

തൃശൂർ: ബെംഗളൂരുവിൽ മലയാളിയിൽ നിന്ന് മർദനമേറ്റ യുവതി മരിച്ചു. വാടാനപ്പള്ളി സ്വദേശിയായ സുനിത (47) ആണ് മരിച്ചത്. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ ഇരിക്കെ അൽപസമയം മുൻപാണ് സുനിത മരിച്ചത്. യുവതി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് എഫ്ഐആറിൽ പറഞ്ഞു. തെരുവ് നായകൾക്കായി ഷെൽട്ടർ ഹോം നടത്തിയിരുന്ന മലയാളി ദീപക് കൃഷ്ണയാണ് യുവതിയെ ആക്രമിച്ചത്.
കഴിഞ്ഞ ദിവസമാണ് സുനിത ബെംഗളൂരുവിൽ ദീപക് നടത്തുന്ന ഷെൽട്ടർ ഹോമിലേക്ക് ജോലിക്കായി എത്തിയത്. 16 നായ്ക്കളാണ് ഇവിടെ ഉണ്ടായിരുന്നത്. വാടാനപ്പള്ളിയിൽ തെരുവ് നായകൾക്കായി ഷെൽട്ടർ ഹോം നടത്തിവരികയായിരുന്ന സുനിത ഒരു പത്ര പരസ്യം കണ്ടാണ് ഇവിടേക്ക് എത്തുന്നത്. സുനിതയ്‌ക്കൊപ്പം സഹോദരിയുടെ മകളും കൂടാതെ ഒരു തൃശൂർ സ്വദേശിനിയും ഉണ്ടായിരുന്നു.
ദീപക്കിൻ്റെ പെരുമാറ്റവും മദ്യപാനവും സുനിതയെയും മറ്റുള്ളവരെയും ബുദ്ധിമുട്ടിച്ചു. ജോലി നിർത്തിപോകുകയാണെന്ന് പറഞ്ഞതാണ് ദീപക്കിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. കൂടുതൽ പണം നൽകാം എന്ന് പറഞ്ഞെങ്കിലും സുനിത അതിന് സമ്മതിച്ചില്ല. തുടർന്നായിരുന്നു ആക്രമണമെന്നും വിവരമുണ്ട്.
Content Highlight : 47-year-old woman dies after being brutally beaten by a Malayali in Bengaluru