

തിരുവനന്തപുരം: വടകരയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ 'കാഫിര്‍ സ്‌ക്രീന്‍ഷോട്ട്' വിവാദത്തില്‍ ആഭ്യന്തര വകുപ്പ് എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ടതില്‍ പ്രതികരണവുമായി മുന്‍ മന്ത്രി കെ കെ ശൈലജ. അന്വേഷണം നടക്കട്ടെ എന്നും ആരാണെന്ന് വെച്ചാല്‍ കണ്ടുപിടിക്കട്ടെ എന്നുമാണ് കെ കെ ശൈലജയുടെ പ്രതികരണം. തനിക്ക് ഒന്നും അറിയില്ലെന്നും അന്വേഷണം താന്‍ സ്വാഗതം ചെയ്താലും ഇല്ലെങ്കിലും നടക്കുമെന്നും കെ കെ ശൈലജ പറഞ്ഞു. താന്‍ വടകരയില്‍ ഒരു സ്ഥാനാര്‍ത്ഥിയായി എന്നുമാത്രമേ ഉളളു എന്നും വര്‍ഗീയ ധ്രുവീകരണം നടന്നിട്ടില്ലെന്നും ശൈലജ വ്യക്തമാക്കി.
വടകരയിലെ സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാനും വോട്ടര്‍മാര്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കി രാഷ്ട്രീയ ലാഭം കൊയ്യാനും വേണ്ടി സിപിഐഎം കേന്ദ്രങ്ങള്‍ ആസൂത്രിതമായി നിര്‍മ്മിച്ചതാണ് കാഫിര്‍ എന്ന വ്യാജ സ്‌ക്രീന്‍ഷോട്ടെന്നും ഈ നുണപ്രചാരണത്തിന് പിന്നിലെ യഥാര്‍ത്ഥ ഗൂഢാലോചനക്കാരെയും അതിന്റെ ഉറവിടവും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്യുന്നു എന്നുമാണ് ഷാഫി പറമ്പില്‍ എംപി പ്രതികരിച്ചത്.
വടകര ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ 'കാഫിർ സ്ക്രീൻഷോട്ട്' വിവാദത്തിൽ കോഴിക്കോട് റൂറൽ എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുമെന്നാണ് വിവരം. വടകര സ്റ്റേഷനിലെ എസ്എച്ചഒ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. വടകര കാഫിർ സ്ക്രീൻഷോട്ട്' കേസിൽ എസ്ഐടി രൂപീകരിച്ചതിൽ പ്രതികരണവുമായി കെ കെ രമ എംഎൽഎയും രംഗത്തെത്തിയിരുന്നു. കേസിൽ കൃത്യമായ അന്വേഷണം വേണമെന്നും വർഗീയ ചേരിതിരിവുണ്ടാക്കിയ എല്ലാവരെയും പുറത്ത് കൊണ്ടുവരണമെന്നും കെ കെ രമ പറഞ്ഞു.
കാഫിർ സ്ക്രീൻഷോട്ട്' വിവാദത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ള കത്ത് നൽകിയിരുന്നു . രമേശ് ചെന്നിത്തലയുടെ ഓഫീസിൽ നേരിട്ട് എത്തിയായിരുന്നു കത്ത് നൽകിയത്. വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചവരെ വെറുതെ വിടരുതെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടിരുന്നു.
Content Highlights: KK Shailaja on SIT investigation into 'Kafir' screenshot controversy vadakara