
ഡൽഹി: ജൂൺ 15-ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു. സുതാര്യതയും നിഷ്പക്ഷതയും ഉറപ്പാക്കുന്നതിനായി പരീക്ഷ ഒറ്റ ഷിഫ്റ്റിൽ നടത്തണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഇതേത്തുടർന്ന് പരീക്ഷയ്ക്ക് വേണ്ട ക്രമീകരണങ്ങൾ ഒരുക്കാനാണ് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് പരീക്ഷ മാറ്റിവച്ചത്. പുതിയ തിയതി പ്രഖ്യാപിച്ചിട്ടില്ല.
ക്രമീകരണങ്ങൾ പൂർത്തിയായില്ലെങ്കിൽ പരീക്ഷാ തിയതി നീട്ടിവെക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസുമാരായ വിക്രം നാഥ്, സഞ്ജയ് കുമാർ, എൻ വി അഞ്ജാരിയ എന്നിവരുടെ ബെഞ്ച് ആണ് ഉത്തരവിട്ടത്. ജൂൺ 15-ന് പരീക്ഷ നടത്തി ജൂലൈ 15-ന് ഫലം പ്രഖ്യാപിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്താൻ മതിയായ കേന്ദ്രങ്ങളില്ലെന്നാണ് എൻബിഎ വാദിച്ചിരുന്നത്. എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല. ഇത്രയും സാങ്കേതികമായി പുരോഗതി കൈവരിച്ച ഒരു രാജ്യത്ത് പരീക്ഷ നടത്താൻ മതിയായ കേന്ദ്രങ്ങളില്ലെന്ന എൻബിഎയുടെ വാദം അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ മറുപടി. പരീക്ഷയ്ക്ക് രണ്ടാഴ്ച്ചയിലധികം സമയമുണ്ടെന്നും ക്രമീകരണങ്ങൾ പൂർത്തിയാക്കി നീതിയുക്തമായി പരീക്ഷ നടക്കുമെന്ന് ഉറപ്പാക്കാൻ എൻബിഎയ്ക്ക് ഇനിയും സമയമുണ്ടെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.
കഴിഞ്ഞ വർഷം നീറ്റ് പി ജി പരീക്ഷാഫലം വലിയ വിവാദമായിരുന്നു. രണ്ട് ഷിഫ്റ്റുകളിലായാണ് അന്ന് പരീക്ഷ നടന്നത്. തുടർന്ന് നിരവധി വിദ്യാർത്ഥികൾ തങ്ങളുടെ സ്‌കോറുകൾ ആൻസർ കീയുമായി പൊരുത്തപ്പെടുന്നില്ലെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. രണ്ട് ഷിഫ്റ്റുകളിലെ ചോദ്യപ്പേപ്പറുകളിലും ചോദ്യങ്ങളുടെ സങ്കീർണ്ണത ഒരേ രീതിയിൽ ആയിരുന്നില്ലെന്നും വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു. ഇതോടെയാണ് ഇത്തവണത്തെ നീറ്റ് പിജി പരീക്ഷ ഒറ്റ ഷിഫ്റ്റിലാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചത്.
Content Highlights: NEET PG 2025 exam postponed due to single shift exam format