

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പി പി ദിവ്യയെ അനുകൂലിച്ചും നവീൻ ബാബുവിനെ വിമർശിച്ചും സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ബി ഹർഷകുമാർ. ഫേസ് ബുക്ക് പോസ്റ്റിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു പ്രതികരണം. നവീൻ ബാബു മാനസിക ദൗർബല്യം കൊണ്ട് ആത്മഹത്യ ചെയ്തതിന് ദിവ്യയെ കുറ്റം പറയുന്നതെന്തിനെന്ന വിമർശനം ഉന്നയിച്ചാണ് ഹർഷകുമാർ രംഗത്തെത്തിയത്. സംഭവത്തിൽ ദിവ്യ തെറ്റ് ചെയ്തില്ലെന്നും അദേഹം പറഞ്ഞു.
'മക്കളെയും ഭാര്യയെയും ഓർക്കാതെ ഒറ്റയടിക്ക് ആത്മഹത്യ ചെയ്യണമെങ്കിൽ ഏതുതരം മനസ്സാണ് നവീൻ ബാബുവിന് ഉണ്ടായിരുന്നത്. പി പി ദിവ്യ തെറ്റുകാരി എന്ന് പറയുന്ന സിദ്ധാന്തത്തോട് യോജിക്കാൻ കഴിയില്ല. മരിച്ച ആൾ കുറ്റബോധം കൊണ്ട് ജീവിതം അവസാനിപ്പിച്ചു എന്ന് പറയുന്നതിൽ എന്താണ് തെറ്റ്. ഉദ്യോഗസ്ഥർ സമയബന്ധിതമായി കാര്യങ്ങൾ ചെയ്തില്ലെങ്കിൽ അന്വേഷണം ഉണ്ടാകില്ലേ;?' എന്നാണ് ഫേസ്ബുക്ക് വിഡിയോയിലൂടെ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ഹർഷകുമാർ പറഞ്ഞത്.
പെട്രോൾ പമ്പിനായി പി പി ദിവ്യ നിരന്തരം ശുപാർശ ചെയ്തിട്ടും നവീൻ ബാബു അക്കാര്യത്തിൽ തീരുമാനമെടുത്തില്ലെന്നും
പിന്നീട് ഒരു സുപ്രഭാതത്തിൽ അനുമതി നൽകിയെന്നും ഹർഷ കുമാർ ചൂണ്ടിക്കാട്ടി. അനുമതി നൽകിയത് പി പി ദിവ്യ അറിഞ്ഞെന്നും അനഭലഷണീയമായ മാർഗ്ഗത്തിലൂടെയാണ് അനുമതി നൽകിയതെന്ന് പി പി ദിവ്യ കരുതിയെന്നും അദേഹം പറഞ്ഞു. സിബിഐ അന്വേഷണം എന്ന ഉമ്മാക്കി നിലനിൽക്കാൻ പോകുന്നില്ലെന്നും വിഡിയോ സന്ദേശത്തിലൂടെ അദേഹം പറയുന്നുണ്ട്.
Content Highlights: In the ADM Naveen Babu case, CPI(M) leader PB Harshakumar supported PP Divya and criticized Naveen Babu, triggering a political controversy.