'ഒരു മാസം തികഞ്ഞിട്ടില്ല, അഴിമതിയുടെ ദുരൂഹതകൾ ഈ സർക്കാരിനെ വലയം ചെയ്ത് കഴിഞ്ഞു'; വിമർശനവുമായി പ്രതിപക്ഷ നേതാവ്

നിയമസഭയിൽ ചർച്ചയ്ക്ക് പോലും തയ്യാറാകാതെ പലതും മറയ്ക്കാനുള്ള വ്യഗ്രതയിലാണ് മുഖ്യമന്ത്രിയും സർക്കാരുമെന്നും പിണറായി വിജയൻ

'ഒരു മാസം തികഞ്ഞിട്ടില്ല, അഴിമതിയുടെ ദുരൂഹതകൾ ഈ സർക്കാരിനെ വലയം ചെയ്ത് കഴിഞ്ഞു'; വിമർശനവുമായി പ്രതിപക്ഷ നേതാവ്
dot image

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റിൽ നികുതി ഇളവ് പ്രഖ്യാപിച്ചതിൽ സർക്കാരിനും മുഖ്യമന്ത്രി വി ഡി സതീശനുമെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. യുഡിഎഫ് സര്‍ക്കാരിനെ വലയം ചെയ്തിരിക്കുന്നത് അഴിമതിയുടെ ദുരൂഹതയെന്ന് പിണറായി വിജയന്‍ പറഞ്ഞു. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറക്കാന്‍ നടത്തിയ ഗൂഢനീക്കം തെളിവ് സഹിതം മാധ്യമങ്ങള്‍ പുറത്തുവിട്ടത് ചൂണ്ടിക്കാട്ടിയാണ് പിണറായി വിജയന്‍ പ്രതികരിച്ചത്. അധികാരമേറ്റെടുത്ത് മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ വകുപ്പു മന്ത്രിയോ കോണ്‍ഗ്രസ് നേതൃത്വമോ പോലുമറിയാതെ ശരവേഗത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിനായുള്ള ചരടുവലികള്‍ നടത്തിയെന്നും അദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിലൂടെയായിരുന്നു പിണറായി വിജയൻ്റെ പ്രതികരണം.

തെരഞ്ഞെടുപ്പ് കാലത്ത് കര്‍ണാടകയില്‍ നിന്ന് ഒഴുകിയെത്തിയ കോടികളുടെ കള്ളപ്പണത്തിനുള്ള പ്രത്യുപകാരമാണിതെന്ന് വ്യക്തമാണെന്നും നിയമസഭയില്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാതെ പലതും മറയ്ക്കാന്‍ മുഖ്യമന്ത്രി വ്യഗ്രത കാണിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഈ വിഷയം കേരളത്തിലെ പൊതുസമൂഹം ഏറ്റെടുക്കുന്നത് തടയാന്‍ സാധിക്കില്ലെന്നും നാടിനെ കുത്തകകള്‍ക്ക് തീറെഴുതുന്ന, മദ്യത്തില്‍ മുക്കുന്ന സര്‍ക്കാര്‍ അഴിമതിക്കെതിരെ എല്‍ഡിഎഫിനൊപ്പം ജനങ്ങള്‍ അണിചേരുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം

യുഡിഎഫ് സർക്കാർ അധികാരമേറ്റെടുത്ത് ഒരു മാസം തികഞ്ഞിട്ടില്ല. അതിനുള്ളിൽ അഴിമതിയുടെ ദുരൂഹതകൾ ഈ സർക്കാരിനെ വലയം ചെയ്തു കഴിഞ്ഞു.

സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനം വമ്പൻ അഴിമതികൾക്കും കോർപ്പറേറ്റ് കൊള്ളകൾക്കും വഴിയൊരുക്കാനുള്ള തിട്ടൂരമാണെന്ന പ്രതിപക്ഷ നിരീക്ഷണം ശരി വയ്ക്കുന്ന വിവരങ്ങളാണിന്ന് പുറത്തു വന്നിരിക്കുന്നത്.

ബക്കാർഡി എന്ന കുത്തക മദ്യകമ്പനിയ്ക്ക് വേണ്ടി വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി 251 ശതമാനത്തില്‍ നിന്ന് 120 ശതമാനമായി ഒറ്റയടിക്ക് വെട്ടിക്കുറക്കാൻ നടത്തിയ ഗൂഢനീക്കങ്ങൾ മാധ്യമങ്ങൾ ഇന്നു തെളിവുസഹിതം പുറത്തുവിട്ടു. അധികാരമേറ്റെടുത്ത് മൂന്നു ദിവസത്തിനുള്ളിൽ തന്നെ വകുപ്പു മന്ത്രിയോ കോൺഗ്രസ് നേതൃത്വമോ പോലുമറിയാതെ ശരവേഗത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിനായുള്ള ചരടുവലികൾ നടത്തി.

തെരഞ്ഞെടുപ്പ് കാലത്ത് കര്‍ണാടകയില്‍ നിന്ന് ഒഴുകിയെത്തിയ കോടികളുടെ കള്ളപ്പണത്തിനുള്ള പ്രത്യുപകാരമായാണ് യുഡിഎഫ്, സംസ്ഥാന ഭരണത്തെ ഉപയോഗിക്കുന്നതെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. നിയമസഭയിൽ ചർച്ചയ്ക്ക് പോലും തയ്യാറാകാതെ പലതും മറയ്ക്കാനുള്ള വ്യഗ്രതയിലാണ് മുഖ്യമന്ത്രിയും സർക്കാരും. അതുമായി ബന്ധപ്പെട്ട് ഞാൻ നടത്തിയ പ്രസംഗം സഭാരേഖകളിൽ നിന്നും സഭാ ടിവിയിൽ നിന്നും നീക്കം ചെയ്യാനും മുഖ്യമന്ത്രി തന്നെ ആവശ്യപ്പെട്ടത് ആ പരിഭ്രമം വ്യക്തമാക്കുന്നു.

പക്ഷേ, അതുകൊണ്ടൊന്നും ഈ വിഷയം കേരളത്തിലെ പൊതുസമൂഹം ഏറ്റെടുക്കുന്നത് തടയാൻ സാധിക്കില്ല. നാടിനെ കുത്തകകൾക്ക് തീറെഴുതുന്ന, മദ്യത്തിൽ മുക്കുന്ന സർക്കാർ അഴിമതിക്കെതിരെ എൽഡിഎഫിനൊപ്പം ജനങ്ങൾ അണിചേരും. അന്യായമായ ഈ നടപടി തിരുത്തുന്നതിനായി നാടൊന്നാകെ സ്വരമുയർത്തും.

Content Highlights: Opposition leader Pinarayi Vijayan has strongly criticised Chief Minister VD Satheesan over the decision to grant tax concessions for low-alcohol beverages, intensifying the political debate surrounding the state's liquor policy

dot image
To advertise here,contact us
dot image