

ദിസ്പുര്‍: ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങളും സാക്ഷികളുടെ മൊഴിയും ഉള്‍പ്പടെ നിര്‍ണായക തെളിവുകള്‍ സിംഗപ്പൂര്‍ പൊലീസ് പത്തുദിവസത്തിനകം കൈമാറുമെന്ന് അസം പൊലീസ്. പ്രത്യേക അന്വേഷണ സംഘം മേധാവിയായ ഡിജിപി മുന്ന പ്രസാദ് ഗുപ്തയാണ് വാര്‍ത്തസമ്മേളനത്തില്‍ ഇക്കാര്യം സൂചിപ്പിച്ചത്.
അഞ്ച് ദിവസം മുമ്പ് സിംഗപ്പൂര്‍ സന്ദര്‍ശിച്ചിരുന്നതായി ഡിജിപി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ എഴുപതിലേറെ പേരുടെ മൊഴിയെടുത്തു. അന്വേഷണം ശരിയായ ദിശയിലാണ്. സിംഗപ്പൂര്‍ പൊലീസ് പൂര്‍ണമായി സഹകരിക്കുന്നുണ്ട്. സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണർ നിയമസഹായവും മറ്റ് പിന്തുണയും നല്‍കുന്നുണ്ടെന്നും ഡിജിപി
കഴിഞ്ഞ മാസം 19-ന് സിംഗപ്പൂരിലെ നോര്‍ത്ത് ഈസ്റ്റ് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ എത്തിയ സുബീന്‍ ഗാര്‍ഗ് സ്‌കൂബ ഡൈവിങ്ങിനിടെ മരിച്ചെന്നാണ് ആദ്യം പുറത്തുവന്ന വാര്‍ത്ത. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ കടലില്‍ നീന്തുന്നതിനിടെയാണ് സുബീന്‍ മരിച്ചതെന്ന് വ്യക്തമായി. ഇതിന് പിന്നാലെ സുബീന്റെ മരണം ആസൂത്രിത കൊലപാതകമാണെന്ന തരത്തില്‍ കേസ് വഴിമാറുകയായിരുന്നു. 'ഗ്യാങ്സ്റ്റര്‍' എന്ന ചിത്രത്തിലെ 'യാ അലി' എന്ന ഗാനത്തിലൂടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഗായകനാണ് സുബീന്‍ ഗാര്‍ഗ്.
Content highlight; Singer Subeen Garg's death; Singapore police to hand over crucial evidence within 10 days