ഇറാനെതിരായ ഉപരോധം ലംഘിച്ച് എൽപിജി ബന്ധം: അദാനിക്കെതിരെ അമേരിക്കൻ അന്വേഷണമെന്ന് റിപ്പോർട്ട്; നിഷേധിച്ച് കമ്പനി

അമേരിക്കൻ മാധ്യമമായ വാൾ സ്ട്രീറ്റ് ജേണലാണ് ഇത് റിപ്പോർട്ട് ചെയ്തത്

dot image

ന്യൂഡൽഹി: ഇറാനെതിരായ അമേരിക്കൻ ഉപരോധങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് ഇന്ത്യൻ വ്യവസായി ഗൗതം അദാനിക്കെതിരെ യു എസ് നീതിന്യായ വകുപ്പ് ‌അന്വേഷണം പ്രഖ്യാപിച്ചതായി റിപ്പോർട്ട്. അമേരിക്കൻ മാധ്യമമായ വാൾ സ്ട്രീറ്റ് ജേണലാണ് ഇത് റിപ്പോർട്ട് ചെയ്തത്. ഗുജറാത്തിലെ മുന്ദ്ര തുറമുഖം വഴി ഇറാനിയൻ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് അദാനിയുടെ കമ്പനികൾ അമേരിക്ക ഇറാന് മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ലംഘിച്ചോ എന്നാണ് അന്വേഷണം നടത്തുന്നത്.

അദാനി പോർട്ട്‌സും സെസ് ലിമിറ്റഡും നടത്തുന്ന മുന്ദ്ര തുറമുഖത്തിനും പേർഷ്യൻ ഗൾഫിനും ഇടയിൽ ടാങ്കറുകൾ സഞ്ചരിക്കുന്നതായി അമേരിക്ക ആസ്ഥാനമായുള്ള പ്രസിദ്ധീകരണം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. ഉപരോധങ്ങൾ ഒഴിവാക്കുന്ന കപ്പലുകളുടെ സ്വഭാവവിശേഷങ്ങൾ ഇതിൽ പ്രകടമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.അദാനി എന്റർപ്രൈസസിലേക്ക് ചരക്ക് കയറ്റി അയയ്ക്കാൻ ഉപയോഗിക്കുന്ന നിരവധി എൽപിജി ടാങ്കറുകളുടെ പ്രവർത്തനങ്ങൾ യുഎസ് നീതിന്യായ വകുപ്പ് നിരിക്ഷിച്ച് വരുകയാണെന്നാണ് റിപ്പോർട്ട്.

വൈദ്യുതി വിതരണ കരാറുകൾ നേടിയെടുക്കാൻ കൈക്കൂലി നൽകിയെന്നും ധനസമാഹരണത്തിനിടെ അമേരിക്കൻ നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചെന്നുമുള്ള ആരോപണങ്ങളിൽ അദാനിയും അനന്തരവൻ സാഗർ അദാനിയും യു എസ് അധികൃതരിൽ നിന്ന് അന്വേഷണം നേരിടുന്നതിന് പിന്നാലെയാണ് പുതിയ സംഭവവികാസം. എന്നാൽ അമേരിക്കൻ ഉപരോധങ്ങൾ ലംഘിച്ച് ഇറാനിയൻ എൽപിജി ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന നിലയിലുള്ള യാതൊരു വ്യാപാരവും കമ്പനി നടത്തിയിട്ടില്ലയെന്ന് അദാനി ഗ്രൂപ്പ് അധികൃതർ അറിയിച്ചു. അന്വേഷണത്തെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നും അവർ വ്യക്തമാക്കി.ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സാധ്യമായ എല്ലാ നിയമപരമായ വഴികളും തേടുമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.

വാൾ സ്ട്രീറ്റ് ജേണലിൻ്റെ റിപ്പോർട്ട് പൂർണ്ണമായും തെറ്റായ അനുമാനങ്ങളെയും ഊഹാപോഹങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണെന്ന് അദാനി എന്റർപ്രൈസസിന്റെ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.'അദാനി ഗ്രൂപ്പിൻ്റെ സ്ഥാപനങ്ങൾ ഇറാനെതിരായ അമേരിക്കൻ ഉപരോധങ്ങൾ അറിഞ്ഞുകൊണ്ട് ലംഘിക്കുന്നുണ്ടെന്ന റിപ്പോർട്ടും അവർ നിഷേധിച്ചു.ഇത്തരം റിപ്പോ‌ർട്ടുകൾ അപകീർത്തികരമാണെന്നും അദാനി ഗ്രൂപ്പിന്റെ പ്രശസ്തിക്കും താൽപ്പര്യങ്ങൾക്കും പരിക്കേൽപ്പിക്കുന്നതിനുള്ള മനഃപൂർവമായ പ്രവൃത്തിയായി കണക്കാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനിൽ നിന്നുള്ള ഒരു ചരക്കും അദാനി ഗ്രൂപ്പ് അവരുടെ ഒരു തുറമുഖത്ത് കൈകാര്യം ചെയ്യുന്നില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു. ഞങ്ങളുടെ എല്ലാ തുറമുഖങ്ങളിലും ഈ നയം കർശനമായി പാലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.കമ്പനിയുടെ മൊത്തത്തിലുള്ള വരുമാനത്തിൽ എൽപിജി വളരെ ചെറുതും പ്രവർത്തനപരമായി പ്രാധാന്യമില്ലാത്തതുമായ ഘടകമാണെങ്കിലും അദാനി സ്ഥാപനങ്ങൾ നടത്തുന്ന എല്ലാ എൽപിജി വ്യാപാരവും അമേരിക്കൻ ഉപരോധ നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള ബാധകമായ ആഭ്യന്തര, അന്തർദേശീയ നിയമങ്ങൾ പൂർണ്ണമായും പാലിച്ചാണെന്നും വക്താവ് പറഞ്ഞു. അന്താരാഷ്ട്ര വിതരണക്കാരിൽ നിന്നുള്ള കരാറുകളിലാണ് അദാനി എൽപിജി വാങ്ങുന്നതെന്നും വിതരണക്കാർക്ക് അതിന് ആവശ്യമായ കരാറുകൾ ഉണ്ടെന്നും' അദാനി ഗ്രൂപ്പ് പറഞ്ഞു.

ഇറാനിൽ നിന്നുള്ള എണ്ണയോ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളോ വാങ്ങുന്നത് നിർത്തണമെന്ന് അതേസമയം കഴിഞ്ഞ മാസം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. ഏതെങ്കിലും രാജ്യമോ വ്യക്തിയോ ഇറാനിൽ നിന്ന് വാങ്ങുകയാണെങ്കിൽ അവർക്കെതിരെ ദ്വിതീയ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും ട്രംപ് ഉത്തരവിട്ടിരുന്നു.

Content Highlight: Adani faces US scrutiny over Iran LPG 'links', denies role, says unaware of probe

dot image
To advertise here,contact us
dot image