മേജർ മഹാദേവൻ വീണ്ടും വരും; മോഹൻലാൽ ചിത്രത്തിന്റെ അപ്‌ഡേറ്റുമായി മേജർ രവി

വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമയ്ക്കായി പല ഇൻഡിസ്ട്രിയിൽ നിന്നുള്ള ഗംഭീര ടെക്‌നിഷ്യൻസ് ഒന്നിക്കുന്നു എന്നും സൂചനകളുണ്ട്

മേജർ മഹാദേവൻ വീണ്ടും വരും; മോഹൻലാൽ ചിത്രത്തിന്റെ അപ്‌ഡേറ്റുമായി മേജർ രവി
dot image

നിരവധി സിനിമകൾക്കായി ഒരുമിച്ച മലയാളത്തിലെ ഹിറ്റ് കോമ്പോകളിൽ ഒന്നാണ് മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട്. കീർത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ സിനിമകളിൽ ഈ കോമ്പോ ഒന്നിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളിൽ എല്ലാം മോഹൻലാൽ അവതരിപ്പിച്ച മേജർ മഹാദേവൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ ഈ കഥാപാത്രം തന്റെ ഏറ്റവും പുതിയ സിനിമയായ ഓപ്പറേഷൻ സിന്ദൂറിലൂടെ തിരികെവരുമെന്ന് പറയുകയാണ് മേജർ രവി.

'മേജർ മഹാദേവനെ ഓപ്പറേഷൻ സിന്ദൂറിലൂടെ ഞാൻ തിരികെ കൊണ്ടുവരും. ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മഹാദേവൻ അവിടെ ഉണ്ടായിരിക്കും'. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമയ്ക്കായി പല ഇൻഡിസ്ട്രിയിൽ നിന്നുള്ള ഗംഭീര ടെക്‌നിഷ്യൻസ് ഒന്നിക്കുന്നു എന്നും സൂചനകളുണ്ട്. പേട്ട, 24 , ജനത ഗാരേജ്, മരക്കാർ തുടങ്ങിയ സിനിമകൾക്കായി കാമറ ചലിപ്പിച്ച എസ് തിരു ആണ് ഈ മേജർ രവി-മോഹൻലാൽ സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുക. അനിമൽ എന്ന സിനിമയ്ക്കായി സംഗീതം ഒരുക്കിയ ഹർഷവർദ്ധൻ രാമേശ്വർ ആണ് സിനിമയുടെ മ്യൂസിക് ഡയറക്ടർ എന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇതിനെപ്പറ്റി ഔദ്യോഗിക സ്ഥിരീകരണം ഒന്നും മേജർ രവിയുടെയും മോഹൻലാലിൻ്റെയും ഭാഗത്തിനിന്ന് വന്നിട്ടില്ല.

പഹല്‍ഗാമിലെ ബൈസരണ്‍ വാലിയില്‍ ഏപ്രിൽ 22ന് ഉച്ചയോടെയായിരുന്നു ഭീകരാക്രമണമുണ്ടായത്. പ്രദേശത്തുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ക്കുനേരെ പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്നും ഇറങ്ങിവന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. 26 പേരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ലഷ്‌കര്‍ ഇ തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്‍ഡ് ഫ്രണ്ട് ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. പിന്നാലെ രാജ്യത്തെ പെൺമക്കളുടെ സീമന്തരേഖയിലെ സിന്ദൂരം മായ്ച്ച ഭീകരർക്ക് ഇന്ത്യ നൽകിയ മറുപടി ആയിരുന്നു ഓപ്പറേഷൻ സിന്ദൂർ.

ബഹവല്‍പൂര്‍, മുരിഡ്കെ അടക്കമുള്ള ഒന്‍പത് ഭീകരകേന്ദ്രങ്ങളിലാണ് മെയ് ഏഴ് അര്‍ധരാത്രി ഇന്ത്യ ആക്രമണം നടത്തിയത്. ബഹാവല്‍പൂരിലെ ജയ്‌ഷെ ആസ്ഥാനമായിരുന്നു ഇന്ത്യ തകര്‍ത്തത്. മുരിഡ്കയിലെ ലഷ്‌കര്‍ ആസ്ഥാനവും തകര്‍ത്തിരുന്നു. നൂറിലധികം ഭീകരരെയാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂരില്‍ വധിച്ചത്. ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു. യൂസഫ് അസര്‍, അബ്ദുള്‍ മാലിക് റൗഫ്, മുദാസീര്‍ അഹമ്മദ് തുടങ്ങിയ ഭീകരരും ഇന്ത്യയുടെ തിരിച്ചടിയില്‍ കൊല്ലപ്പെട്ടിരുന്നു. ഒടുവില്‍ ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാറിലൂടെ ആക്രമണ-പ്രത്യാക്രമണങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു.

Content Highlights: Major ravi talks about the return of mohanlal character major mahadevan in his upcoming film about operation sindhoor

dot image
To advertise here,contact us
dot image