
ഗുരുഗ്രാം: തലയറുത്ത നിലയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ യുവാവിന്റേതെന്ന് തെറ്റിധരിച്ച് സംസ്‌കരിച്ചതിന് പിന്നാലെ വൻ ട്വിസ്റ്റ്. പിറ്റേ ദിവസം യുവാവ് തിരിച്ചെത്തിയത്തോടെയാണ് മൃതദേഹം മാറ്റി സംസ്‌കരിച്ചെന്ന് മനസിലാക്കുന്നത്. ഡല്‍ഹിയിലെ മുഹമ്മദ്പൂരിലാണ് സംഭവം.
സെപ്റ്റംബര്‍ ഒന്നിനാണ് തന്റെ പിതാവ് പൂജന്‍ പ്രസാദിനെ ഒരാഴ്ച മുകളിലായി കാണാനില്ലെന്ന് പറഞ്ഞ് മകന്‍ സന്ദീപ് കുമാര്‍ പൊലീസില്‍ പരാതി നല്‍കിയത്. പിന്നാലെ തലയറുത്ത നിലയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹത്തിലേക്ക് അന്വേഷണം നീങ്ങുകയായിരുന്നു. മൃതദേഹത്തിന്റെ കാലില്‍ കാണാതായ പൂജന്‍ പ്രസാദിന്റെ കാലിലുണ്ടായിരുന്നതിന് സമാനമായ മുറിവ് പാട് കണ്ടെത്തിയതാണ് തെറ്റിധാരണയ്ക്ക് കാരണമായത്. ഇത് കൂടാതെ പിതാവിന്റേതിന് സമാനമായ പാന്റും ഷര്‍ട്ടുമായിരുന്നു മൃതദേഹത്തിലും കണ്ടെത്തിയതെന്ന് മകന്‍ പറയുന്നു. പിന്നാലെ മൃതദേഹം പൂജൻ്റേത് തന്നെയന്ന് കരുതിയ കുടുംബാഗങ്ങള്‍ സംസ്കാര ചടങ്ങുകൾ നടത്തി.
പക്ഷെ പിറ്റേ ദിവസമാണ് കുടുംബത്തിനെ ഞെട്ടിച്ച് കൊണ്ട് സാക്ഷാല്‍ പൂജന്‍ പ്രസാദ് വീട്ടിലെത്തിയത്. യമുനയില്‍ ചിതാഭസ്മം ഒഴുക്കാന്‍ പോകുമ്പോഴാണ് ഇയാളെ കണ്ടതായി ബന്ധുകളില്‍ ഒരാള്‍ മക്കളെ വിളിച്ച് അറിയിക്കുന്നത്. പിന്നാലെ പൂജന്‍ വീട്ടില്‍ എത്തിചേരുകയായിരുന്നു. അതേ സമയം, സംസ്‌കരിച്ച മൃതദേഹത്തെ പറ്റിയുള്ള അന്വേഷണം നടന്നു വരികയാണ്.
Content Highlights- Body found with throat slit, thought to be father's, cremated, 'dead man returns home' the next day