

മുംബൈ: പ്രമുഖ ധനകാര്യ സ്ഥാപനമായ ടാറ്റാ ക്യാപിറ്റൽ സ്വർണ്ണപ്പണയ ബിസിനസ്സ് രംഗത്തേക്കും ചുവടുവെക്കുന്നു. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന നോൺ-ബാങ്കിങ് ഫിനാൻഷ്യൽ കമ്പനിയായ യോഗക്ഷേമം ലോൺസിന്റെ (യോഗ്ലോൺസ്) ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിക്കൊണ്ടാണ് ടാറ്റയുടെ ഈ പുതിയ നീക്കം. യോഗ്ലോൺസിന്റെ 88.6 ശതമാനം ഓഹരികൾ 318 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നതിനുള്ള അംഗീകാരം ടാറ്റാ ക്യാപിറ്റൽ ബോർഡ് നൽകിക്കഴിഞ്ഞു. കമ്പനിയുടെ ഭാവി വളർച്ച ലക്ഷ്യമിട്ടുള്ള 93 കോടി രൂപയുടെ പ്രാഥമിക മൂലധന നിക്ഷേപവും ഈ ഇടപാടിന്റെ ഭാഗമാണ്.
കേരളം, കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി യോഗ്ലോൺസിന് 162 ശാഖകളുണ്ട്. മാർച്ച് 31-ലെ കണക്കുകൾ പ്രകാരം 708 കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്ന കമ്പനിക്ക് നിലവിൽ മുപ്പത്തിരണ്ടായിരത്തോളം ഉപഭോക്താക്കളാണുള്ളത്. 2021-22 മുതൽ 2025-26 വരെയുള്ള കാലയളവിൽ യോഗ്ലോൺസിന്റെ സ്വർണ്ണപ്പണയ പോർട്ട്‌ഫോളിയോ 25 ശതമാനം വാർഷിക വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്. നിലവിൽ 115 കോടി രൂപയാണ് കമ്പനിയുടെ മൂല്യം.
മണപ്പുറം ഫിനാൻസിന്റെ മുൻ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ധനകാര്യ മേഖലയിലെ പ്രമുഖനുമായ ഐ വി ഉണ്ണികൃഷ്ണൻ ആണ് യോഗ്ലോൺസിന്റെ പ്രൊമോട്ടർ. ഏറ്റെടുക്കലിന് ശേഷവും നിലവിലെ മാനേജിങ് ഡയറക്ടറായ അദ്ദേഹം തന്നെ കമ്പനിയെ നയിക്കുന്നത് തുടരുമെന്ന് ടാറ്റാ ക്യാപിറ്റൽ വ്യക്തമാക്കി. ഇത് ഉപഭോക്താക്കൾക്കും ജീവനക്കാർക്കും ബിസിനസ്സ് പങ്കാളികൾക്കും ഒരേപോലെ സുസ്ഥിരത ഉറപ്പാക്കാൻ സഹായിക്കും. ഇടപാടുകൾ പൂർത്തിയാകുന്നതോടെ യോഗ്ലോൺസ് ടാറ്റാ ക്യാപിറ്റലിന്റെ സബ്‌സിഡിയറിയായി മാറും.
"സുരക്ഷിതവും മികച്ച വളർച്ചാ സാധ്യതയുള്ളതുമായ സ്വർണ്ണപ്പണയ ബിസിനസ്സിലേക്കുള്ള ടാറ്റാ ക്യാപിറ്റലിന്റെ പ്രവേശനം ഞങ്ങളുടെ റീട്ടെയിൽ വായ്പാ പോർട്ട്‌ഫോളിയോയെ കൂടുതൽ വൈവിധ്യവത്കരിക്കാൻ സഹായിക്കും." ഏറ്റെടുക്കലിനെക്കുറിച്ച് ടാറ്റാ ക്യാപിറ്റൽ എംഡി-യും സിഇഒ-യുമായ രാജീവ് സഭർവാൾ വ്യക്തമാക്കി. ബ്രോക്കറേജ് സ്ഥാപനമായ ഐ.ഐ.എഫ്.എൽ കാപ്പിറ്റലിന്റെ വിലയിരുത്തൽ അനുസരിച്ച്, ടാറ്റാ ക്യാപിറ്റലിന്റെ 2027-28 സാമ്പത്തിക വർഷത്തിലെ മൊത്തത്തിലുള്ള ആസ്തി വരുമാനം 2.2 ശതമാനമായിരിക്കെ, യോഗ്ലോൺസിന് ഏകദേശം 5 ശതമാനം ആസ്തി വരുമാനം നേടാനുള്ള ശേഷിയുണ്ട്. ഇത് ടാറ്റാ ക്യാപിറ്റലിന്റെ റീട്ടെയിൽ ബിസിനസ്സിന്റെ ലാഭക്ഷമതയും വളർച്ചയും ഗണ്യമായി വർദ്ധിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്.
ആർബിഐ കണക്കുകൾ പ്രകാരം രാജ്യത്തെ എൻബിഎഫ.സി-കളുടെ സ്വർണ്ണപ്പണയ പോർട്ട്‌ഫോളിയോ മുൻവർഷത്തെ അപേക്ഷിച്ച് മെയ് അവസാനത്തോടെ 69 ശതമാനം വളർച്ചയോടെ 3.3 ട്രില്യൺ രൂപയിലെത്തി നിൽക്കുകയാണ്. ഈ വലിയ വിപണിയിലേക്കാണ് വൻ നിക്ഷേപവുമായി ടാറ്റാ ക്യാപിറ്റൽ ഇപ്പോൾ എത്തിയിരിക്കുന്നത്.
Content Highlights: Tata has expanded its presence in the gold industry through the acquisition of a Thrissur-based company in a deal valued at ₹318 crore. The transaction is expected to strengthen the group's position in the precious metals sector and support its broader expansion strategy in the growing gold and jewellery-related business.