
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കാലപ്പഴക്കം ചെന്ന കെട്ടിടം തകര്‍ന്ന് വീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തിൽ പ്രതിപക്ഷ പ്രതിഷേധം കനക്കുമ്പോള്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പിന്തുണയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ഏല്‍പ്പിച്ച ഉത്തരവാദിത്തം നാടിനു വേണ്ടി ആത്മാര്‍ത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണാ ജോര്‍ജ്.
കോഴിക്കോട് നിപ വന്ന ഘട്ടത്തില്‍ തനിക്ക് അത് നേരിട്ട് ബോധ്യപ്പെട്ടതാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
അപകടത്തില്‍ മരിച്ച ബിന്ദുവിന് ആദരാഞ്ജലികള്‍ നേര്‍ന്ന മന്ത്രി മുഹമ്മദ് റിയാസ് സംഭവം ദൗര്‍ഭാഗ്യകരവും വേദനാജനകവുമാണെന്നും പറഞ്ഞു. ബിന്ദുവിന്‌റെ മരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ പറഞ്ഞതാണ്. എന്നാല്‍ ദൗര്‍ഭാഗ്യകരമായ ഈ സംഭവത്തെ സര്‍ക്കാരിനെതിരെ തിരിക്കാനുള്ള ചിലരുടെ ശ്രമം അപലനീയമാണെന്നും മന്ത്രി പ്രതിപക്ഷത്തെ പരോക്ഷമായി വിമർശിച്ച് കുറിച്ചു.
ആരോഗ്യ മന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാനും മാതൃകയായ കേരളത്തിന്റെ പൊതുജന ആരോഗ്യസമ്പ്രദായത്തെ തകര്‍ക്കാനുമാണ് ഇത്തരക്കാരുടെ ശ്രമമെന്നും മന്ത്രി റിയാസ് കുറ്റപ്പെടുത്തി. യുഡിഎഫ് ഭരണകാലത്ത് തകര്‍ന്നു കിടന്ന കേരളത്തിലെ ആരോഗ്യമേഖലയുടെ ദയനീയാവസ്ഥ മലയാളിക്ക് മറക്കാനാകുമോ എന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു. ഒപ്പം യുഡിഎഫ് സര്‍ക്കാരിന്‌റെ കാലത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ അവസ്ഥ ഇതിനേക്കാള്‍ ദയനീയമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ഇല്ലായിരുന്നുവെന്നും വേണ്ട മരുന്നുകളോ സജ്ജീകരണങ്ങളോ പോലുമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്ന് യുഡിഎഫ് സര്‍ക്കാര്‍ ഇന്നത്തെ പോലെ പൊതുജന ആരോഗ്യ സമ്പ്രദായത്തിന് ഫണ്ട് നീക്കിവെച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
കോണ്‍ഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആരോഗ്യ മേഖലയുടെ സ്ഥിതി അതീവ ദയനീയമാണെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ പൊതുജന ആരോഗ്യ സമ്പ്രദായത്തെ ലോകോത്തരമാക്കി വളര്‍ത്തിയത് ഒമ്പത് വര്‍ഷമായി തുടരുന്ന എല്‍ഡിഎഫ് ഭരണമാണെന്നും കേരളത്തിലെ സാധാരണ ജനങ്ങളുടെ ആശ്രയമായി സര്‍ക്കാര്‍ ആശുപത്രികളെ കൂടുതല്‍ ഫണ്ടുകള്‍ ചെലവഴിച്ച് ശക്തിപ്പെടുത്താന്‍ ഇടതുപക്ഷ ബദലിന് സാധിച്ചുവെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയില്‍ ഏറ്റവും അധികം ജനങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റി തീര്‍ത്തത് ഇടതുപക്ഷ ബദലാണെന്നും ഇന്ത്യയില്‍ ജനങ്ങള്‍ ഏറ്റവും അധികം സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന സംസ്ഥാനമായി കേരളം മാറിയതിന്റെ കാരണവും ഇതുവരെ ഭരിച്ച ഇടതുപക്ഷ സര്‍ക്കാറുകളും ഇടതുപക്ഷ ബദലുമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എങ്ങനെയെങ്കിലും അധികാരത്തില്‍ വന്ന് ആരോഗ്യമേഖലയില്‍ ഉള്‍പ്പെടെ പഴയതുപോലെ കൊള്ളയടിക്കാന്‍ യുഡിഎഫ് നടത്തുന്ന ശ്രമം ജനം തിരിച്ചറിയുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‌റെ പൂര്‍ണരൂപം,
ഏല്‍പ്പിച്ച ഉത്തരവാദിത്തം നാടിനു വേണ്ടി ആത്മാത്ഥമായി നിറവേററുന്ന മന്ത്രിയാണ് ശ്രീമതി വീണാ ജോര്‍ജ്ജ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന്
സ്ത്രീ മരിച്ച സംഭവം ദൗര്‍ഭാഗ്യകരവും വേദനാജനകവുമാണ്. അപകടത്തില്‍ മരിച്ച സഹോദരി ബിന്ദുവിന് ആദരാഞ്ജലികള്‍. ബന്ധുമിത്രാദികള്‍ക്ക് അവരുടെ വിയോഗം നികത്താനാകാത്തതാണ്.
മറ്റ് കാര്യങ്ങള്‍ എല്ലാം പരിശോധിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞിട്ടുണ്ട്. ദൗര്‍ഭാഗ്യകരമായ സംഭവത്തെ സര്‍ക്കാരിനെതിരെ തിരിക്കാനുള്ള ചിലരുടെ ശ്രമം അപലനീയമാണ്.
ആരോഗ്യ മന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാനും മാതൃകയായ കേരളത്തിന്റെ പൊതുജന ആരോഗ്യസമ്പ്രദായത്തെ തകര്‍ക്കാനുമാണ് ഇവര്‍ ശ്രമിക്കുന്നത്. ഏല്‍പ്പിച്ച ഉത്തരവാദിത്തം ആത്മാത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് ശ്രീമതി വീണാ ജോര്‍ജജ്.
യുഡിഎഫ് ഭരണകാലത്തു തകര്‍ന്നു കിടന്ന കേരളത്തിലെ ആരോഗ്യമേഖലയുടെ ദയനീയവസ്ത മലയാളിക്ക് മറക്കാനാകുമോ? അന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നോ ?
-ഇല്ല-
മരുന്നും സജ്ജീകരണങ്ങളും ഉണ്ടായിരുന്നോ ?
-ഇല്ല-
അന്ന് യുഡിഎഫ് സര്‍ക്കാര്‍ ഇന്നത്തെ പോലെ പൊതുജന ആരോഗ്യ സമ്പ്രദായത്തിന് ഫണ്ട് നീക്കിവെച്ചിരുന്നോ ?
-ഇല്ല-
അതാണ് എൽഡിഎഫ്-യുഡിഎഫ് നയങ്ങള്‍ തമ്മിലുള്ള വിത്യാസം.
ഇനി കോണ്‍ഗ്രസും ബിജെപിയും ഇപ്പോള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലും ആരോഗ്യ മേഖലയുടെ സ്ഥിതി ദയനീയമല്ലേ? അവിടെയൊക്കെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരോ സജ്ജീകരണങ്ങളോ ഇല്ല എന്നത് വസ്തുതയല്ലേ? പൊതുജന ആരോഗ്യ സമ്പ്രദായത്തെ ലോകോത്തരമാക്കി വളര്‍ത്തിയത് 9 വര്‍ഷമായി തുടരുന്ന എല്‍ ഡി എഫ് ഭരണമാണ്. കേരളത്തിലെ സാധാരണ ജനങ്ങളുടെ ആശ്രയമായി സര്‍ക്കാര്‍ ആശുപത്രികളെ കൂടുതല്‍ ഫണ്ടുകള്‍ ചെലവഴിച്ച് ശക്തിപ്പെടുത്താന്‍ ഇടതുപക്ഷ ബദലിന് സാധിച്ചു.
ഇന്ത്യയില്‍ ഏറ്റവും അധികം ജനങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റി തീര്‍ത്തത് ഇടതുപക്ഷ ബദലാണ്. ഇന്ത്യയില്‍ ജനങ്ങള്‍ ഏറ്റവും അധികം സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന സംസ്ഥാനമായി കേരളം മാറിയതിന്റെ കാരണവും ഇതു വരെ ഭരിച്ച ഇടതുപക്ഷ സര്‍ക്കാറുകളും ഇടതുപക്ഷ ബദലുമാണ്. സംസ്ഥാനത്ത് എങ്ങിനെയെങ്കിലും അധികാരത്തില്‍ വന്ന് ആരോഗ്യമേഖലയില്‍ ഉള്‍പ്പടെ പഴയതുപോലെ കൊള്ളയടിക്കാന്‍ UDF നടത്തുന്ന ശ്രമം ജനം തിരിച്ചറിയുന്നുണ്ട്.
ഇന്നലെ രാവിലെ 10.45 ഓടെയായിരുന്നു കോട്ടയം മെഡിക്കല്‍ കോളേജില്‍ കാലപ്പഴക്കമുള്ള കെട്ടിടം തകര്‍ന്നുവീണത്. തൊട്ടുപിന്നാലെ മന്ത്രി വീണാ ജോര്‍ജും മന്ത്രി വാസവനും സ്ഥലത്തെത്തി. രണ്ട് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയെന്നും മറ്റ് അപകടങ്ങളിലെന്നുമായിരുന്നു മന്ത്രി വീണാ ജോര്‍ജ് ആദ്യം മാധ്യമങ്ങളോട് പറഞ്ഞത്. ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. മകള്‍ക്ക് കൂട്ടിരിപ്പിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയതായിരുന്നു ബിന്ദു. കുളിക്കുന്നതിനായി ഈ കെട്ടിടത്തിലെ ശുചിമുറിയില്‍ എത്തിയപ്പോഴാണ് ദാരുണമായ അപകടം സംഭവിച്ചത്. ബിന്ദുവിന്‌റെ മരണത്തിന് പിന്നാലെ പ്രതിപക്ഷവും വിവിധ സംഘടനകളും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാജിവെയ്ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ആരോഗ്യമന്ത്രിക്ക് എതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇതിനിടെ വിഷയത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമടക്കമുള്ള നേതാക്കളും രംഗത്തെത്തിയിരുന്നു.
content highlights: 'Veena George is a minister who sincerely fulfills the responsibility entrusted to him for the kerala'; Muhammad Riyaz