

സേലം: പ്രണയിനിയെ കൊന്ന് മൃതദേഹം കൊക്കയിലെറിഞ്ഞ 22കാരൻ പൊലീസ് പിടിയിൽ. സുമതി എന്ന 25 കാരിയെയാണ് ജി വെങ്കടേഷ് ദാരുണമായി കൊലപ്പെടുത്തിയത്. ഡിസംബർ 23ന് സേലത്തെ യേർക്കാട് എന്ന സ്ഥലത്തായിരുന്നു സംഭവം. വിവാഹിതയായിരുന്ന സുമതി ഭർത്താവിൽനിന്നും വേർപിരിഞ്ഞ് നിൽക്കുകയായിരുന്നു. ഇതിനിടെ ഇൻസ്റ്റഗ്രാം വഴി വെങ്കടേഷുമായി പ്രണയത്തിലായി. ഡിസംബർ 23ന് യേർക്കാട് വെച്ച് ഇരുവരും കാണാൻ തീരുമാനിച്ചു. എന്നാൽ ഇവിടെവെച്ച് ഇരുവരും വാക്കേറ്റത്തിലെത്തി. സംസാരിക്കുന്നതിനിടെ സുമതിക്ക് ഒരു ഫോൺ കോൾ വന്നത് വെങ്കടേഷ് ചോദ്യം ചെയ്തതാണ് തർക്കത്തിലും കൊലപാതകത്തിലേക്കും നയിച്ചത്.
തർക്കത്തിനിടെ ദേഷ്യത്തിൽ സുമതിയുടെ ഷോൾ വലിച്ചെടുത്ത് വെങ്കടേഷ് യുവതിയുടെ കഴുത്തിൽ മുറുക്കി. മരിച്ചെന്ന് ഉറപ്പിച്ചതോടെ മൃതദേഹം ബാഗിലാക്കി ഇരുചക്രവാഹനത്തിൽ യേർക്കാട്- ലകുപ്പനൂർഗട്ട് റോഡിലെ 300 അടിയോളം ആഴമേറിയ കൊക്കയിൽ തള്ളുകയായിരുന്നു.
കൊലപാതകത്തിന് ശേഷം സുമതിയുടെ താലിമാല പൊട്ടിച്ചെടുത്ത പ്രതി യുവതിയുടെ ഭർത്താവിന് അത് കൊറിയറായി അയച്ച് കൊടുക്കുകയും ചെയ്തു. കൊറിയറായി താലി ലഭിച്ചതോടെ ഭർത്താവ് ഷൺമുഖം സുമതിക്കായി തിരച്ചിൽ നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല.
ഡിസംബർ 25ന് യേർക്കാട് പൊലീസിൽ പരാതി നൽകി.
പൊലീസ് വെങ്കടേഷിനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. പിന്നാലെ വനം വകുപ്പിന്റെയും ഫയർഫോഴ്‌സിന്റെയും സഹായത്തോടെ കൊക്കയിൽനിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. രണ്ടുവർഷമായി സുമതി ഭർത്താവിൽനിന്നും അകന്നാണ് കഴിയുന്നത്. ഇരുവർക്കും രണ്ട് കുട്ടികളുമുണ്ട്. കുട്ടികൾ പിതാവിനൊപ്പമാണ് താമസം. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണ സംഘം.
Content Highlights: salem native man killed his lover and threw body into gorge and sent her mangalsutra to her husband through courier