

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ വി വസീഫ്. സത്യപ്രതിജ്ഞ ചെയ്യുന്ന വേളയില്‍ വി ഡി സതീശന്‍ മേനോന്‍ സതീശനായി, പിന്നീട് പൂക്കി സതീശനായി, ഇപ്പോള്‍ ബക്കാര്‍ഡി സതീശനായി എന്നായിരുന്നു വസീഫ് പറഞ്ഞത്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനത്തിനെതിരെ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നിയനസഭാ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു വസീഫ്.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനത്തിലൂടെ മുഖ്യമന്ത്രി വി ഡി സതീശന്‍റെ കള്ളത്തരം പുറത്തുവന്നു. എക്‌സൈസ് മന്ത്രിയോട് പോലും കൂടിയാലോചിക്കാതെയാണ് സതീശന്‍ തീരുമാനമെടുത്തിരിക്കുന്നത്. ധനകാര്യ വകുപ്പിന്‍റെ ചുമതല ഏറ്റെടുത്തപ്പോള്‍ തന്നെ ചില സംശയങ്ങള്‍ വന്നിരുന്നു. എല്ലാം ഒറ്റയ്ക്ക് ഭരിക്കാമെന്നാണ് വിചാരം. എഐസിസിയുടെ പിന്തുണയൊന്നും വേണ്ട എന്ന നിലപാടാണ് വി ഡി സതീശന് ഉള്ളത്. അദ്ദേഹത്തിന് ഇത്തരത്തിലുള്ളൊരു ധൈര്യം നല്‍കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയുമാണെന്നും വസീഫ് വിമർശിച്ചു.
കോണ്‍ഗ്രസ് നേതാക്കളും മുസ്‌ലിം ലീഗ് നേതാക്കളും പറഞ്ഞാല്‍ വി ഡി സതീശന്‍ അംഗീകരിക്കില്ല.
അങ്ങനെ അംഗീകരിച്ചാൽ മോദിയും അദാനിയും ബക്കാര്‍ഡി കമ്പനിയും അദ്ദേഹത്തിനെതിരാകും എന്ന് സതീശന് അറിയാം. കോര്‍പ്പറേറ്റ് കമ്പനികള്‍ക്കും മദ്യ കമ്പനികള്‍ക്കും കുടപിടിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിനുള്ളത്. തുറമുഖവും ധാതുഖനികളും അദാനിക്ക് കൊടുക്കുകയാണ്. വിദ്യാഭ്യാസ മേഖലകള്‍ ആര്‍എസ്എസിന് തീറെഴുതി നൽകി. കേരളത്തെ വില്‍ക്കാനുള്ള നീക്കത്തിലാണ് വി ഡി സതീശന്‍. ഇതിന് യുഡിഎഫ് കൂട്ടുനില്‍ക്കരുതെന്നും വസീഫ് പറഞ്ഞു.
സ്വകാര്യ മദ്യക്കമ്പനിക്ക് അമിതമായി ലാഭം കൊയ്യാനുള്ള അവസരം ബജറ്റില്‍ തിരുകി കയറ്റിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നിയമസഭയിൽ വിമർശിച്ചിരുന്നു. ഗൗരവമായ വിഷയമാണ്. സാധാരണക്കാര്‍ക്കോ മനുഷ്യര്‍ക്കോ വേണ്ടിയുള്ള നിര്‍ദ്ദേശം അല്ലിത്. കര്‍ണാടകയിലെ മദ്യകമ്പനിയായ ബക്കാർഡിയാണ് ഗുണഭോക്താവെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlights: DYFI state president V Vaseef criticised opposition leader V D Satheesan during a political speech, using remarks that have attracted attention in Kerala politics