

അമേരിക്കൻ ഡോളറിനെതിരെ 95.39 എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ് രൂപ. ഗൾഫ് മേഖലയിൽ ഇറാൻ നടത്തിയ ആക്രമണങ്ങളും അതേ തുടർന്നുണ്ടായ ക്രൂഡ് വില വർധനയുമാണ് രൂപയുടെ മൂല്യത്തകർച്ചയ്ക്ക് പിന്നിൽ. മുൻപ് രേഖപ്പെടുത്തിയ 95.23 എന്ന റെക്കോർഡിന് പിന്നാലെയാണ് ഈ പുതിയ ഇടിവ്. ഇതോടെ 2026 ൽ ഇതുവരെ രൂപയുടെ മൂല്യത്തിൽ 4.5% ഇടിവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

ഇടിവിന് പിന്നിൽ
ഇറാൻ-അമേരിക്ക സംഘർഷം തുടരുന്നത് മൂലം എണ്ണവിലകളിൽ വലിയ ചാഞ്ചാട്ടം തുടരുകയാണ്. പ്രത്യേകിച്ച് ഹോർമൂസ് കടലിടുക്ക് മേഖലയിലെ സംഘർഷം സമാധാന ചർച്ചകൾക്കുള്ള സാധ്യത കുറയ്ക്കുകയും എണ്ണ വിതരണത്തെ ബാധിക്കുമെന്ന ഭീതി വർധിപ്പിക്കുകയും ചെയ്തു. സ്വാഭാവികമായും ഇത് ഡോളറിലേക്കുള്ള നിക്ഷേപം കൂട്ടും. ഇതോടെ രൂപയുടെ മൂല്യം ഇടിയുന്നതിലേക്കും കാരണമായി.
വിദേശ നിക്ഷേപകർ വിപണിയിൽ നിന്ന് വൻതോതിൽ പണം പിൻവലിക്കുന്നതും ധന കമ്മിയും പണപ്പെരുപ്പ ഭീഷണിയും എല്ലാം സമ്പദ്‌വ്യവസ്ഥയെ സമ്മർദത്തിലാക്കുന്നുണ്ട്. 2026 മാർച്ചിനും മെയ് മാസത്തിനും ഇടയിൽ 20 ബില്യൺ ഡോളറിലധികം മൂല്യമുള്ള ഇന്ത്യൻ ഓഹരികൾ അവർ വിറ്റഴിച്ചു.

അമേരിക്കയുടെ സാമ്പത്തിക നില
അമേരിക്കയുടെ മൊത്തം പൊതുകടം രാജ്യത്തിന്റെ GDP-യെ മറികടന്നിരിക്കുകയാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ഇത്തരമൊരു സ്ഥിതി ഉണ്ടാകുന്നത്. ഇത് ആഗോള വിപണികളിൽ ആശങ്കയും അനിശ്ചിതത്വവും സൃഷ്ടിച്ചു.ഇതിനൊപ്പം ഫെഡറൽ റിസർവ് പലിശ നിരക്കുകൾ എത്രകാലം ഉയർന്ന നിലയിൽ തുടരണമെന്ന കാര്യത്തിലും വ്യക്തതയില്ലാത്ത അവസ്ഥ നിലനിൽക്കുന്നുണ്ട്.
വിദഗ്ധരുടെ അഭിപ്രായത്തിൽ, ക്രൂഡ് ഓയിൽ വിലയും കറൻസി വിപണിയും പ്രധാനമായും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും. ഇറാൻ-അമേരിക്ക സംഘർഷം കൂടുതൽ രൂക്ഷമായാൽ എണ്ണവിലയും ഡോളർ ശക്തിയും കൂടാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ വരാനിരിക്കുന്ന നാളുകൾ ഓഹരിവിപണികൾക്കും നിർണായകമാണ്.
Content Highlights : Rupee hits record low of 95.39 vs USD as fading hopes of US-Iran peace spotlight economic risks