്തുടർന്നുള്ള ഉച്ചവിശ്രമ നിയമം ഈ മാസം 15 മുതൽ പ്രാബല്യത്തിൽ വരും. ഉച്ചയ്ക്ക് 12:30 മുതൽ വൈകുന്നേരം മൂന്ന് മണി വരെ തുറസ്സായ സ്ഥലങ്ങളിലും നേരിട്ട് വെയിൽ ഏൽക്കുന്ന ഇടങ്ങളിലും ജോലി ചെയ്യുന്നത് പൂർണ്ണമായും നിരോധിച്ചു. നിയമം ലംഘിക്കുന്നവർക്ക് അമ്പതിനായിരം ദിർഹം വരെ പിഴ ചുമത്തും.
തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും മുൻനിർത്തി ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് യുഎഇയിൽ നിർബന്ധ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചത്. ഉച്ചക്ക് പന്ത്രണ്ടര മുതൽ വൈകുന്നേരം മൂന്ന് വരെ തുറസായ സ്ഥലത്ത് വെയിലത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കാൻ പാടില്ല. ഉച്ചവിശ്രമ വേളയിൽ തൊഴിലാളികൾക്ക് വിശ്രമിക്കാൻ തണലുള്ള സ്ഥലങ്ങൾ, ഫാനുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ, ആവശ്യത്തിന് കുടിവെള്ളം, മറ്റ് ഹൈഡ്രേഷൻ സംവിധാനങ്ങൾ എന്നിവ ഒരുക്കാൻ കമ്പനികൾ ബാധ്യസ്ഥരാണ്. കഴിഞ്ഞ വർഷം ഡെലിവറി ജീവനക്കാർക്കായി രാജ്യത്തുടനീളം 10,000 എയർകണ്ടീഷൻഡ് വിശ്രമകേന്ദ്രങ്ങൾ മന്ത്രാലയം ഒരുക്കിയിരുന്നു.
അതേസമയം, പൊതുജനജീവിതത്തെ ബാധിക്കുന്നതും സാങ്കേതിക കാരണങ്ങളാൽ നിർത്തിവെക്കാൻ കഴിയാത്തതുമായ അടിയന്തിര ജോലികൾക്ക് ഈ നിയന്ത്രണത്തിൽ ഇളവ് നൽകിയിട്ടുണ്ട്. റോഡ് ടാറിങ്, കോൺക്രീറ്റ് ജോലികൾ, കുടിവെള്ളം, വൈദ്യുതി, ഗതാഗതം എന്നിവ പുനഃസ്ഥാപിക്കാനുള്ള അടിയന്തിര അറ്റകുറ്റപ്പണികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, പ്രത്യേക അനുമതിയില്ലാതെ നിയമം ലംഘിക്കുന്ന കമ്പനികളിൽ നിന്ന് ഓരോ തൊഴിലാളിക്കും 5,000 ദിർഹം വീതം പരമാവധി 50,000 ദിർഹം വരെ പിഴ ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷങ്ങളിൽ 99 ശതമാനത്തിലധികം കമ്പനികളും നിയമം കൃത്യമായി പാലിച്ചതായും മന്ത്രാലയം അറിയിച്ചു. തുടർച്ചയായ 22-ാം വർഷമാണ് യുഎഇ ഈ നിയമം നടപ്പിലാക്കുന്നത്.
Content Highlights: