

'ഗ്രേറ്റ് ഫാദർ', 'പുതിയ നിയമം', 'ജോൺ ലൂദർ' പോലുള്ള ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'കണ്ണൂർ സ്ക്വാഡ്'. കേസന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ തിരഞ്ഞ് ഇന്ത്യയൊട്ടാകെ പോലീസ് സംഘം നടത്തുന്ന അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. മമ്മൂട്ടിയോടൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വർമ്മ, അസീസ് നെടുമങ്ങാട് എന്നിവരാണ് സ്ക്വാഡ് അംഗങ്ങൾ. നടൻ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേർന്നാണ് തിരക്കഥ ഒരുക്കിയത്.
ഇപ്പോഴിതാ സിനിമയെക്കുറിച്ച് റോണി ഡേവിഡ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. സിനിമയുടെ കഥ ആദ്യം പറഞ്ഞിരുന്നത് സുരാജ് വെഞ്ഞാറന്മൂടിനോട് ആയിരുന്നുവന്നും അദ്ദേഹം കഥ കേട്ട് ഉറങ്ങി പോയെന്നും ഡേവിഡ് റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മമ്മൂട്ടി സിനിമയിലേക്ക് വരുമെന്ന് പ്രതീക്ഷിച്ചില്ലെന്നും തന്റെ റോൾ ചോദിച്ച് വാങ്ങിയതാണെന്നും ഡേവിഡ് കൂട്ടിച്ചേർത്തു.
'കണ്ണൂർ സ്‌ക്വാഡിലെ ജയനാണ് എനിക്ക് ജീവിതം ഉണ്ടാക്കി തന്നത്. ഞാൻ എഴുതുന്ന കഥയിൽ എന്നെ ബൂസ്റ്റ് ചെയ്ത് എഴുതാതിരിക്കാൻ പറ്റില്ലല്ലോ. ആദ്യം എഴുതുമ്പോൾ മമ്മൂക്കയിലേക്ക് ഇത് എത്തുമെന്ന പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. സുരാജേട്ടനോടൊക്കെ ഇതിന്റെ കഥ പറഞ്ഞിട്ടുണ്ട്. ഫസ്റ്റ് ഹാഫ് പുള്ളി കേട്ടിരുന്നു പക്ഷേ, സെക്കന്‍ഡ് ഹാഫ് പറഞ്ഞു തുടങ്ങിയപ്പോഴേക്കും പൂർണമായിട്ട് സോഫയില്‍ കിടന്ന് ഉറങ്ങാന്‍ തുടങ്ങി. അന്ന് കഥ പറയുമ്പോൾ ജയൻ കൈക്കൂലിക്കാരനല്ല.
തൃക്കാപ്പൂർ നടന്നിട്ടുള്ള കുപ്രസിദ്ധമായ കൊലപാതകത്തിന്റെ ചുരുൾ അഴിച്ച് നടത്തിയിട്ടുള്ള ആ മാൻ ഹണ്ടിന് അവർ പോകുന്നു. ആ പ്രൊസീജർ അങ്ങനെ തന്നെ നമ്മൾ കോപ്പി പേസ്റ്റ് അടിക്കുകയാണ് ചെയ്തത്. ഹെലന്റെ ഡയറക്ടര്‍ മാത്തുക്കുട്ടി എന്റെ ഫ്രണ്ടാണ്. അവനാണ് ഈ പോര്‍ഷനില്‍ മാറ്റം വരുത്താന്‍ പറഞ്ഞത്. ‘ക്ലീനായി പോകാതെ ഈ ടീമിന്റെ ഇടയില്‍ എന്തെങ്കിലും കോണ്‍ഫ്‌ളിക്ട് ഉണ്ടാക്ക്. വല്ല കൈക്കൂലിക്കേസിന്റെയോ മറ്റോ പേരില്‍ ഇവരുടെ ടീമില്‍ തന്നെ പ്രശ്‌നമുണ്ടാക്ക്. അപ്പൊ കുറച്ച് ഇന്‍ട്രസ്റ്റിങ്ങാകും’ എന്നാണ് മാത്തുക്കുട്ടി പറഞ്ഞത്.
സ്കോഡുകാരെ പിരിച്ചു വിടാറ് പൊതുവേ കൈക്കൂലി വാങ്ങുമ്പോഴാണ്. പെർഫെക്റ്റ് ഒരാളെ കൈക്കൂലിക്കാരനാക്കണം.ഞാൻ കഥ എഴുതിയത് കൊണ്ട് ആ വേഷം ചെയ്യാൻ നല്ലത് ഞാൻ ആയിരിക്കും എന്ന് എനിക്ക് തോന്നി. അപ്പോൾ ആ കൈക്കൂലിക്കാരൻ ഞാനായി മാറി. മമ്മൂക്ക അവസാനം വരെ പറഞ്ഞത് നീ കാസർഗോഡ് എസ്പി വേഷം ചെയ്യാൻ ആണ്. ഞാൻ എടുത്തില്ല. എനിക്കറിയാം ഇതാണ് ഏറ്റവും നല്ലതെന്ന്. ഞാൻ കയ്യും കാലും പിടിച്ച് വാങ്ങിയ റോൾ ആണ് അത്,' റോണി ഡേവിഡ്.
Content Highlights: Rony David opens up about Kannur Squad scripting, and how first version of script was narrated to Suraj Venjaramoodu