

മുംബൈ: ലൈംഗികാതിക്രമ പരാതിയില്‍ ബോളിവുഡ് ഗായകന്‍ സച്ചിന്‍ സാങ്‌വിയെ അറസ്റ്റ് ചെയ്ത് സാന്താക്രൂസ് പൊലീസ്. മ്യൂസിക് ആല്‍ബത്തില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി സാങ്‌വി ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. താന്‍ ഗര്‍ഭിണിയായപ്പോള്‍ സച്ചിന്‍ സാങ്‌വി ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചെന്നും യുവതി പറഞ്ഞു.
അറസ്റ്റ് ചെയ്ത സാങ്‌വിയെ ബാന്ദ്ര കോടതിയില്‍ ഹാജരാക്കുകയും പിന്നാലെ ജാമ്യം ലഭിക്കുകയും ചെയ്തു. സാങ്‌വിക്കെതിരായി എഫ്‌ഐആറില്‍ രേഖപ്പെടുത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും തെളിവില്ലാത്തതുമാണെന്ന് അഭിഭാഷക ആദിത്യ മിതേ പറഞ്ഞു. ഈ കേസില്‍ ഒരു മെറിറ്റുമില്ലെന്നും സാങ്‌വിയെ പൊലീസ് കസ്റ്റഡിയിലെടുത്തത് നിയമവിരുദ്ധമായിട്ടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷമാണ് യുവതി സോഷ്യല്‍ മീഡിയയിലൂടെ സാങ്‌വിയെ പരിചയപ്പെടുന്നതെന്നും പിന്നാലെ ഇരുവരും മൊബൈല്‍ നമ്പറുകള്‍ കൈമാറിയെന്നും പൊലീസ് പറഞ്ഞു. വരാനിരിക്കുന്ന മ്യൂസിക് ആല്‍ബത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇരുവരും പലസ്ഥലങ്ങളിൽ വെച്ച് കണ്ടുമുട്ടി. വിവാഹം കഴിക്കുമെന്നും മ്യൂസിക് ആല്‍ബത്തില്‍ പാടാനുള്ള അവസരം നല്‍കാമെന്നും വാഗ്ദാനം ചെയ്ത് ഇയാൾ യുവതിയെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഗര്‍ഭിണിയായ യുവതിയെ ഇയാള്‍ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രത്തിനും വിധേയമാക്കി. പരാതിയുടെ അടിസ്ഥാനത്തില്‍ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതടക്കും ബിഎന്‍സ് 74ഉം 89ഉം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് സാങ്‌വിക്കെതിരെ കേസെടുക്കുകയായിരുന്നു.
Content Highlights: Bollywood singer Sachin Sanghvi arrested for assaulting women