

തിരുവനന്തപുരം : ഭരണമാറ്റത്തിന് പിന്നാലെ കെ എം എബ്രഹാം കിഫ്‌ബി സിഇഒ സ്ഥാനം രാജിവെച്ചു. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. കിഫ്‌ബി അഡീഷണൽ സിഇഒ മിനി ആന്റണിക്കാണ് ചുമതല. ഭരണ മാറ്റത്തിന് പിന്നാലെ പടിയിറക്കം. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചതിന് പിന്നാലെയാണ് കിഫ്ബി സിഇഒയും പടിയിറങ്ങുന്നത്.
സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് ബി അശോക് ഐഎഎസ് അടക്കമുള്ള ഉദ്യോഗസ്ഥർ കിഫ്ബിയെയും കെഎം എബ്രഹാമിനെയും വിമർശിച്ച് രംഗത്തെത്തിയിരുന്നു. തുടർഭരണം ഉറപ്പിക്കാനുള്ള പ്രചാരണത്തിനായി കിഫ്ബി കടമെടുത്ത പണം ഉപയോഗിച്ചത് കെഎം എബ്രഹാമിന്റെ നടപടിയായിരുന്നു. അതിന് കൂട്ട് നിൽക്കാത്തവരെ നശിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന ആരോപണം ഉന്നയിച്ച് സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർ തന്നെ രംഗത്തെത്തിയിരുന്നു. സർക്കാർ മാറുന്നതിന്റെ ഭാഗമായാണ് കെഎം എബ്രഹാം ഇപ്പോൾ രാജി വെച്ചിരിക്കുന്നത്.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടാം ദിവസവും പിണറായി വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ഇന്ന് രാവിലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. കണ്ണൂരില്‍ നിന്നും പുറപ്പെട്ട പിണറായി വിജയനെ സ്വീകരിക്കാന്‍ വി ശിവന്‍കുട്ടിയും വി ജോയിയും എ എ റഹീമും വിമാനത്താവളത്തിലെത്തിയിരുന്നു. എകെജി സെന്ററിലെ വാഹനത്തിലാണ് മുഖ്യമന്ത്രിയുടെ യാത്ര. നാളെയാണ് ക്ലിഫ് ഹൗസ് ഒഴിയുക.
പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വിജയന്‍ എത്തിയേക്കില്ലെന്നാണ് വിവരം. തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വവും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി മാറി നില്‍ക്കും. കേന്ദ്ര കമ്മിറ്റി അംഗം കെ എന്‍ ബാലഗോപാല്‍ പ്രതിപക്ഷ നേതാവാകാനാണ് സാധ്യത. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണയുണ്ടാകും. ബാലഗോപാല്‍ തയ്യാറായില്ലെങ്കില്‍ പി എ മുഹമ്മദ് റിയാസും സജി ചെറിയാനുമാണ് സെക്രട്ടറിയേറ്റില്‍ നിന്ന് വിജയിച്ച മറ്റ് അംഗങ്ങള്‍. ഇവരില്‍ ആരെങ്കിലും ഒരാള്‍ പ്രതിപക്ഷ നേതാവാകും.
Content Highlight :