

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാമൂഴത്തിന് ഒരുങ്ങുന്ന ഇടതുമുന്നണിയെ സംബന്ധിച്ച് സിറ്റിംഗ് സീറ്റുകൾ നിലനിർത്തുക എന്നത് നിർണ്ണായകമാണ്. സിറ്റിംഗ് സീറ്റുകൾ നിലനിർത്തി ഭരണത്തുടർച്ചയിൽ സജീവ സാന്നിധ്യമാകാനുള്ള ഒരുക്കത്തിലാണ് സിപിഐ. വിജയ സാധ്യതയുള്ള സ്ഥാനാർത്ഥികളെ രംഗത്തിറക്കാനുള്ള ചർച്ചകളിലാണ് സിപിഐ നേതൃത്വം.
2021ൽ 23 സീറ്റുകളിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച സിപിഐയ്ക്ക് 17 സീറ്റുകളിലാണ് വിജയിക്കാൻ സാധിച്ചത്. മൂന്ന് ടേം പൂർത്തിയാക്കിയവരെ മത്സരരംഗത്ത് നിന്ന് മാറ്റി നിർത്തി പുതിയ ആളുകളെ പരിഗണിക്കാനാണ് സിപിഐ നീക്കം. നിലവിൽ സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്നുള്ള മന്ത്രിമാർക്ക് പുറമെ രണ്ട് പേരെ കൂടി മത്സരരംഗത്ത് ഇറക്കാനാണ് സിപിഐ ആലോചിക്കുന്നത്. ഇതിൽ ചടയമംഗലത്ത് നിലവിലെ സിറ്റിംഗ് എംഎൽഎയും സ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ജെ ചിഞ്ചുറാണിക്ക് പകരം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ രാജേന്ദ്രനെ മത്സരരംഗത്ത് ഇറക്കാനാണ് സിപിഐ ആലോപിക്കുന്നത്. ചിഞ്ചുറാണി ചടയമംഗലത്ത് തുടരട്ടെ എന്നാണ് തീരുമാനമെങ്കിൽ ആർ രാജേന്ദ്രനെ ചാത്തന്നൂരിൽ മത്സരിപ്പിക്കാനാണ് നീക്കം. ചടയമംഗലത്ത് നിന്ന് മാറ്റാൻ തീരുമാനിച്ചാൽ ചിഞ്ചുറാണിയെ ചാത്തന്നൂരിൽ മത്സരിപ്പിക്കാനും ആലോചനയുണ്ട്. കൈപ്പമംഗലത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ വത്സരാജനെയും സിപിഐ പരിഗണിക്കുന്നുണ്ട്. മന്ത്രി കെ രാജനെ ടേം വ്യവസ്ഥയിൽ ഇളവ് നൽകി ഒല്ലൂരിൽ നിന്നും വീണ്ടും മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് സിപിഐ.
Content Highlights: Ahead of the Kerala Assembly Election 2026, CPI leader and Revenue Minister K. Rajan is set for a potential third term. The CPI introduces youth and experience criteria for succession to power, balancing fresh faces with seasoned leaders in the LDF coalition.