

കാൻബറ: സിഡ്‌നി ബീച്ചിൽ അക്രമണമഴിച്ചുവിട്ട ഭീകരനെ കീഴ്പ്പെടുത്തിയ അഹ്മദ് അൽ അഹ്മദിന്റെ ചികിത്സയ്ക്കായി സംഭാവനകൾ ഒഴുകുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഹ്മദിന്റെ ശസ്ത്രക്രിയയ്ക്കും മറ്റുമായാണ് സംഭാവനകൾ ലഭിച്ചുകൊണ്ടേയിരിക്കുന്നത്. ഇതുവരെയ്ക്കും ഒരു മില്യൺ ഡോളറിലധികം പണമാണ് സംഭാവനായി ലഭിച്ചത്.
ഭീകരരുടെ വെടിയേറ്റ അഹ്മദ് അൽ അഹ്മദ് ശസ്ത്രക്രിയക്ക് വിധേയനായി ആശുപത്രിയിൽ തുടരുകയാണ്. സിഡ്‌നിയിൽ ജൂതമതസ്ഥർക്ക് നേരെ വെടിവെച്ച ഭീകരനെ അതിസാഹസികമായി അഹ്മദ് കീഴ്പ്പെടുത്തിയിരുന്നു. ഒരു കാറിന്റെ പിന്നിൽ മറഞ്ഞിരുന്ന്, ഭീകരനെ പിന്നിൽ നിന്ന് കീഴ്പ്പെടുത്തുകയാണ് അഹ്മദ് ചെയ്തത്. പിന്നാലെ തോക്ക് പിടിച്ചുവാങ്ങി ഭീകരന് നേരെ ചൂണ്ടി അയാളെ കീഴ്പ്പെടുത്തുകയായിരുന്നു.
ഡിസംബർ 14നാണ് സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഭീകരാക്രമണം നടന്നത്. ആറ് പേർ മരിച്ചതായും 40 പേർക്ക് പരിക്കുള്ളതായുമാണ് ഒടുവിലത്തെ വിവരം. ജൂത മതസ്ഥരുടെ ആഘോഷപരിപാടികൾ നടക്കുന്നതിനിടയിലായിരുന്നു വെടിവെപ്പുണ്ടായത്.
വൈകുന്നേരം ആറരയോടെയായിരുന്നു വെടിവെപ്പുണ്ടായത്. സിസിടിവി ദൃശ്യങ്ങളിൽ കറുത്ത വസ്ത്രം ധരിച്ച രണ്ട് പേർ വെടിയുതിർക്കുന്നത് കാണാം. നവേദ് അക്രം, പിതാവ് സാജിദ് അക്രം എന്നിവരാണ് ആക്രമണം നടത്തിയത് എന്നുള്ള വിവരങ്ങൾ പിന്നീട് പുറത്തുവന്നിരുന്നു. ഇവർ എത്തിയ വാഹനങ്ങളിൽ നിന്ന് ഐഎസ്‌ഐഎസിന്റെ കൊടികൾ ലഭിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Content Highlights: donations pour in for ahmed al ahmed, who defeated attacker in sydney